Tuesday, Aug. 18, 2026 Thiruvananthapuram

പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് വാക്‌സിന്‍ മൂന്നാം ഡോസ് നല്‍കാം; യുഎസില്‍ പ്രഖ്യാപനം

banner

5 years Ago | 472 Views

പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്ക് കോവിഡിനെതിരെ മൂന്നാമതൊരു ഡോസ് വാക്‌സിന്‍ കൂടി സ്വീകരിക്കാമെന്ന് യുഎസില്‍ പ്രഖ്യാപനം. അവയവം സ്വീകരിച്ചവര്‍, കാന്‍സര്‍ പോലെയോ മറ്റോ പ്രതിരോധ ശേഷിയെ ബാധിക്കുന്ന രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാമെന്നാണ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവില്‍ പറയുന്നത്.

ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങള്‍ നേരത്തെ സമാനമായ തീരുമാനമെടുത്തിരുന്നു. ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തിലാണ്, അമേരിക്കയുടെ പ്രഖ്യാപനം. ഇതനുസരിച്ച്‌ പ്രതിരോധ ശേഷി കുറഞ്ഞ ലക്ഷണക്കിന് അമേരിക്കക്കാര്‍ക്ക് ഫൈസര്‍, മോഡേണ വാക്‌സിനുകളുടെ മൂന്നാം ഡോസ് സ്വീകരിക്കാം.

ചില രോഗങ്ങള്‍ ബാധിച്ചവര്‍, ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരുടെ പ്രതിരോധ വ്യവസ്ഥയില്‍ വാക്‌സിന്റെ സംരക്ഷണം നീണ്ടുനില്‍ക്കില്ലെന്നു പഠനങ്ങള്‍ വന്നിട്ടുണ്ട്. മറ്റുള്ളവരുടേതു പോലെ സംരക്ഷണം ലഭിക്കാന്‍ ഇവര്‍ക്കു ബൂസ്റ്റര്‍ ഡോസ് നല്‍കുകയാണ് മാര്‍ഗം.

രണ്ടാം ഡോസ് സ്വീകരിച്ച്‌ 28 ദിവസത്തിനു ശേഷം ബൂസ്റ്റര്‍ ഡോസ് എടുക്കാമെന്നാണ് എഫ്ഡിഎ അറിയിപ്പില്‍ പറയുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ സിംഗിള്‍ ഡോസ് വാക്‌സിന്‍ സ്വീകച്ചവര്‍ക്കു ബൂസ്റ്റര്‍ എടുക്കണോയെന്നതില്‍ വ്യക്തതയില്ല. എഫ്ഡിഎ അറിയിപ്പില്‍ ഇ്ക്കാര്യം പരാമര്‍ശിച്ചിട്ടില്ല.

നിലവില്‍ ഫ്രാന്‍സ്, ഇസ്രായേല്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ് ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കിയിട്ടുള്ളത്. രണ്ടാം ഡോസിനു ശേഷവും എത്രനാള്‍ സംരക്ഷണം നിലനില്‍ക്കുന്നുണ്ട്  എന്നതില്‍ ലോകത്ത് പലയിടത്തും പഠനങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ വിലയിരുത്തലുകള്‍ നടത്തിയായിരിക്കും സാധാരണ പ്രതിരോധ ശേഷിയുള്ളവര്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ടതുണ്ടോയെന്നതില്‍ തീരുമാനം.



Read More in Health

Comments