Saturday, May 16, 2026 Thiruvananthapuram

മാറുന്ന ഭക്ഷണ രീതി

banner

4 years, 10 months Ago | 16758 Views

 ഭക്ഷണ രീതിയിലാണ് മാറ്റം ഏറ്റവും കൂടുതൽ പ്രകടം. മനുഷ്യായുസിനെ  ഒരു പ്രത്യേക കാലയളവിനപ്പുറം കടക്കാൻ അനുവദിക്കാത്ത തരത്തിൽ ഭക്ഷ്യ  സംസ്കാരം ആരോഗ്യത്തെ തളർത്തുന്നു. കഞ്ഞിയും പയറും കഴിച്ച് ആരോഗ്യവാനായി നടന്നിരുന്ന മലയാളി എന്നാൽ ഇപ്പോൾ , വയർ വീർപ്പിച്ച് അതിൽ നിറയെ അസുഖങ്ങളുമായി നടക്കുന്നു.

 കഞ്ഞിയും പുഴുക്കും മലയാളിയുടെ മുഖമുദ്രയാണ്. ഒരു കാലത്ത് കപ്പ പുഴുങ്ങിയതും ചക്ക പുഴുങ്ങിയതും ആയിരുന്നു പ്രാതലിന്.  ആരോഗ്യമായിരുന്നു ആ തലമുറയുടെ സമ്പാദ്യം. വിദ്യാഭ്യാസവും ജോലിയും സമ്പാദ്യവും ജീവിതസാഹചര്യങ്ങളും മാറിയതിലൂടെ നമ്മുടെ ഭക്ഷണ രീതിയിലും കാര്യമായ മാറ്റങ്ങൾ പ്രത്യക്ഷമായി.

 പരിഷ്കാരം മസാലദോശയുടെയും ചപ്പാത്തിയുടെയും പൂരിയുടെയും രൂപത്തിൽ വിരുന്നെത്തി. വിദേശ വിഭവങ്ങളും മലയാളിയുടെ തീൻമേശയിൽ നിരന്നു. തിരക്ക് പിടിച്ച ഓട്ടത്തിൽ ബ്രഡ് റോസ്റ്റ്  ചെയ്തതോ ഇൻസ്റ്റന്റ് ന്യൂഡിൽസോ കോൺഫ്ലെക്സോ എന്തെങ്കിലും കിട്ടിയാൽ മതി പ്രാതലിന് എന്ന അവസ്ഥയിലാണ്.

 അന്നും ഇന്നും ഉച്ചയ്ക്ക് ചോറു തന്നെയാണ് മലയാളിക്ക് പഥ്യം രാവിലത്തെ പുഴുക്കിന്റെ ബാക്കിയും പച്ചക്കറികളുമായിരുന്നു ഒരു കാലത്ത് ചോറിനെ കൂട്ട്. അധികം വൈകാതെ പച്ചക്കറികൾ മാംസവിഭവങ്ങളായി. ഇറച്ചിയും മീനും ഇല്ലാതെ ചോറെങ്ങനെ  കഴിക്കുമെന്നായി.

 ബിരിയാണിയും ഫൈഡ്റൈസും ന്യൂഡില്സുമാണ് ഇന്നത്തെ തലമുറയ്ക്ക് പ്രിയം.

 പറോട്ട മലയാളിയുടെ ജീവിതത്തിൽ ചരിത്രപ്രതിഷ്ഠ നേടിയ കാലമായിരുന്നു പിന്നെ വന്നത്. രാവിലെയെന്നോ ഉച്ചയെന്നോ രാത്രിയെന്നോ ഭേദമില്ലാതെ പൊറോട്ട മലയാളികളുടെ സന്തത സഹചാരിയായി മാറി.

 രോഗങ്ങൾ പലരുടെയും അത്താഴം മുട്ടിച്ചു. ജീവിതശൈലി രോഗങ്ങൾ മൂലം മിക്കവരും  അത്താഴത്തിന് ജ്യൂസോ സാലഡോ തെരഞ്ഞെടുത്തു. ബാക്കിയുള്ളവർ ഹോട്ടലുകൾ തന്നെ ശരണമാക്കി. ബർഗറും സാൻവിച്ചും പിസയും ഗ്രിൽഡ് ചിക്കനും ഷവർമയും ഇല്ലാതെ ഇന്ന് മലയാളിക്കൊരു ജീവിതമില്ല. പല പാരമ്പര്യ വിഭവങ്ങളും പൂർവാധികം ശക്തിയോടെ തിരിച്ചുവരിക തന്നെ ചെയ്തു. കഞ്ഞിയും കപ്പയും പുഴുക്കുമൊക്കെ ഫൈവ്സ്റ്റാർ പദവിയോടെയാണ് ഇന്ന് ഭക്ഷ്യ മേശയിൽ നിരന്നിരിക്കുന്നത്.



Read More in Health

Comments