Saturday, April 19, 2025 Thiruvananthapuram

കേരളം മുഴുവൻ സിറ്റിഗ്യാസ് പദ്ധതിയിലേക്ക്

banner

3 years, 2 months Ago | 531 Views

മൂന്നു ജില്ലകളിൽക്കൂടി സിറ്റി ഗ്യാസ് നൽകാൻ കരാറായതോടെ സംസ്ഥാനത്തെ മുഴുവൻ വീടുകളിലും പ്രകൃതിവാതകം എത്താൻ സാധ്യതയൊരുങ്ങി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ സിറ്റി ഗ്യാസ് വിതരണത്തിന് ഷോള ഗ്യാസ്കോ ലിമിറ്റഡിന് പി.എൻ.ജി.ആർ.ബി. (പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റഗുലേറ്ററി ബോർഡ്) അനുമതി നൽകി.

എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ ഐ.ഒ.സി.-അദാനി കൺസോർഷ്യവും ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ എ.ജി. ആൻഡ് പി. (അറ്റ്ലാന്റിക്, ഗൾഫ് ആൻഡ് പസിഫിക് കമ്പനി)യുമാണ് സിറ്റി ഗ്യാസ് വിതരണച്ചുമതലക്കാർ. ബാക്കിവന്ന മൂന്നു ജില്ലകളിലേക്കാണു കഴിഞ്ഞദിവസം കരാർ നൽകിയത്. വീടുകളിൽ പാചകത്തിനു പ്രകൃതിവാതകം എത്തിക്കുന്നതാണ് സിറ്റി ഗ്യാസ് പദ്ധതി. ഇതിനൊപ്പം പമ്പുകളിൽ ഇന്ധനമായും നൽകും.

നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും സംസ്ഥാനത്ത് സിറ്റി ഗ്യാസ് പദ്ധതി വളരെപ്പതുക്കെയാണു നീങ്ങുന്നത്. പ്രാദേശികതലത്തിലെ അനുമതികളും തദ്ദേശസ്ഥാപനങ്ങളുമായുള്ള തർക്കങ്ങളുമാണു പ്രധാന തടസ്സം. കളമശ്ശേരി നഗരസഭയിൽ മാത്രമാണു കുറേ വീടുകളിൽ പ്രകൃതിവാതകം എത്തിയിട്ടുള്ളത്.  എറണാകുളത്തുമാത്രം 11 സി.എൻ.ജി. പമ്പുകൾ തുറന്നിട്ടുണ്ട്.

തെക്കൻജില്ലകളിലും പൈപ്പിടലിനുള്ള നടപടികൾ പൂർത്തിയാകുകയാണ്. ഇതു തീരാൻ സമയമെടുക്കുമെന്നതിനാൽ വലിയ ടാങ്കുകളിൽ (എൽ.സി.എൻ.ജി.) ശേഖരിച്ച് സമീപപ്രദേശങ്ങളിൽ ഗ്യാസ് നൽകുന്ന നടപടികൾ പുരോഗമിക്കുകയാണ്. ചേർത്തലയിലെയും തിരുവനന്തപുരത്തെയും എൽ.സി.എൻ.ജി.യുടെ ജോലികൾ ജൂണിൽ പൂർത്തിയാകുമെന്ന് എ.ജി. ആൻഡ് പി. വൈസ് പ്രസിഡന്റും റീജണൽ ഹെഡ്ഡുമായ രഞ്ജിത്ത് രാമചന്ദ്രൻ പറഞ്ഞു. ചേർത്തല, വയലാർ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ വീടുകളിൽ വാതകമെത്തുക. തിരുവനന്തപുരത്തും ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ പൈപ്പിടുന്നതിന്റെ നടപടികളും വേഗത്തിൽ നടക്കുന്നുണ്ട്. തെക്കൻ ജില്ലകളിൽ മാർച്ചോടെ 23 സി.എൻ.ജി. പമ്പുകൾ പൂർത്തിയാകും.



Read More in Kerala

Comments

Related Stories