Wednesday, April 16, 2025 Thiruvananthapuram

50 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ കെടാവിളക്കായ അമര്‍ ജവാന്‍ ജ്യോതിയുടെ സ്ഥാനം മാറുന്നു.

banner

3 years, 2 months Ago | 287 Views

ഇന്ത്യയുടെ നിത്യജ്വാല എന്നറിയപ്പെടുന്ന അമര്‍ ജവാന്‍ ജ്യോതി 50 വര്‍ഷങ്ങള്‍ക്ക് ശേഷം കെടാനൊരുങ്ങുന്നു. റിപബ്ളിക് ദിനത്തിന് മുന്നോടിയായി ദേശീയ യുദ്ധസ്മാരകത്തിലെ ജ്വാലയുമായി അമര്‍ ജവാന്‍ ജ്യോതി ലയിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീ കെടുത്തുന്നത്.

ഒന്നാം ലോക മഹായുദ്ധത്തിലും (1914- 1918) മൂന്നാം ആംഗ്ളോ- അഫ്ഗാന്‍ യുദ്ധത്തിലും (1919) വീരമൃതൃു വരിച്ച സൈനികരെ ആദരിക്കുന്നതിനായി പണികഴിപ്പിച്ച സ്മാരകമാണ് ഇന്ത്യാ ഗേറ്റ്. 42 മീറ്ററാണ് ഇതിന്റെ ഉയരം. ഇതിന്റെ ചുമരുകളില്‍ വീരമൃതൃു വരിച്ച സൈനികരുടെ പേരുകള്‍ ആലേഖനം ചെയ്തിട്ടുണ്ട്.

1972ലാണ് ഇന്ത്യാ ഗേറ്റില്‍ അമര്‍ ജവാന്‍ ജ്യോതി സ്ഥാപിക്കുന്നത്. 1971ലെ ഇന്ത്യാ- പാക് യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണയ്ക്കായാണ് അമര്‍ ജവാന്‍ ജ്യോതി സ്ഥാപിച്ചിരിക്കുന്നത്. സ്മാരകത്തില്‍ തലകീഴായി ഒരു ബയണറ്റും അതിനുമുകളില്‍ സൈനികര്‍ ഉപയോഗിക്കുന്ന ഹെല്‍മറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇതിന് മുന്നിലായാണ് കെടാവിളക്ക് സ്ഥാപിച്ചിരിക്കുന്നത്. സൈനിക മേധാവികളും സന്ദര്‍ശകരുമെല്ലാം ഇവിടെയെത്തി സൈനികര്‍ക്ക് ആദരവ് അര്‍പ്പിച്ചിരുന്നു. റിപബ്ളിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമര്‍ ജവാന്‍ ജ്യോതിയില്‍ ആദരാ‌ഞ്ജലി അര്‍പ്പിക്കും.

2019ലാണ് ദേശീയ യുദ്ധ സ്മാരകം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യാനന്തരം രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെയും മറ്റ് പോരാളികളുടെയും സ്മരണാര്‍ത്ഥമാണ് ദേശീയ യുദ്ധ സ്മാരകം നിര്‍മിച്ചത്. ഇന്ത്യാ ഗേറ്റ് സമുച്ചയത്തില്‍ 40 ഏക്കറിലാണ് സ്മാരകം പണികഴിപ്പിച്ചിരിക്കുന്നത്. സ്മാരകത്തിന്റെ ചുമരുകളില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ പേരുകള്‍ കൊത്തിവച്ചിട്ടുണ്ട്. പ്രത്യേക ദിവസങ്ങളില്‍ ഇവിടെ പുഷ്പാര്‍ച്ചന നടത്തിവരുന്നു.



Read More in India

Comments