ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനം
4 years, 8 months Ago | 579 Views
മാരകമായ കരൾ രോഗങ്ങൾക്ക് കാരണമാകുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ്. ലോകത്ത് നിശബ്ദമായി പടരുന്നൊരു രോഗമാണ് ഹെപ്പറ്റൈറ്റിസ്. 80 ശതമാനം ആളുകളും രോഗം തിരിച്ചറിയാത്തവരാണ്. എ, ബി, സി, ഇ എന്നിങ്ങനെ 4 തരം ഹെപ്പറ്റൈറ്റിസ് വൈറസുകളുണ്ട്. എ, ഇ വിഭാഗങ്ങളിൽ കാണുന്നത് മഞ്ഞപ്പിത്തമാണ്. എന്നാൽ ബി, സി വിഭാഗത്തിലുള്ള വൈറസുകളെ പേടിക്കണം. കരളിനെ ബാധിക്കുന്ന വൈറല്‍ അണുബാധയില്‍ ഏറ്റവും മാരകമാണ് ഇവ.
രക്തത്തിൽനിന്ന് വിഷപദാർഥങ്ങൾ അരിച്ചുമാറ്റുന്നത് ഉൾപ്പെടെ 500-ലധികം സുപ്രധാന ധർമങ്ങൾ നിർവഹിക്കുന്ന ഒരു അവയവമാണ് കരൾ. അതുകൊണ്ടുതന്നെ കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് എന്ന രോഗം ഒരു വ്യക്തിയിൽ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. അമിത മദ്യപാനവും വിഷവസ്‌തുക്കളുമായുള്ള സമ്പർക്കവും ഹെപ്പറ്റൈറ്റിസിന് ഇടയാക്കിയേക്കാമെങ്കിലും ഒട്ടുമിക്കപ്പോഴും വൈറസുകളാണ് രോഗത്തിന്റെ പ്രധാന കാരണക്കാർ.
പലരും രോഗബാധയുള്ള വിവരം തിരിച്ചറിയാതെ പോകുകയാണു പതിവ്. ഒരു പ്രത്യേകതരം പരിശോധനയിലൂടെ മാത്രമേ ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ കണ്ടുപിടിക്കാനാകൂ എന്നതാണ് കാരണം. കരളിന്റെ പ്രവർത്തനം ശരിയായ രീതിയിലാണോ എന്ന് അറിയാനായി സാധാരണ നടത്തുന്ന പരിശോധനകളുടെ റിസൽട്ടുപോലും ഇവരിൽ നോർമലായിരിക്കാം. അതുകൊണ്ട് എച്ച്‌ബിവിയെ നിശബ്ദ കൊലയാളി എന്നു വിശേഷിപ്പിക്കാനാകും. രോഗബാധയുണ്ടായി വർഷങ്ങൾ കഴിഞ്ഞായിരിക്കാം ലക്ഷണങ്ങൾ പ്രകടമാകുന്നത്. എന്നാൽ അപ്പോഴേക്കും രോഗം പഴകി സിറോസിസോ കരൾ കാൻസറോ ആയി മാറാൻ സാധ്യതയുണ്ട്. എച്ച്‌ബിവി വാഹകരായ നാലിൽ ഒരാൾവീതം ഇങ്ങനെ മരിക്കുന്നതായി കാണുന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 13 കോടി മുതല്‍ 15 കോടി വരെ ഹെപ്പറ്റൈറ്റിസ് സി രോഗബാധിതര്‍ ലോകത്തുണ്ട്. ഇന്ത്യയിലെ ജനസംഖ്യയുടെ ഒരു ശതമാനം ഈ രോഗത്തിന്റെ പിടിയിലാണ്. ലോകാരോഗ്യസംഘടന പറയുന്നതനുസരിച്ച് ഹെപ്പറ്റൈറ്റിസ് സി ബാധിച്ചിട്ടുള്ളവരില്‍ നല്ലൊരുപങ്കും ലിവര്‍ സിറോസിസ്, ലിവര്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളിലേക്കാണ് ചെന്നെത്തുന്നത്. ഹെപ്പറ്റൈറ്റിസ് സിയുമായി ബന്ധപ്പെട്ട കരള്‍രോഗങ്ങള്‍ മൂലം ലോകത്ത് ഓരോ വര്‍ഷവും അഞ്ചു ലക്ഷം പേരെങ്കിലും മരിക്കുന്നതായാണു കണക്ക്.
ഹെപ്പറ്റൈറ്റിസ് രോഗത്തെക്കുറിച്ച് ആഗോളതലത്തില്‍ ബോധവത്കരണവും രോഗബാധയുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യവും ശക്തമാക്കുക എന്നത് ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന ജൂലൈ 28 ലോക ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്.
ജനനസമയത്തു തന്നെ ഹെപ്പറ്റൈറ്റിസ് -ബി ബാധയുണ്ടാവാതിരിക്കാനായി വാക്‌സിനേഷന്‍ ഉറപ്പുവരുത്തുക, ഈ രോഗം ബാധിച്ചവര്‍ക്കെതിരെയുള്ള വിവേചനങ്ങള്‍ക്ക് അറുതി വരുത്തുക, സാമൂഹ്യസംഘടനകളുടെ മുഖ്യ കര്‍മ്മമേഖലയാക്കി ഈ രംഗം മാറ്റുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് ലോകാരോഗ്യ സംഘടന ഈ വര്‍ഷത്തെ ഹെപ്പറ്റൈറ്റിസ് ദിനാചരണം ആസൂത്രണം ചെയ്തിരിക്കുന്നത്.
