Friday, April 18, 2025 Thiruvananthapuram

കടലിൽ പുലിയാകാൻ കോസ്റ്റ് ഗാർഡ്; എത്തുന്നത് 14 അത്യാധുനിക നിരീക്ഷണക്കപ്പലുൾ, എഫ്പിവികളിൽ എഐയും ഡ്രോൺ സൗകര്യവും

banner

1 year, 2 months Ago | 111 Views

സമുദ്രമേഖലയിൽ കരുത്താകാൻ കോസ്റ്റ് ഗാർഡിന് (ഐസിജി) അത്യാധുനിക നിരീക്ഷണക്കപ്പലുകളെത്തും. പുതിയ നിരീക്ഷണക്കപ്പലുകൾ വാങ്ങുന്നതിനായി മുംബൈ ആസ്ഥാനമായ മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ലിമിറ്റഡുമായി (എംഡിഎൽ) പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു. 1,070 കോടി രൂപയുടെ കരാറിലാണ് ധാരണയായത്.

 

ഇന്ത്യൻ കോസ്റ്റ് ഗാർഡിനായി (ഐസിജി) 14 ഫാസ്റ്റ് പട്രോൾ വെസലുകൾ (എഫ്‌പിവി) ആണ് എംഡിഎൽ നിർമിക്കുക. മൾട്ടി - റോൾ എഫ്‌പിവികൾ ബൈ (ഇന്ത്യൻ -ഐ‌ഡി‌ഡി‌എം) വിഭാഗത്തിന് കീഴിൽ എം‌ഡി‌എൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്യുകയും നിർമിക്കുകയും അഞ്ചുവർഷത്തിനുള്ളിൽ കൈമാറുകയും ചെയ്യും. നിരവധി ഹൈടെക് അഡ്വാൻസ്ഡ് ഫീച്ചറുകളും ഡ്രോണുകൾ, വയർലെസ് നിയന്ത്രിത റിമോട്ട് വാട്ടർ റെസ്ക്യൂ ക്രാഫ്റ്റ് ലൈഫ്ബോയ്, എഐ സാങ്കേതികവിദ്യ എന്നിവ എഫ്പിവികളിലുണ്ടാകും. പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിടാൻ കോസ്റ്റ് ഗാർഡിന് കൂടുതൽ കരുത്ത് പകരുന്നതായും പുതിയ എഫ്പിവികള്‍ എന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

 

കോസ്റ്റ് ഗാർഡിനായി ആറ് ഓഫ്‌ഷോർ പട്രോളിങ് കപ്പലുകൾ വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം എം‌ഡി‌എല്ലുമായി 1,614 കോടിയുടെ കരാർ ഒപ്പിട്ട് ഒരു മാസത്തിന് ശേഷമാണ് 1,070 കോടി രൂപയുടെ മറ്റൊരു കരാറിൽ ഒപ്പുവെച്ചത്. ചെങ്കടലിൽ ഉൾപ്പെടെ കപ്പലുകൾക്ക് നേരെ ആക്രമണവും തട്ടിക്കൊണ്ടുപോകൽ ശ്രമവും തുടരുന്ന സാഹചര്യത്തിൽ പുതിയ എഫ്‌പിവികൾ എത്തുന്നത് സമുദ്രമേഖലയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന് കരുത്താകും.

 

അതിവേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള എഫ്‌പിവികൾ ഇന്ത്യൻ കോസ്റ്റ് ഗാർഡിന് സമുദ്രമേഖലയിൽ കരുത്തുപകരും. കടലിലെ നിരീക്ഷണം, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, കള്ളക്കടത്ത്, കടലിലെ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ, അടിയന്തര സഹായം, സഹായം ആവശ്യപ്പെടുന്ന കപ്പലുകളെ സമീപിച്ച് സഹായം നൽകുക, മത്സ്യബന്ധന തൊഴിലാളികളുടെ സംരക്ഷണവും നിരീക്ഷണവും എന്നിവ ശക്തമാക്കാൻ എഫ്‌പിവികൾക്ക് സാധിക്കും. ഡ്രോണുകൾ ഉൾപ്പെടെയുള്ള സജ്ജീകരിച്ചിരിക്കുന്നതിനാൽ കടലിലെ നിരീക്ഷണം ശക്തമാക്കാനാകും.

 

ഇന്ത്യൻ സമുദ്രമേഖലയുടെ സുരക്ഷിതത്വം വർധിപ്പിക്കുന്നതിന് ലക്ഷ്യമാക്കിയാണ് കോസ്റ്റ് ഗാർഡിന് പുതിയ നീരീക്ഷണക്കപ്പലുകൾ സജ്ജമാക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രതിരോധരംഗ മേഖലയിൽ 'ആത്മനിർഭർ ഭാരത്' പദ്ധതികൾ കൂടുതൽ ശക്തമാക്കുകയാണ് കേന്ദ്ര സർക്കാർ. 2023 ഏപ്രിലിൽ 98 ആയുധങ്ങൾക്കും ഫ്യൂച്ചറിസ്റ്റിക് ഇൻഫൻട്രി കോംബാറ്റ് വെഹിക്കിളുകൾ, കപ്പൽ വഴിയുള്ള ആളില്ലാ വ്യോമ സംവിധാനങ്ങൾ, മീഡിയം റേഞ്ച് പ്രിസിഷൻ കില്ലിംഗ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഏപ്രിലിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പുറത്തിറക്കിയ സ്വദേശിവൽക്കരണ പട്ടികയിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇറക്കുമതി നിരോധനത്തിന് വിധേയമാക്കിയ പ്രതിരോധ വസ്തുക്കളുടെ എണ്ണം 509 ആയി ഉയർന്നിരുന്നു. പകരം ഇവ രാജ്യത്ത് തന്നെ ഉൽപ്പാദിപ്പിക്കുകയെന്ന ആശയമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പ്രതിരോധ മേഖലയിലെ ഉൽപ്പാദനത്തിന്റെ മൂല്യം ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നതായി 2023 മെയ് മാസത്തിൽ വ്യക്തമാക്കിയിരുന്നു.



Read More in India

Comments