പശുക്കൾക്കൊരു പ്രസവരക്ഷാ കഷായം
.jpg)
3 years, 7 months Ago | 344 Views
ഏകലോകം ഏകാരോഗ്യം എന്ന സങ്കൽപ്പനം യാഥാർത്ഥ്യമാക്കുന്ന യജ്ഞത്തിലാണ് പ്രകൃതി സ്നേഹികളും ശാസ്ത്രകുതുകികളും. നൂറു വർഷം കൂടുമ്പോൾ വിരുന്നിനെത്തുന്ന മഹാമാരികളും മഹാപ്രളയങ്ങളും ഏകാരോഗ്യം ഒരു പുനർവായനക്ക് വിധേയമാക്കുകയാണ്. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യവും പരിസ്ഥിതിയുമൊക്കെ പരസ്പര ബന്ധിതമാണെന്ന വൈകിവന്ന വിവേകമാണ് ഏകാരോഗ്യത്തിന്റെ ചർച്ചക്ക് വഴിവെച്ചത്. ആഗോളഭീഷണിയുയർത്തുന്ന മഹാമാരികൾക്കൊപ്പം ലോകത്ത് ആന്റി മൈക്രോബിയൽ റസിസ്റ്റൻസും (AMR) ജന്തുജന്യരോഗങ്ങളും ഭീഷണിയായി ഉയർന്നു കഴിഞ്ഞു. ബാക്ടീരിയ, വൈറസ്, ഫംഗസ് രോഗങ്ങൾക്കെതിരെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗവും ദുരുപയോഗവും മൂലമാണ് നിലവിലുള്ള ആന്റിബയോട്ടിക് പ്രതിരോധശേഷി രോഗാണുക്കൾ കൈവരിക്കുന്നത് അപകടകരമായ സ്ഥിതിവിശേഷമാണുണ്ടാക്കുക. ജന്തുജന്യ രോഗങ്ങൾ പെരുകിയതോടെ ചികിത്സാ സമ്പ്രദായങ്ങളിലും മാറ്റം വരുത്തുവാൻ കാലം നമ്മോടാവശ്യപ്പെടുന്ന മനുഷ്യനുണ്ടാകുന്ന സാംക്രമിക രോഗങ്ങളിൽ 60 ശതമാനം ജന്തുജന്യമാണ്. അങ്ങനെയാണ് എത്ത്നോ വെറ്ററിനറി മെഡിസിൻ (പാരമ്പര്യ മൃഗചികിത്സ), വെറ്ററിനറി ഹോമിയോപ്പതി എന്നിവയ്ക്ക് അടുത്തകാലത്ത് പ്രചുരപ്രചാരം ലഭിച്ചത് .
മൃഗസംരക്ഷണം അനുബന്ധ തൊഴിൽ എന്നതിലുപരി ഒരു വ്യവസായമായി മാറിയപ്പോൾ നാടൻ ജനുസ്സ് കന്നുകാലിവർഗ്ഗങ്ങൾ വിദേശി- നടൻ സങ്കരവർഗ്ഗമായി. സങ്കരയിനം കന്നുകാലികൾ ഉയർന്ന പോഷണവും മെച്ചപ്പെട്ട ആരോഗ്യപരിരക്ഷയും ആവശ്യപ്പെടുന്നു. സംരക്ഷണത്തിലെ പാളിച്ചകൾ അകിടുവീക്കം, കുളമ്പുരോഗം, പ്രസവാനന്തര രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. പഴകിപ്പതിഞ്ഞ ആന്റിബയോട്ടിക്കുകളോട് രോഗാണുക്കൾ പ്രതികരിക്കില്ലെന്നു വന്നതോടെയാണ് കർഷകർ ചെലവേറിയ ഇത്തരം ചികിത്സയ്ക്ക് ബദലുകളായി പാരമ്പര്യ മൃഗചികിത്സയേയും ഹോമിയോപ്പതിയേയും നെഞ്ചിലേറ്റിയത്. ചാലക്കുടി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചാരിറ്റബിൾ സൊസൈറ്റി ഫോർ ഹോളിസ്റ്റിക് വെറ്ററിനറി മെഡിസിൻ (CSHVM) എന്ന സംഘടന ഡോക്ടർ. പി.കെ നവീന്റെ നേതൃത്വത്തിൽ വെറ്ററിനറി ഹോമിയോ ചികിത്സയുമായി പ്രവർത്തന ക്ഷമമാണ്.
