Tuesday, April 15, 2025 Thiruvananthapuram

രാജ്യത്ത് കൊവിഡിന്‍റെ പുതിയ വകഭേദം : രണ്ട് ഡോസ് കോവാക്‌സിന്‍ ഫലപ്രദം

banner

3 years, 10 months Ago | 342 Views

രാജ്യത്ത് കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തി. B.1.1.28.2 എന്ന വകഭേദമാണ് കണ്ടത്. പൂനെയില നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ ജീനോം സീക്വന്‍സിങ്ങിലാണ് വകഭേദം കണ്ടെത്തിയത്. 

പുതിയ വകഭേദം കൂടുതല്‍ അപകടകാരിയെന്ന് പഠനം. അതേസമയം ഇന്ത്യയില്‍ തന്നെ നിര്‍മിച്ച ഭാരത് ബയോടെകിന്റെ 'കോവാക്‌സിന്‍' പുതിയ വൈറസ് വകഭേദത്തെ ഫലപ്രദമായി പ്രതിരോധിക്കുമെന്നാണ് ബയോആര്‍ക്കെവില്‍ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു. രണ്ട് ഡോസ് കോവാക്‌സിന്‍ ആന്റിബോഡി ഗണ്യമായി വര്‍ധിപ്പിക്കുകയും വകഭേദത്തിന്റെ ഫലപ്രാപ്തി നിര്‍വീര്യമാക്കുകയും ചെയ്യുന്നതായി എന്‍.ഐ.വിയുടെ പഠനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ രണ്ടാം തരംഗം രൂക്ഷമാക്കിയ ഡെല്‍റ്റാ വകഭേദവുമായി സാമ്യം പുലര്‍ത്തുന്നതാണ് പുതിയ വകഭേദം. ആല്‍ഫ വകഭേദവുമായി താരതമ്യം ചെയ്യുമ്പോൾ ഇവ കൂടുതല്‍ അപകടകാരിയാണെന്നാണ് റിപ്പോര്‍ട്ട്.

ബ്രിട്ടനില്‍ നിന്നും ബ്രസീലില്‍ നിന്നുമെത്തിയവരുടെ സാംപിളുകള്‍ ഉപയോഗിച്ച്‌ നടത്തിയ ജീനോം സീക്വന്‍സിലൂടെയാണ് പുണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പുതിയ വകഭേദം കണ്ടെത്തിയത്.

രോഗം ബാധിച്ചവരില്‍ ഗുരുതര രോഗലക്ഷണങ്ങളാണുള്ളത്. മറ്റ് കൊവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങളായ ഭാരം കുറയല്‍, കടുത്ത പനി തുടങ്ങിയവയും പുതിയ വകഭേദം ബാധിച്ചവരില്‍ പ്രകടമാകുന്നുണ്ട്. ഇത് കൂടാതെ പുതിയ വൈറസ് ശ്വസനനാളത്തിലും ശ്വാസകോശത്തിന്റെ അറകളിലും ഗുരുതര തകരാറുകള്‍ സൃഷ്ടിക്കുന്നതായും എന്‍.ഐ.വിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ വകഭേദത്തില്‍ പകര്‍ച്ചാ സാധ്യതയും കൂടുതലാണ്.

പുതിയ വകഭേദം കണ്ടെത്തിയതോടെ രാജ്യം അതീവ ജാഗ്രതയിലാണ്. പുതിയ വൈറസ് വകഭേദം മൂലം രോഗം ബാധിച്ചവരെ കണ്ടെത്തി പ്രത്യേകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ഇതിനെക്കുറിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ലോകത്തെമ്പാടുമുള്ള ലാബുകളില്‍ പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്താനുള്ള പഠനങ്ങള്‍ തുടരുകയാണ്. 15 രാജ്യങ്ങളിലെ ലാബുകളില്‍ ഏകദേശം 30,000 ത്തിലധികം സാംപിളുകളാണ് പുതിയ വൈറസ് വകഭേദങ്ങളെ കുറിച്ച്‌ പഠിക്കാനായി സ്വീകരിച്ചിരിക്കുന്നത്.



Read More in India

Comments