Thursday, April 10, 2025 Thiruvananthapuram

അന്തരീക്ഷത്തില്‍നിന്ന് കാര്‍ബണ്‍ ഡൈഓക്‌സൈഡ് വലിച്ചെടുക്കുന്ന ഏറ്റവും വലിയ പ്ലാന്റ് ഐസ്‌ലന്‍ഡില്‍

banner

3 years, 3 months Ago | 302 Views

അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത് ഭൂമിക്കടിയിൽ സൂക്ഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പ്ലാന്റ് ഐസ്ലൻഡിൽ പ്രവർത്തനമാരംഭിച്ചു. ഓർക്ക പ്ലാന്റ് എന്ന് പേരിട്ടിരിക്കുന്ന പ്ലാന്റ് ക്ലിംവർക്സ് എജിയും കാർബ്ഫിക്സും ചേർന്നാണ് വികസിപ്പിച്ചിരിക്കുന്നത്.

പ്രതിവർഷം 4,000 ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽ നിന്ന് വലിച്ചെടുക്കാൻ പ്ലാന്റിന് കഴിയും. 720 കാറുകളിൽ നിന്ന് പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവിന് തുല്യമാണിത്. എട്ട് വലിയ കണ്ടെയ്നറുകളാണ് പ്ലാന്റിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നത്. പ്രത്യേകതരം ഫിൽറ്ററുകളും ഫാനുകളും ഉപയോഗിച്ചാണ് കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുന്നത്.

സമീപത്തെ ഭൗമതാപനിലയത്തിൽ  നിന്നുള്ള പുനരുപയോഗ ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന പ്ലാന്റ് അന്തരീക്ഷത്തിൽ നിന്ന് വലിച്ചെടുക്കുന്ന കാർബൺ ഡൈഓക്സൈഡ് വെള്ളവുമായി കലർത്തുന്നു. സോഡാ മെഷീന് സമാനമായ പ്രവർത്തനമാണിവിടെ നടക്കുന്നത്. തുടർന്ന് ഇത് ഭൂമിക്കടിയിൽ സൂക്ഷിക്കുന്നു. ഭൂമിക്കടിയിലുള്ള കാർബൺ ഡൈ ഓക്സൈഡ് ചോരാനുള്ള സാധ്യതയുണ്ട്. ചോർച്ച തടയാൻ പാറക്കൂട്ടങ്ങൾക്കിടയിലാണ് സൂക്ഷിക്കുന്നത്. ഭൂമിക്കടിയിലെ ചൂട് മൂലം ഇവ ക്രമേണ പാറയുടെ രൂപത്തിലാക്കുന്നു.

ലോകത്താകെ ഇത്തരത്തിൽ പ്രവർത്തിക്കുന്ന 15 പ്ലാന്റുകളാണുള്ളത്. ആകെ 9,000 ടൺ കാർബൺ ഡൈഓക്സൈഡാണ്​പ്ലാന്റുകളിൽ ശേഖരിക്കപ്പെടുന്നത്.

കഴിഞ്ഞ വർഷം ആഗോള കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം 31.5 ബില്ല്യൺ കടന്നുവെന്ന് ഇന്റർനാഷണൽ എനർജി ഏജൻസി പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കുന്നതിലൂടെ ആഗോള താപനത്തിന് ഒരു പരിധിവരെ തടയിടാൻ കഴിയും. ഇതുവഴി ആഗോളതാപനത്തിൻറെ പ്രത്യാഘാതങ്ങളായ കാട്ടുതീ, പ്രളയം, സമുദ്രനിരപ്പ് ഉയരൽ തുടങ്ങിയവ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നേരിട്ട് അന്തരീക്ഷത്തിൽ നിന്നുള്ള കാർബൺ വലിച്ചെടുക്കൽ ചെലവേറിയ ഒരു പ്രവർത്തനമാണ്. എന്നാൽ കൂടുതൽ കമ്പനികളും ഉപഭോക്താകളും അവരുടെ കാർബൺ ബഹിർഗമന തോത് കുറയ്ക്കാൻ ഈ മേഖലയിൽ നിക്ഷേപം നടത്തുമെന്ന് പ്രത്യാശയിലാണ് പ്ലാന്റ് നിർമാതാക്കൾ.



Read More in Environment

Comments