തമിഴ്നാട് വെറ്ററിനറി ആൻറ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിലെ ഡോ. പുണ്യമൂർത്തിയും സംഘവുമാണ് പാരമ്പര്യ മൃഗചികിത്സയിലെ അതികായകർ. കേരള വെറ്ററിനറി യൂണിവേഴ്സിറ്റി 'വെറ്ററിനറി ഹോമിയോപ്പതി'യിൽ പോസ്റ്റ് ഗ്രാഡ്വോറ്റ് സർട്ടിഫിക്കറ്റ് കോഴ്സ് 2015 മുതൽ നടത്തിവരുന്നു. തമിഴ്നാട് 'തനുവാസ്' ആകട്ടെ 'എത്ത്നോ വെറ്ററിനറി മെഡിസി'നിൽ പി ജി ഡിപ്ലോമ കോഴ്സ് നടത്തുന്നുണ്ട്. ഇത് രണ്ടിലും പ്രാവീണ്യമുള്ള വെറ്ററിനറി ഡോക്ടർമാർ കേരളത്തിലുണ്ടെങ്കിലും 'തുള്ളിമരുന്ന് സേവ' 'ചമ്മന്തി വൈദ്യം' എന്ന് പറഞ്ഞ് കളിയാക്കുന്ന വിഭാഗങ്ങളും കുറവല്ല. കർഷകർ അർഹതയെ അറിഞ്ഞാദരിച്ചു നെഞ്ചിലേറ്റുമ്പോഴും അറിവിനെ പ്രയോഗത്തിലാക്കാൻ അധികൃതരും ശ്രദ്ധിക്കുന്നില്ല എന്ന അവസ്ഥയാണ് നമ്മുടെ സംസ്ഥാനത്ത്.
അച്ഛൻ ആയുർവേദാചാര്യൻ ഡോ. ഭരതരാജനിൽ നിന്നും വാമൊഴിയാ യും വരമൊഴിയായും ആവാഹിച്ചെടുത്ത അഷ്ടാംഗ ഹൃദയ അറിവുകളാണ് കോട്ടയ്ക്കലുകാരനായ വെറ്ററിനറി ഡോക്ടർ സുരേഷിന് 'പശുക്കൾക്കൊരു പ്രസവരക്ഷയ്ക്ക് ' കഷായമരുന്ന് കണ്ടെത്താൻ പ്രചോദനമേകിയത്. പ്രസവസംബന്ധിയായ എല്ലാ കാലിരോഗങ്ങൾക്കും പ്രതിവിധിയാണ് ഈ ധന്വന്തരം കഷായം എന്ന് കർഷകർ പറയുന്നു. പ്രസവാനന്തര സംരക്ഷണം, ഗർഭാശയരോഗങ്ങൾ, മൂത്രാശയരോഗങ്ങൾ, നാഡീബലക്കുറവ്, മറുപിള്ള വീഴാൻ താമസം, ഉപാചയ രോഗങ്ങൾ, കാത്സ്യം - മഗ്നീഷ്യം കമ്മി തുടങ്ങി പ്രസവാനന്തര രോഗങ്ങൾക്ക് പ്രതിവിധിയാണ് ഈ ധന്വന്തരം കഷായം. ചില കർഷക സുഹൃത്തുക്കൾക്കെങ്കിലും ഈ കഷായമുണ്ടാക്കുന്ന വിധം അറിയാൻ താൽപര്യം കാണും. ധന്വന്തരം കഷായപ്പൊടി ആയുർവേദ കടകളിൽ നിന്നും കിട്ടും. 375 ഗ്രാമിന്റെ ഒരു പായ്ക്കറ്റുവാങ്ങി 15 ലിറ്റർ വെള്ളത്തിൽ കലക്കി സാവധാനം തിളപ്പിച്ച് വറ്റിച്ച് 5 ലിറ്ററാക്കുക. പൂർണ്ണ ഗർഭിണിയായ (250 ദിവസം മുതൽ) പശുവിന് കാലത്തും വൈകിട്ടും കാൽ ലിറ്റർ (250 മി, ലി ) വീതം കൊടുക്കുക. (പിണ്ണാക്കു വെള്ളത്തിലായാലും മതി). ഒരു പ്രാവശ്യം ഉണ്ടാക്കുന്ന കഷായം 10 ദിവസത്തേക്ക് ധാരാളം. എല്ലാ ദിവസവും ചെറുതായി ചൂടാക്കി അടച്ചുവെക്കുക. 3 പായ്ക്കറ്റ് പൊടി ഒരു മാസത്തേയ്ക്ക് മതിയാകും. പ്രസവരക്ഷയെന്ന നിലയിൽ ധന്വന്തരം കഷായത്തിന് വടക്കൻ കേരളത്തിൽ പ്രചാരമേറിക്കഴിഞ്ഞു. കാലികളിൽ പ്രസവാനന്തരം ഉണ്ടാകാറുള്ള ധാതുലവണക്കമ്മിയും ഗർഭപാത്രം തള്ളലുമൊക്കെ ഇതുമൂലം ഒഴിവാക്കാനാവും.
Read More in Health
Related Stories
പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് വാക്സിന് മൂന്നാം ഡോസ് നല്‍കാം; യുഎസില്‍ പ്രഖ്യാപനം
3 years, 8 months Ago
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ തക്കാളി
3 years, 8 months Ago
30 കഴിഞ്ഞവരെ ആരോഗ്യമുള്ളവരാക്കും ; പരിശോധന ജനുവരിമുതല്‍
3 years, 4 months Ago
രാജ്യത്ത് ഏകീകൃത ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി കാര്‍ഡ്
3 years, 6 months Ago
ഓക്സിജന്‍ , പള്‍സ് നിരക്ക് നിരീക്ഷിക്കുന്നതിന് മൊബൈല്‍ ആപ്പ്
3 years, 10 months Ago
കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍
3 years, 8 months Ago
Comments