Saturday, April 19, 2025 Thiruvananthapuram

അപേക്ഷകർ 50-ൽ കുറവെങ്കിൽ അഭിമുഖംമാത്രം; പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് റിക്രൂട്ട്‌മെന്റ്‌ ബോർഡ്

banner

2 years, 11 months Ago | 274 Views

പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്ക് അപേക്ഷകരുടെ എണ്ണം 50-ൽ കുറഞ്ഞാൽ അഭിമുഖംമാത്രം മതിയെന്ന് നിർദേശം. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം നടത്താനായി രൂപവത്‌കരിക്കുന്ന പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡ് ഇക്കാര്യം പരിഗണിക്കുമെന്ന് ഇതിനായി തയ്യാറാക്കിയ കരട് ബിൽ വ്യവസ്ഥ ചെയ്യുന്നു. നിയമവകുപ്പ് അനുമതി നൽകിയ ബിൽ വൈകാതെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പി.എസ്.സി.ക്ക് വിടാത്ത നിയമനങ്ങൾ നടത്തുന്നതിനായാണ് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപവത്‌കരിക്കുന്നത്. നിലവിൽ അതത് സ്ഥാപനങ്ങൾതന്നെ നേരിട്ട് നടത്തുന്ന നിയമനങ്ങൾ ഒട്ടേറെ ആരോപണങ്ങൾക്ക് കാരണമാകുന്നുണ്ട്. ഉദ്യോഗാർഥികളുടെ യോഗ്യത നിർണയിക്കുന്നതിനെക്കുറിച്ചും ആക്ഷേപങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രത്യേക നിയമനിർമാണം വഴി റിക്രൂട്ടമെന്റ് ബോർഡ് രൂപവത്‌കകരിക്കുന്നത്.

നിലവിൽ കെ.എസ്.ഐ.ഡി.സി., കെ.എം.എം.എൽ., കെ.എസ്.ഇ.ബി., ബിവറേജസ് കോർപ്പഷൻ, കെ.എസ്.എഫ്.ഇ. തുടങ്ങി അമ്പതോളം സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സി. വഴിയാണ് നടത്തുന്നത്. കൂടുതലും ക്ലറിക്കൽ തസ്തികകളിലാണ് ഇത്. ഇത്തരം സ്ഥാപനങ്ങളിലെ സാങ്കേതിക തസ്തികകളിലെ നിയമനച്ചുമതലയും റിക്രൂട്ട്‌മെന്റ് ബോർഡിന് കൈമാറും. ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിന് കൃത്യമായ വ്യവസ്ഥകളുണ്ടാകും. എഴുത്തുപരീക്ഷ, സാങ്കേതിക പരിചയം പരിശോധിക്കൽ, അഭിമുഖം തുടങ്ങിയവയാണ് ഇപ്പോൾ നിർദേശിച്ചിട്ടുള്ളത്.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നാലംഗ സമിതിയാവും ബോർഡിലുണ്ടാവുക. വിവിധ മേഖലകളിൽനിന്നുള്ള വിദഗ്ധരാകും സമിതിയിലെ മറ്റുള്ളവർ. നാലുവർഷമോ 65 വയസ്സ് തികയുന്നതുവരെയോ അംഗങ്ങൾക്ക് തുടരാനാകും.



Read More in Kerala

Comments