Saturday, April 19, 2025 Thiruvananthapuram

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

banner

2 years, 10 months Ago | 357 Views

അസമിലെ ബ്രഹ്മപുത്ര നദിക്കടിയില്‍ കൂടി തന്ത്രപ്രധാനമായ തുരങ്കപാത നിര്‍മിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അസമിനേയും അരുണാചല്‍ പ്രദേശിനേയും ബന്ധിപ്പിച്ച് റോഡും റെയില്‍ പാതയും ഉള്‍പ്പെടുന്ന പ്രത്യേക തുരങ്കം നിര്‍മിക്കാനാണ് പദ്ധതി. വെള്ളത്തിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ തുരങ്കപാതയ്ക്ക് ഏകദേശം 7000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ബോഡര്‍ റോഡ് ഓര്‍ഗനൈസേഷനുമായി (ബിആര്‍ഒ) ചേര്‍ന്നാണ് പദ്ധതിയുടെ ആസൂത്രണമെന്ന് കേന്ദ്ര റെയില്‍വേ, ഗതാഗത മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ബ്രഹ്മപുത്രയ്ക്ക് കുറുകെ വെള്ളത്തിനടയിലൂടെ മൂന്ന് തുരങ്കങ്ങളാണ് നിര്‍മിക്കുക. ഇതില്‍ ഒന്ന് റോഡ് ഗതാഗതത്തിനും മറ്റൊന്ന് ട്രെയിന്‍ ഗതാഗതത്തിനുമാണ്. മൂന്നാമത്തെ പാത അടിയന്തര സേവനങ്ങള്‍ക്കായി മാറ്റിവയ്ക്കും. പ്രത്യേക ഇടനാഴിയിലൂടെ ഇവമൂന്നും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യും.

പൊതുജനങ്ങള്‍ക്കും സൈനിക ആവശ്യങ്ങളും ലക്ഷ്യമിട്ടുള്ളതാണ് തുരങ്കപാത. അസമിലെ തെസ്പൂരില്‍ നിന്ന് അരുണാചല്‍ പ്രദേശില്‍ ബ്രഹ്മപുത്ര നദി പ്രവേശിക്കുന്നത് വരെയുള്ള ഭാഗത്ത് തുരങ്കം നിര്‍മിക്കാനാണ് പദ്ധതി. 9.8 കിലോമീറ്റര്‍ നീളമാണ് തുരങ്കത്തിനുണ്ടാവുക. നദിയുടെ അടിത്തട്ടില്‍ നിന്ന് 20 മുതല്‍ 30 മീറ്റര്‍ വരെ ആഴത്തിലായിരിക്കും തുരങ്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമായും അരുണാചല്‍ അതിര്‍ത്തിയിലെ ചൈനീസ് വെല്ലുവിളി മറികടക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഇന്ത്യയുടെ തുരങ്ക നിര്‍മാണം. തുരങ്കപാത യാഥാര്‍ഥ്യമാകുന്നതോടെ അടിയന്തര ഘട്ടങ്ങളില്‍ അതിര്‍ത്തിയിലേക്ക് എളുപ്പത്തില്‍ സൈനികരെയും ആയുധങ്ങളെയും എത്തിക്കാന്‍ സാധിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ അനിവാര്യമായ ആവശ്യങ്ങളിലൊന്നാണ് ഈ തുരങ്കപാതയെന്ന് റെയില്‍വേ മന്ത്രാലയ യോഗത്തിന്റെ മിനിറ്റ്‌സിലും വ്യക്തമാക്കുന്നു.

അരുണാചല്‍ അതിര്‍ത്തിയിലേക്കുള്ള റോഡുകളും പാലങ്ങളും യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ ചൈനീസ് ആക്രമണത്തിന് എളുപ്പത്തില്‍ വിധേയമാകും. ഇത് മുന്നില്‍ കണ്ടാണ് തുരങ്ക പാത നിര്‍മിക്കാനുള്ള ആലോചന കേന്ദ്രം തുടങ്ങിയത്. അരുണാചല്‍ അതിര്‍ത്തി പ്രദേശങ്ങളിലേക്ക് എത്തിപ്പെടാന്‍ സൈന്യത്തിന് പ്രതിബന്ധമായി നിന്നത് ബ്രഹ്മപുത്ര നദിയായിരുന്നു. തുരങ്കം വരുന്നതോടെ പ്രതിസന്ധി പരിഹരിക്കപ്പെടും.

നേരത്തെ ദേശീയ ഹൈവേ ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും (എന്‍എച്ച്‌ഐഡിസിഎല്‍) ബ്രഹ്മപുത്രയ്ക്ക് അടിയിലൂടെ തുരങ്കപാത നിര്‍മിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു. 12,800 രൂപ ചെലവ് കണക്കാക്കിയ ഈ പദ്ധതിയില്‍ വാഹന ഗതാഗതം മാത്രമേ നിര്‍ദേശിച്ചിരുന്നുള്ളു.



Read More in India

Comments