Wednesday, April 1, 2026 Thiruvananthapuram

125-ാം വയസില്‍ പദ്മശ്രീ; സ്വാമി ശിവാനന്ദ

banner

4 years Ago | 609 Views

രാഷ്ട്രപതി ഭവനിലെ കൊട്ടാരസമാനമായ ദര്‍ബാര്‍ ഹാളില്‍ നഗ്നപാദനായി നടന്നെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് 125-കാരനായ സ്വാമി ശിവാനന്ദ പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി. 

അവാര്‍ഡ് സ്വീകരിക്കുന്നതിന് മുമ്പായി യോഗാചാര്യന്‍ പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും പ്രണമിക്കുകയും ചെയ്തു. ചടങ്ങിനെത്തിയ അതിഥികളില്‍ വമ്പിച്ച കൈയടി നേടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യോഗാചാര്യനെ കുനിഞ്ഞ്‌ വന്ദിച്ചു. വെള്ള കുര്‍ത്തയും മുണ്ടും ധരിച്ചെത്തിയ ശിവാനന്ദ രാഷ്ട്രപതിക്ക് മുന്നില്‍ രണ്ട് തവണ മുട്ടുക്കുത്തി വന്ദിച്ചു.  ശിവാനന്ദയെ പിടിച്ചെഴുന്നേല്‍പ്പിച്ച രാഷ്ട്രപതി അദ്ദേഹത്തിന് പുരസ്‌കാരവും പ്രശസ്തി പത്രവും കൈമാറി.

അതിരാവിലെ യോഗ, എണ്ണ രഹിത വേവിച്ച ഭക്ഷണക്രമം, എന്നിങ്ങനെ ചിട്ടയും അച്ചടക്കവുമുള്ള ജീവിതക്രമമാണ്‌ സ്വാമി ശിവാനന്ദയുടേത്. 

1896-ല്‍ ഇപ്പോള്‍ ബംഗ്ലാദേശിന്റെ ഭാഗമായിട്ടുള്ള സില്‍ഹെറ്റിലാണ് അദ്ദേഹത്തിന്റെ ജനനം. ആറാം വയസ്സില്‍ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടമായി. ചെറുപ്പത്തില്‍ കടുത്ത ദാരിദ്ര്യമാണ്‌ ശിവാനന്ദയ്ക്ക് നേരിടേണ്ടി വന്നത്. മാതാപിതാക്കളുടെ മരണത്തിന് ശേഷം പശ്ചിമ ബംഗാളിലെ നബദ്വീപിലുള്ള ഗുരുജി ആശ്രമത്തിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ഗുരു ഓംകാരാനന്ദ ഗോസ്വാമിയാണ്‌ അദ്ദേഹത്തെ വളര്‍ത്തിയത്.  സ്‌കൂള്‍ വിദ്യാഭ്യാസം കൂടാതെ യോഗ ഉള്‍പ്പെടെയുള്ള എല്ലാ പ്രായോഗികവും ആത്മീയവുമായ വിദ്യാഭ്യാസം നല്‍കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് വാരണാസി, പുരി, ഹരിദ്വാര്‍  തുടങ്ങിയ ഇടങ്ങളിലായി അധഃസ്ഥിതരെ സേവിക്കുന്ന ദൗത്യം അദ്ദേഹം പിന്തുടരുന്നു.  ഇതാണ് ശിവാനന്ദയെ പദ്മശ്രീ പുരസ്‌കാരത്തിനര്‍ഹനാക്കിയത്.  അമ്പത് വര്‍ഷത്തോളമായി പുരിയിലെ 600 ഓളം കുഷ്ഠരോഗ ബാധിതരായ ഭിക്ഷാടകര്‍ക്കായി സേവനം നടത്തുന്നുണ്ട്.



Read More in India

Comments

Related Stories