Saturday, April 19, 2025 Thiruvananthapuram

സാഗരം തൊട്ട് 'വിക്രാന്ത്'

banner

3 years, 8 months Ago | 417 Views

പന്ത്രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ‘വിക്രാന്ത്’ എന്ന വിമാനവാഹിനി കപ്പൽ സാഗരം തൊടുമ്പോൾ രാജ്യവും നാവികസേനയും ഒരുപോലെ അഭിമാനത്തിലും പ്രതീക്ഷയിലും. അമേരിക്കയും ബ്രിട്ടനും റഷ്യയും ചൈനയും അടക്കമുള്ള തദ്ദേശ നിർമിത വിമാനവാഹിനിക്കപ്പലുള്ള രാജ്യങ്ങളുടെ സൈനികക്കരുത്തിലേക്കാണ് ഇന്ത്യയും വളരുന്നത്.

രാജ്യത്തെ പഴയ വിമാനവാഹിനിക്കപ്പലായ ‘ഐ.എൻ.എസ്. വിക്രാന്തിന്റെ പേരുതന്നെയാണ് പുതിയ വിമാനവാഹിനിക്കപ്പലിനും. പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ 20 ഫൈറ്റർ ജെറ്റുകളും 10 ഹെലികോപ്റ്ററുകളും അടക്കം 30 എയർക്രാഫ്റ്റുകൾ വഹിക്കാനാകും. പരീക്ഷണം വിജയകരമായി പൂർത്തിയായ ശേഷമാകും യുദ്ധക്കപ്പലിലെ ഏറ്റവും നിർണായക ഘട്ടമായ ആയുധം ഘടിപ്പിക്കുന്ന പ്രവർത്തനങ്ങളിലേക്കു കടക്കുക.

വിമാനവാഹിനിക്കപ്പലിന് 262 മീറ്റര്‍ നീളവും 62 മീറ്റര്‍ വീതിയും, സൂപ്പര്‍ സ്ട്രക്ചര്‍ ഉള്‍പ്പെടെ 59 മീറ്റര്‍ ഉയരവും ഉണ്ട്. സൂപ്പര്‍ സ്ട്രക്ചറില്‍ അഞ്ചെണ്ണം ഉള്‍പ്പെടെ ആകെ 14 ഡെക്കുകളിലായി 2,300 കംപാര്‍ട്ട്മെന്റുകളുമാണുള്ളത്. 1700 ഓളം വരുന്ന ക്രൂവിനായി രൂപകല്‍പ്പന ചെയ്ത കപ്പലില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് വേണ്ടി പ്രത്യേക ക്യാബിനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരേ സമയം ഹെലികോപ്റ്ററുകളെയും, ഫൈറ്റര്‍ വിമനങ്ങളെയും വഹിക്കാന്‍ കഴിയുന്ന വിക്രാന്തിനു  28 മൈല്‍ വേഗതയും, 18 മൈല്‍ ക്രൂയിസിംഗ് വേഗതയും 7,500 മൈല്‍ ദൂരം പോകുവാനുള്ള ശേഷിയും ഉണ്ട്.

ഇന്ത്യന്‍ നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത്, ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡില്‍ 76 ശതമാനത്തിലധികം തദ്ദേശീയമായി നിര്‍മിക്കുന്ന ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പല്‍ ആണ് 'വിക്രാന്ത്'. യന്ത്രസാമഗ്രികള്‍, കപ്പല്‍ നാവിഗേഷന്‍, അതിജീവനം (ഹാബിറ്റബിലിറ്റി) എന്നിവയ്ക്കായി വളരെ ഉയര്‍ന്ന നിലവാരമുള്ള യന്ത്രവത്കൃത സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഐ.എ.സി യുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യ, തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചേരും, ഇത് ഇന്ത്യന്‍ സര്‍ക്കാരിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ സാക്ഷത്കാരമായിരിക്കും.

ഇന്ത്യയുടെ തദ്ദേശീയ നിര്‍മ്മിതിയായ ഈ വിമാനവാഹിനി കപ്പല്‍ രാജ്യത്തിന്റെ 'ആത്മ നിര്‍ഭര്‍ ഭാരതിലേക്കും 'മേക്ക് ഇന്‍ ഇന്ത്യ ഇനിഷ്യെറ്റിവിലേക്കുമുള്ള ചുവടുവെപ്പിന്റെ ഉത്തമ ഉദാഹരണമാണ്. ഈ നിര്‍മാണത്തിലൂടെ 2000 സി.എസ്.എല്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് അനുബന്ധ വ്യവസായങ്ങളില്‍ ഉള്ള 12000 ജീവനക്കാര്‍ക്കും തൊഴിലവസരങ്ങള്‍ ഉണ്ടായി എന്നതിനപ്പുറം രാജ്യത്തിന് ദേശീയ രൂപകല്പനയിലും നിര്‍മ്മാണ പ്രവര്‍ത്തനത്തിലും വലിയ വളര്‍ച്ച കൈവരിക്കുനതിനും സാധിച്ചിട്ടുണ്ട്.



Read More in India

Comments

Related Stories