Saturday, April 19, 2025 Thiruvananthapuram

പള്‍സ് ഓക്‌സിമീറ്റര്‍

banner

3 years, 11 months Ago | 366 Views

രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പൾസ് ഓക്സിമീറ്റർ. കോവിഡ് രോഗവ്യാപനം രൂക്ഷമാവുന്നതിനിടെ ‘പൾസ് ഓക്സിമീറ്റർ’ എന്ന മെഡിക്കൽ ഉപകരണത്തിന് ആവശ്യക്കാർ വർധിക്കുകയാണ്. 

പൾസ് ഓക്സിമെട്രി എന്ന പ്രക്രിയയിലൂടെയാണ് ശരീരത്തിലെ ഓക്സിജൻ അളവ് മനസ്സിലാക്കാനാവുന്നത്.

കോവിഡ് -19 ബാധിച്ച് ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്നത് ആളുകളിൽ ആരോഗ്യനില സങ്കീർണമാക്കും. ഇത് പലപ്പോഴും ജീവന് ഭീഷണിയാവുന്ന അവസ്ഥയിലേക്ക് എത്തിക്കും. പൾസ് ഓക്സിമീറ്റർ വഴി ഓക്സിജൻ അളവ് സ്ഥിരമായി പരിശോധിക്കുന്നത് ശരീരത്തിൽ ഓക്സിജൻ അളവ് കുറയുന്നുണ്ടോഎന്ന് അറിയാൻ സഹായിക്കും.

ചെറുതും താങ്ങാനാവുന്ന വിലയിലുള്ളതുമായ ഉപകരണമാണ് പൾസ് ഓക്സിമീറ്റർ. ഇത് കൈവിരലുമായി ബന്ധിപ്പിച്ചാണ് ഓക്സിജന്റെ അളവ് അറിയുന്നത്. വ്യത്യസ്ത തരം പ്രകാശ തരംഗങ്ങൾ കടത്തിവിട്ട് രക്തത്തിലെ ഓക്സിജൻ അളവ് മനസ്സിലാക്കുന്ന തരത്തിലാണ് ഈ ഉപകരണത്തിന്റെ പ്രവർത്തനം.

ദീർഘകാലമായി  ശ്വാസകോശത്തകരാറുകൾ ഉള്ളവർക്ക് / വീട്ടിൽ ഓക്സിജൻ ഉപയോഗിക്കേണ്ടി വരുന്നവർക്ക് വീട്ടിൽ വച്ചുതന്നെ ഉപയോഗിക്കാവുന്ന ലളിതമായ ഒന്നാണിത്.  മറ്റൊരാളുടെ സഹായമില്ലാതെ ഇത്  ഉപയോഗിക്കാൻ കഴിയും. 

ബി.പി വളരെ കുറയുന്ന അവസ്ഥയിലും മറ്റ് ഹീമോഗ്ലോബിനീമിയ പോലെയുള്ള അപൂർവമായ അവസ്ഥകളിലും മാത്രമേ കൃത്യമായ ഫലം കിട്ടാതിരിക്കൂ.

പൾസ് ഓക്സിമീറ്റർ എങ്ങനെ  ഉപയോഗിക്കാം

രക്തത്തിലെ  ഓക്സിജൻ  ലെവൽ നോക്കാൻ അഞ്ച്  മിനിറ്റ് വിശ്രമിച്ച ശേഷം ഏതെങ്കിലും ഒരു കൈയിലെ ചൂണ്ടുവിരലിൽ പൾസ്  ഓക്സിമീറ്റർ ഘടിപ്പിക്കുക.  നെയിൽ പോളിഷോ സമാന പദാർത്ഥങ്ങളോ ഉണ്ടെങ്കിൽ അവ നീക്കംചെയ്യുക. വിരൽ നനഞ്ഞതോ തണുത്തതോ അല്ലെന്ന് ഉറപ്പാക്കുക.

ഒരു മിനിറ്റ് അല്ലെങ്കിൽ റീഡിങ് കഴിയുന്നത് വരെ കാത്തുനിൽക്കുക.

റീഡിങ് സ്ഥിരീകരിച്ച ശേഷം ഏറ്റവും ഉയർന്ന റീഡിങ് എത്രയെന്ന് നോക്കുക.

ഓക്സിജന്റെ അളവും പൾസ്‌ റേറ്റും നോക്കി രേഖപ്പെടുത്തി വയ്ക്കുക . 

ഓക്സിജന്റെ അളവ് 94 ശതമാനത്തിൽ കുറവാണെങ്കിൽ  15  മിനിട്ടിനു ശേഷം വീണ്ടും ആവർത്തിക്കുക . 

തുടർച്ചയായി  94 ൽ  കുറവാണെങ്കിലും ഹൃദയ മിടിപ്പ്  95 ൽ  അധികമാണെങ്കിലും ആരോഗ്യപ്രവർത്തകരെ  വിവരമറിയിക്കുക. 

95% മുതൽ 100% വരെയുള്ള ഓക്സിജൻ സാച്ചുറേഷൻ ആണ് ആരോഗ്യമുള്ള ഒരാളുടെ രക്തത്തിൽ പൾസ് ഓക്സിമീറ്റർ രേഖപ്പെടുത്തുക.

കൊവിഡ്‌ രോഗികള്‍ കൂടി വരികയും ആശുപത്രികളില്‍ സംവിധാനങ്ങള്‍ തികയാത്തതുമായ സാഹചര്യത്തില്‍ വീടുകളില്‍ തന്നെ തുടര്‍ന്നുകൊണ്ട് സ്വയം ഓക്സിജന്‍ നില പരിശോധിക്കുന്നതിനും, നേരിയ മാറ്റങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുമെന്നതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ചികിത്സ ഉറപ്പാക്കാനും ജീവന്‍ രക്ഷിയ്ക്കാനും ഇതുവഴി സാധിയ്ക്കും.



Read More in Health

Comments