കേരളത്തില്‍ കൂടുതലും കണ്ടു വരുന്നത് താരതമ്യേന കുറഞ്ഞ തോതില്‍ അപകടകാരിയായ എ വിഭാഗത്തിലുള്ള ഹെപ്പറ്റൈറ്റിസ് ആണ്. മാലിന്യം കലര്‍ന്ന വെള്ളം, ഹെപ്പറ്റൈറ്റിസ് രോഗികളുടെ പുറന്തള്ളപ്പെടുന്ന മാലിന്യങ്ങള്‍, മലിനമായ ജീവിത സാഹചര്യം തുടങ്ങിയവയില്‍ നിന്നാണ് ഈ രോഗമുണ്ടാകുന്നത്.
ഫലപ്രദമായ ചികിത്സ ലഭിച്ചാല്‍ പൂര്‍ണ്ണമായും നിയന്ത്രിക്കാവുന്നതാണ് മുതിര്‍ന്നവരില്‍ കാണുന്ന ഹെപ്പറ്റൈറ്റിസ് രോഗങ്ങളില്‍ അധികവും. എന്നാല്‍ സമൂഹത്തില്‍ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ രോഗമുണ്ടെന്ന തിരിച്ചറിവിലേക്ക് എത്താനും കണ്ടെത്തിയാല്‍ ചികിത്സ തേടാനും തടസ്സം സൃഷ്ടിക്കുന്നു.
ഹെപ്പറ്റൈറ്റിസ് രോഗികള്‍ക്ക് ജീവന്‍രക്ഷാ ചികിത്സകള്‍ക്കായി ഈ കോവിഡ് കാലഘട്ടത്തില്‍ ഇനിയും കാത്തു നില്‍ക്കാനാവില്ലെന്ന പ്രധാന സന്ദേശമാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനാചരണത്തിലൂടെ ലോകാരോഗ്യസംഘടന ലോകത്തിന് നല്‍കാന്‍ ശ്രമിക്കുന്നത്. ഗര്‍ഭിണികള്‍ക്ക് ഹെപ്പറ്റൈറ്റിസ് -ബി കണ്ടെത്താനുള്ള പരിശോധന ആരംഭിക്കുക, അതിലൂടെ ആവശ്യമെങ്കില്‍ കുഞ്ഞിലേക്ക് രോഗബാധ പകരുന്നത് തടയാന്‍ കഴിയും.
ഹെപ്പറ്റൈറ്റിസ്, അനുബന്ധ രോഗങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഔദ്യോഗിക തീരുമാനങ്ങളുണ്ടാവാനും സാമ്പത്തിക അടിത്തറയൊരുക്കാനും നയപരമായ പിന്തുണയുണ്ടാവണം. രാഷ്ട്രീയമായ ഇച്ഛാശക്തിയോടൊപ്പം ആവശ്യമായ സാമ്പത്തിക പിന്തുണയും ഉറപ്പാക്കിയാല്‍ ഒരു ദശാബ്ധത്തിനുള്ളില്‍ ഈ രോഗത്തെ നമുക്ക് പൂര്‍ണ്ണമായും ഇല്ലാതാക്കാം എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ കരുതുന്നത്.
ഈ കോവിഡ് -19 കാലത്തും ഓരോ 30 സെക്കന്റിലും ഓരോ ജീവന്‍ പൊലിയാന്‍ കാരണമാകുന്ന കരള്‍ രോഗമാണ് ഹെപ്പറ്റൈറ്റിസ്. പൊതുജനാരോഗ്യത്തിന് ആകെ ഭീഷണിയായി മാറിയ രോഗമെന്ന നിലയില്‍ ആരോഗ്യ പരിപാലകരെല്ലാം ഒരുമിച്ച് കൈകോര്‍ത്ത് 2030 ആകുമ്പോഴേക്കും ഹെപ്പറ്റൈറ്റിസ് മുക്തമായ ലോകമാണ് ലോകാരോഗ്യ സംഘടന വിഭാവനം ചെയ്യുന്നത്.
Read More in Health
Related Stories
പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ മഞ്ഞള്‍ച്ചായ
3 years, 9 months Ago
കോവാക്സിന് ബ്രിട്ടന്റെ അംഗീകാരം ; വാക്സിന് എടുത്തവര്‍ക്ക് ക്വാറന്റൈനില്ല.
4 years, 4 months Ago
വീട്ടുവളപ്പിലെ ഔഷധങ്ങൾ
5 years Ago
കൊവിഡിനെതിരെ പ്ലാസ്മ ചികിത്സ ഒഴിവാക്കണം : ഡബ്ല്യു.എച്ച്.ഒ
4 years, 3 months Ago
വീട്ടുവളപ്പിലെ ഔഷധസസ്യങ്ങൾ
5 years Ago
പാഷന് ഫ്രൂട്ടിന്റെ ഈ ഗുണങ്ങള്‍ അറിയാമോ
4 years, 8 months Ago
കണ്ണ്
4 years Ago
Comments