Thursday, April 10, 2025 Thiruvananthapuram

ചൊവ്വയിലെ അടുക്കളത്തോട്ടം

banner

3 years, 9 months Ago | 350 Views

'ചൊവ്വ'യിൽ നാസ നിർമ്മിക്കുന്ന അടുക്കളത്തോട്ടത്തിന്റെ രൂപരേഖ തയാറായി. ഏറെ താമസിയാതെ തന്നെ അതിന്റെ അവസാന ഘട്ടത്തിലെത്തും.

ചൊവ്വാ പര്യവേഷണ സംഘങ്ങൾ എല്ലാ ദൗത്യങ്ങളിലും നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ഗ്രഹത്തിൽ നിന്നുള്ള ഭക്ഷണം.  എന്നാൽ മനുഷ്യനെയും വഹിച്ച് ചൊവ്വയിലേക്കുള്ള ആദ്യദൗത്യത്തിൽ ഇതിനൊരു ഉത്തമ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് നാസ സംഘം. കാര്യമെന്തന്നല്ലേ. ഭക്ഷ്യ വെല്ലുവിളിയെ നേരിടാൻ സാലഡുകൾക്കും മറ്റും ആവശ്യമായ പച്ചക്കറികൾക്ക് ഷട്ടിലിൽ തന്നെ അടുക്കളത്തോട്ടം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഗഗന സഞ്ചാരികൾ. ഇതിനുള്ള പ്രരംഭഘട്ട പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു.

ഹോസ്റ്റൺ,ടെക്സസ് കേന്ദ്രീകരിച്ചുള്ള നാസയുടെ ജോൺസൺ സ്‌പെയ്‌സ് സെന്ററിന്റെ നേതൃത്വത്തിലാണ് അടുക്കളത്തോട്ടം ഒരുങ്ങുന്നത്. ഇവയുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കി ഏകദേശം 2030 ഓടെ ചൊവ്വയിലേക്ക് ആദ്യ മനുഷ്യരെ വഹിച്ചുള്ള പേടകം പറന്നുയരും. വർഷങ്ങൾ നീണ്ടു നിൽക്കുന്ന ദൗത്യത്തിൽ ഭക്ഷണം ഗുളികകളിലും മറ്റുമായി ഒതുക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു ആശയം മുന്നോട്ടു വെക്കുന്നതെന്ന് നാസയുടെ മുതിർന്ന ശാസ്ത്രജ്ഞ മായ ആർ. കോപ്പർ പറഞ്ഞു.

അഞ്ചു വർഷം നീളുന്ന ചൊവ്വാ ദൗത്യത്തിൽ പങ്കാളിയാകുന്ന ഒരു ബാഹ്യാകാശ യാത്രികനു മാത്രമായി ഏകദേശം 3, 175 കിലോ ഗ്രാം ഭക്ഷ്യ വസ്തുക്കൾ ആവശ്യമാണെന്നാണ് ശരാശരി കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇവ പ്രത്യേകമായി ശൂന്യാകാശഘട്ടിലിൽ സൂക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അടുക്കളത്തോട്ടമെന്ന ആശയത്തിലേക്ക് ശാസ്ത്രജ്ഞർ നീങ്ങിയത്. കൂടാതെ നിലവിൽ ബാഹ്യാകാശ യാത്രികർക്ക് നൽകുന്ന ഭക്ഷണം ദൈർഘ്യമേറിയ പര്യവേഷണ ദൗത്യത്തിന് പര്യാപ്തമല്ലാത്തതും ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ വിപണിയിൽ സുലഭമായി ലഭിക്കുന്ന എല്ലാ പച്ചക്കറികളും ഷട്ടിലിൽ വളർത്താൻ സാധിക്കില്ല. 

ഷട്ടിലിലെ അന്തരീക്ഷ ഊഷ്മാവിൽ വളരാൻ സാധിക്കുന്ന പച്ചക്കറികൾ മാത്രമായിരിക്കും ആകാശത്തിലെ അടുക്കളത്തോട്ടത്തിൽ ഉൾപ്പെടുത്തുക. ഇത്തരത്തിൽ ഷട്ടിലിൽ വളരാൻ ശേഷിയുള്ള പച്ചക്കറികൾ ഏതൊക്കെ, വളർത്തിയെടുക്കുന്നതിനാവശ്യമായ ഘടകങ്ങൾ എന്തൊക്കെ എന്നതിനെ സംബന്ധിച്ച ഗഹനമായ നിരീക്ഷണത്തിലാണ് ശാസ്ത്രലോകം. 

അടുക്കളത്തോട്ടനിർമ്മാണം വിജയം കണ്ടാൽ ചൊവ്വയെ സംബന്ധിച്ചുള്ള നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിക്കുന്നതിനുള്ള ദീർഘ ദിന ദൗത്യങ്ങൾക്ക് തുടക്കം കുറിക്കാൻ സാധിക്കുമെന്ന  പ്രതീക്ഷയിലാണ് നാസ. 



Read More in World

Comments