Friday, April 18, 2025 Thiruvananthapuram

നൂറുവര്‍ഷം മുമ്പ് വംശമറ്റുവെന്ന് കരുതിയ ഭീമന്‍ ആമയെ ജീവനോടെ കണ്ടെത്തി

banner

2 years, 10 months Ago | 259 Views

ഒരു നൂറ്റാണ്ട് മുമ്പ് വംശമറ്റുവെന്ന് കരുതിയ അപൂര്‍വയിനം ആമയെ ഗാലപ്പഗോസ് ദ്വീപില്‍ വീണ്ടും കണ്ടെത്തി. റോളോ ബെക്ക് എന്ന പര്യവേക്ഷകന്‍ 1906 ലാണ് 'ഫണ്ടാസ്റ്റിക് ജയന്റ് ആമ' (Chelonoidis phantasticus) യെ ആദ്യമായി കണ്ടെത്തിയത്. ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ സജീവ അഗ്നിപര്‍വ്വതം സ്ഥിതിചെയ്യുന്ന ഫെര്‍നാന്‍ഡിന ദ്വീപില്‍ കണ്ടെത്തിയതിനാല്‍, 'ഫെര്‍നാന്‍ഡ' എന്ന വിളിപ്പേരും ആ ഭീമന്‍ ആമയ്ക്ക് നല്‍കി.

പിന്നീട് നൂറുവര്‍ഷത്തിലേറെ ആ ജീവിവര്‍ഗ്ഗത്തെ പറ്റി ഒരു വിവരവും ലഭിക്കാതെ വന്നപ്പോള്‍, ഫെര്‍നാന്‍ഡ ആമകള്‍ വംശമറ്റെന്ന് ഗവേഷകര്‍ കരുതി. പക്ഷേ, ആ ജീവിയെ 2019 ല്‍ വീണ്ടും ജീവനോടെ കണ്ടെത്തുകയായിരുന്നു. ആദ്യം അതിനെ കണ്ട അതേ ദ്വീപിലെ പച്ചപ്പുകള്‍ക്കിടയില്‍ അവ കഴിയുന്നതാണ് കണ്ടത്. ഡി.എന്‍.എ.പരിശോധനയില്‍ ആ ജീവി ഫെര്‍നാന്‍ഡ തന്നെയാണെന്ന് സ്ഥിരീകരിച്ചു.

യു.എസില്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയിലെ സ്റ്റീഫന്‍ ഗൗഗ്രനും സഹപ്രവര്‍ത്തകരുമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ഇതു സംബന്ധിച്ച് 'കമ്മ്യൂണിക്കേഷന്‍ ബയോളജി' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാക്കളില്‍ ഒരാളാണ് ഇക്കോളജി, ഇവല്യൂഷണറി ബയോളജി എന്നിവയില്‍ ഗവേഷണം നടത്തുന്ന ഗൗഗ്രന്‍.

പുതിയതായി കണ്ടെത്തിയ ഫെര്‍നാന്‍ഡ ആമയ്ക്ക് 50 വയസ്സിലേറെ പ്രായമുണ്ടെന്ന് കരുതുന്നു. എന്നാല്‍, ഗാലപഗോസ് ദ്വീപുകളിലെ മറ്റ് ഭീമന്‍ ആമകളുടെ അത്ര വലിപ്പമില്ല. അത് കഴിയുന്നത് അഗ്നിപര്‍വ്വത മേഖലയായതിനാല്‍, പച്ചപ്പ് കുറവാണ്. വലിപ്പക്കുറവിന് കാരണ് ഇതാകാമെന്ന് ഗവേഷകര്‍ കരുതുന്നു.

1906 ലും 2019 ലും കണ്ടെത്തിയ ആമകളുടെ ജീനോമുകള്‍ പ്രിസന്‍സ്റ്റന്‍ ഗവേഷകര്‍ താരതമ്യം ചെയ്തപ്പോഴാണ്, അവ രണ്ടും ഫണ്ടാസ്റ്റിക് ജയന്റ് ആമകളിലെ ഒരേ സ്പീഷീസ് തന്നെയെന്ന് വ്യക്തമായത്. ഗാലപ്പഗോസില്‍ കാണപ്പെടുന്ന മറ്റ് 13 ഇനം ആമകളില്‍ നിന്നും ജനിതകമായി വ്യത്യസ്തമാണ് അവ.

ഗാലപ്പഗോസ് ദ്വീപുകളില്‍ കാണപ്പെടുന്ന എല്ലാ ആമകളും വംശനാശ ഭീഷണിയിലാണ്. ഐ.യു.സി.എന്നിന്റെ ചുവപ്പുപട്ടികയില്‍ ഇടംപിടിച്ച അവയില്‍ ഒരു സ്പീഷീസ് ഇതിനകം വംശനാശം നേരിട്ടു കഴിഞ്ഞു.



Read More in Environment

Comments

Related Stories