Friday, April 18, 2025 Thiruvananthapuram

മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച തുറക്കും, മുന്നൊരുക്കങ്ങള്‍ ശക്തം

banner

3 years, 5 months Ago | 322 Views

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാട് തയ്യാറാക്കിയ റൂള്‍കര്‍വ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നത്‌ അംഗീകരിക്കാനാകില്ലെന്നാണ് കേരളത്തിന്റെ നിലപാട്. സുരക്ഷാ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിലപാട് അറിയിച്ചത്.

അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നും കേരളം കോടതിയെ അറിയിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്‌ നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണം. പുതിയ അണക്കെട്ട് പണിത് തമിഴ്‌നാടിന് ജലവും, കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണം എന്നാണ് കേരളം ആവശ്യപ്പെട്ടത്.

ഡാം തുറക്കുന്നത് വെള്ളിയാഴ്ച 

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് വെള്ളിയാഴ്ച രാവിലെ ഏഴുമണിക്ക് തുറക്കും. ജലനിരപ്പ് 138.05 അടിയെത്തിയതോടെ ഡാമില്‍ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. സെക്കന്റില്‍ 3800ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

ഡാം തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ ശക്തമായ മുന്നൊരുക്കങ്ങള്‍ കേരളം സ്വീകരിച്ചിട്ടുണ്ട്. ഒരുതരത്തിലും ആശങ്കവേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. പെരിയാര്‍ തീരവാസികളുടെ സുരക്ഷ ഉറപ്പാക്കും. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച്‌ ആളുകളെ മാറ്റും. റവന്യു, പൊലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്. ക്യാംപുകളും വാഹനങ്ങളും ഉദ്യോഗസ്ഥരും സജ്ജമാണ്. എത്ര ജലം ഒഴുക്കുമെന്ന് അറിയുന്ന മുറയ്ക്ക് ഒഴിപ്പിക്കല്‍ തുടങ്ങും. ഇന്ന് വൈകിട്ട് മുല്ലപ്പെരിയാറില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. ഇതില്‍ കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാവും.

ഡാം തുറന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും ജാഗ്രത വേണമെന്നും റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിര ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വള്ളക്കടവ് മുതല്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. 883 കുടുംബങ്ങളെ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കുകയാണ്. വെള്ളം ഒഴുകി വരുന്ന സ്ഥലത്തെ തടസങ്ങള്‍ നീക്കുമെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം ഇടുക്കി സംഭരണിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പെരിയാര്‍ തീരത്തെ ആളുകളെ മാറ്റി താമസിപ്പിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായതായി ഇടുക്കി ആര്‍ഡിഒ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 60 വയസ്സ് കഴിഞ്ഞവരെയും വികലാംഗരെയും കിടപ്പു രോഗികളെയും മാറ്റും. വളര്‍ത്തു മൃഗങ്ങളെ മാറ്റാനുള്ള നടപടി മൃഗ സംരക്ഷണ വകുപ്പ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Read More in India

Comments

Related Stories