Monday, July 6, 2026 Thiruvananthapuram

ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതി നിരോധിച്ച് ജപ്പാൻ; അണുവിമുക്തമാക്കുന്നതിൽ വീഴ്ച, കർഷകർക്ക് തിരിച്ചടി

banner

11 hours, 10 minutes Ago | 7 Views

രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതി നിർത്തിവെച്ച് ജപ്പാൻ. കയറ്റുമതിക്ക് മുൻപായി മാമ്പഴങ്ങൾ അണുവിമുക്തമാക്കുന്നതിൽ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ഇന്ത്യയിൽ നിന്നുള്ള മാമ്പഴങ്ങൾക്ക് ജപ്പാൻ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ വർഷവും ജപ്പാനിലേക്ക് വ്യാപകമായി കയറ്റുമതി ചെയ്യുന്ന അൽഫോൺസോ, കേസർ, ലാംഗ്ര, ബംഗനപ്പള്ളി തുടങ്ങിയ പ്രീമിയം ഇന്ത്യൻ ഇനങ്ങളെ ഈ നിരോധനം ബാധിക്കും.
 
ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടതിനാൽ അൽഫോൺസോ, കേസരി തുടങ്ങിയ പ്രീമിയം ഇനങ്ങൾ ഇനിമുതൽ ജപ്പാനിലേക്ക് അയക്കാൻ സാധിക്കില്ല. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണ് ജപ്പാൻ ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതി നിർത്തിവെക്കുന്നത്. ഇന്ത്യൻ വേപ്പർ ഹീറ്റ് ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിൽ ജപ്പാനിലെ പ്ലാന്റ് ക്വാറന്റൈൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ശുദ്ധീകരണ നടപടികളിൽ വീഴ്ചകൾ കണ്ടെത്തിയിരുന്നു. ഇതാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം. മാമ്പഴങ്ങൾ കയറ്റുമതി ചെയ്യുന്നതിന് മുൻപ് അവയെ കീടവിമുക്തമാക്കുന്ന പ്രധാന കേന്ദ്രങ്ങളാണ് ഇവ. ലോകത്തിലെ തന്നെ ഏറ്റവും കർശനമായ പ്ലാന്റ് ഹെൽത്ത് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ.
 
യോക്കോഹാമ പ്ലാന്റ് പ്രൊട്ടക്ഷൻ അസോസിയേഷന്റെ അറിയിപ്പ് പ്രകാരം, 2026 മാർച്ച് 25-ന് ശേഷം നൽകിയ ഇൻസ്‌പെക്ഷൻ സർട്ടിഫിക്കറ്റുകളുള്ള മാമ്പഴങ്ങൾ ജപ്പാൻ സ്വീകരിക്കില്ല. ഇതിനുമുമ്പ് 20 വർഷത്തോളം നീണ്ടുനിന്ന വിലക്ക് 2006-ലാണ് ജപ്പാൻ പിൻവലിച്ചത്.
 
നിലവിൽ കാലാവസ്ഥാ വ്യതിയാനം മൂലം പ്രതിസന്ധിയിലായ കർഷകർക്ക് ലാഭകരമായ വിദേശ വിപണി നഷ്ടപ്പെടുന്നത് വലിയ സാമ്പത്തിക ബാധ്യതയാകും വരുത്തിവെയ്ക്കുക. പ്രശ്‌നങ്ങൾ പരിഹരിച്ച് വിപണി തിരിച്ചുപിടിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ടെങ്കിലും ഈ വർഷത്തെ കയറ്റുമതി സീസൺ ഏകദേശം നഷ്ടപ്പെട്ട അവസ്ഥയിലാണ്.
 
ലോകത്തിലെ ഏറ്റവും വലിയ മാമ്പഴ ഉത്പാദക രാജ്യമാണ് ഇന്ത്യ. പ്രതിവർഷം ഏകദേശം 28 ദശലക്ഷം മെട്രിക് ടൺ മാമ്പഴം ഇന്ത്യ ഉത്പാദിപ്പിക്കുന്നുണ്ട്.



Read More in India

Comments