Thursday, June 5, 2025 Thiruvananthapuram

പെഗാസസ് എന്ത്?

banner

3 years, 10 months Ago | 443 Views

ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പ് വികസിപ്പിച്ച ചാരപ്രോഗ്രാമാണ് പെഗാസസ്. പെഗാസസ് ആദ്യമായി വാര്‍ത്തയില്‍ ഇടം നേടുന്നത് 2016 ലാണ്. അതിസുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഐഫോണിനെ ലക്ഷ്യമിട്ട് നിര്‍മിച്ച പ്രോഗ്രാമാണിത്.

അന്ന് ചില മനുഷ്യാവകാശപ്രവര്‍ത്തകര്‍ തങ്ങളുടെ സ്മാര്‍ട്‌ഫോണുകളെ പെഗാസസ് ബാധിച്ചുവെന്ന് ആരോപിച്ചിരുന്നു. രാഷ്ട്രീയക്കാര്‍, നയതന്ത്രജ്ഞര്‍, മനുഷ്യാവകാശപ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍. അഭിഭാഷകര്‍ എന്നിവരെയാണ് പെഗാസസ് ലക്ഷ്യമിട്ടത്. 

ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കപ്പെട്ട ഫോണിലേക്ക് ഇ മെയില്‍ വഴിയോ, എസ്എംഎസ് വഴിയോ,  , വാട്സാപ്പ് വഴിയോ പ്രോഗ്രാം കോഡുകള്‍ കടത്തിവിട്ട് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ കഴിവുള്ള മാല്‍വെയറാണ് പെഗാസസ്. മിസ്ഡ്കോള്‍ വഴി പോലും മറ്റൊരു ഫോണിനെ ആക്രമിക്കാന്‍ പെഗാസസിന് സാധിക്കും. വിവരങ്ങള്‍ ചോര്‍ത്തേണ്ട ഫോണില്‍ എത്തിയാല്‍ ഉപയോക്താവിന് ഒരു സംശയത്തിനും ഇടനല്‍കാതെ ചോര്‍ത്തല്‍ ആരംഭിക്കും.

ഫോണ്‍ ഹാങ്ങാകാതെ ചോര്‍ത്തല്‍ നടത്തും. ഫോണിലെ എല്ലാ വിവരങ്ങളും മോഷ്ടിക്കുന്നതുള്‍പ്പെടെ ക്യാമറയും സ്പീക്കറും എല്ലാം  പെഗാസസിന്‍റെ നിയന്ത്രണത്തിലായിരിക്കും. ചോര്‍ത്തലിന് ശേഷം സ്വയം നശിക്കുകയും തെളിവുകള്‍ ഇല്ലാതാക്കുകയും ചെയ്യും. മിസ്ഡ്കോളിലൂടെയാണ് മാല്‍വെയര്‍ കടത്തിവിട്ടതെങ്കില്‍ ആ  കോളിന്‍റെ വിവരങ്ങളും ഡിലീറ്റ് ചെയ്യപ്പെടും. 

ജെയില്‍ ബ്രെയ്ക്കിലൂടെയാണ് ഡാറ്റകള്‍ മോഷ്ടിക്കുന്നതു മുതല്‍ ക്യാമറ പ്രവര്‍ത്തിക്കുന്നതുവരെ ഫോണിന്റെ എല്ലാ പ്രവര്‍ത്തന മേഖലയിലും കൈകടത്താന്‍ പെഗാസസിന് കഴിയുന്നത്. വാട്സ്ആപ്പില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടക്കുന്നതിന് മുമ്പേ സന്ദേശം കൈക്കലാക്കാം.

എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷനുള്ള വാട്‌സ്ആപ്പില്‍ പെഗാസസ് എങ്ങനെ കടന്നുകൂടിയെന്നതായിരുന്നു തുടക്കത്തിലെ എല്ലാവരേയും അതിശയിപ്പിച്ച വസ്തുത. ടെക്സ്റ്റ് മെസേജല്ല കോളിങ് സംവിധാനമാണ് പെഗാസസ് കടന്നുകൂടാന്‍ ഉപയോഗിച്ചത് എന്നതാണ് സാങ്കേതിക ലോകത്തെ അതിശയിപ്പിച്ചത്. ഒറ്റ മിസ്ഡ്‌കോളിലൂടെ ചാര പ്രോഗ്രാം കോഡുകള്‍ സ്മാര്‍ട്‌ഫോണില്‍ നിക്ഷേപിക്കും. തുടര്‍ന്ന് ജെയില്‍ ബ്രേക്കിലൂടെ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം തന്നെ ഏറ്റെടുക്കും. കോള്‍ ലിസ്റ്റില്‍ നിന്നു പോലും പെഗാസസ് എത്തിയ കോള്‍ മായ്ചുകളയും. കോള്‍ എടുക്കണമെന്ന് നിര്‍ബന്ധമില്ല അതിന് കടന്നുകയറാന്‍ എന്നതും ശ്രദ്ധേയം.

ആപ്പിളിനെ ലക്ഷ്യമിട്ടാണ് പെഗാസസ് നിര്‍മിച്ചതെങ്കിലും ആന്‍ഡ്രോയ്ഡിലും ബ്ലാക്ക് ബെറിയിലും ഇത് പ്രവര്‍ത്തിക്കും. ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്ന ഈ  പ്രോഗ്രാം ഫോണ്‍കോളുകള്‍, മെസേജുകള്‍, ഫോട്ടോകള്‍, ക്യാമറ, മൈക്രോഫോണ്‍, ഇമെയില്‍, കലണ്ടര്‍, എസ്എംഎസ്, ലൊക്കേഷന്‍, നെറ്റ്വര്‍ക്ക് ഡീറ്റെയില്‍സ്, സെറ്റിങ്സ്, ബ്രൗസ് ഹിസ്റ്ററി, കോണ്‍ടാക്ട്‌സ് തുടങ്ങിയ സമസ്തമേഖലകളേയും കൈക്കലാക്കും. ആരുമറിയാതെ ക്യാമറ പ്രവര്‍ത്തിപ്പിച്ച് ഇന്റര്‍നെറ്റ് വഴി അത് കൈമാറുന്ന വിരുതനാണ് എന്നു പറഞ്ഞാല്‍ പെഗാസസ് എത്രത്തോളം അപകടകാരിയാണ് എന്നു നമുക്ക് മനസിലാകും.

ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലോകത്ത് ആകെ 1400ലധികം ഫോണുകളില്‍ പെഗാസസ് ബാധിച്ചുവെന്നാണ് കണക്ക്.



Read More in Technology

Comments