Monday, April 14, 2025 Thiruvananthapuram

സമുദ്രത്തിന്റെ ഓര്‍ക്കസ്ട്ര പുറത്തു വിട്ട് നാസ

banner

2 years, 9 months Ago | 366 Views

സമുദ്രത്തിന്റെ സംഗീതം കേട്ടിട്ടുണ്ടോ. തിരയടിക്കുന്ന ശബ്ദമല്ല.  ശരിക്കും സമുദ്രത്തില്‍നിന്നുള്ള സംഗീതമാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് (NASA) കൗതുകകരമായ ഈ സംഗീതത്തെ ലോകത്തിനുമുന്നിലെത്തിച്ചത്. നാസയുടെ ഗോഡ്ഡാര്‍ഡ് ബഹിരാകാശ പറക്കല്‍ കേന്ദ്രത്തിലെ (The Goddard Space Flight Center ) ഗവേഷകനായ റയന്‍ വാന്‍ഡര്‍മീലന്‍ അദ്ദേഹത്തിന്റെ സഹോദരനും കംപ്യൂട്ടര്‍ പ്രോഗ്രാമറുമായ ജോണ്‍ വാന്‍ഡര്‍മീലന്‍ എന്നിവരാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്. സമുദ്രത്തിന്റെ ഒഴുക്കിലും ചലനത്തിലുമൊക്കെ സംഗീതം ഒളിഞ്ഞിരിപ്പുണ്ടെന്ന് ഇവര്‍ തിരിച്ചറിഞ്ഞു.

കടലിന്റെ ഓര്‍ക്കസ്ട്ര

സൗത്ത് അമേരിക്കയിലെ അഴിമുഖമായ റിയോ ദി ലാ പ്ലാറ്റയില്‍ (Riío de la Plata) നടത്തിയ പ്രാരംഭപരീക്ഷണം വിജയകരമായിരുന്നു. ഇതേത്തുടര്‍ന്ന് റയന്‍ പസഫിക് സമുദ്രത്തിലുള്ള ബെറിങ് സീ (Bering Sea ) എന്ന കടലിലെ വെള്ളത്തിലുണ്ടാകുന്ന വൃത്താകാരത്തിലുള്ള ചലനത്തിന്റെ ഉപഗ്രഹചിത്രങ്ങളെടുത്തു. ഉപഗ്രഹംവഴി കാണുന്ന സമുദ്രത്തിന്റെ ദൃശ്യങ്ങളില്‍, നിറങ്ങളുടെ വിന്യാസം തുടര്‍ച്ചയായി മാറുന്നതായി കണ്ടു. 

ഉപഗ്രഹചിത്രങ്ങള്‍ നോക്കി സമുദ്രജലത്തിന്റെ ഒഴുക്കിനനുസരിച്ച് അതില്‍നിന്നുവരുന്ന ചുവപ്പ്, പച്ച, നീല നിറങ്ങളിലുള്ള ചാലുകളുടെ ചലനം ഇവര്‍ പരിശോധിച്ചു. ഒരേ ദിശയിലും രീതിയിലുമല്ല അവ ചലിക്കുന്നതെന്ന് മനസ്സിലായി. ഇതിനെ കംപ്യൂട്ടര്‍ ഡേറ്റയാക്കി മാറ്റി. ഈ ഡേറ്റയെ സംഗീതസ്വരങ്ങളും (Musical notes) കേള്‍ക്കാവുന്ന ഡിജിറ്റല്‍ സംഗീതവുമായി (Digital music) മാറ്റുന്നതിനുള്ള ഒരു പ്രോഗ്രാമിന് ജോണ്‍ വാന്‍ഡര്‍മീലന്‍ രൂപം നല്‍കി.

മൂന്ന് സംഗീതോപകരണങ്ങളുടെ ശബ്ദമാണ് ഇതിനുപയോഗിച്ചത്. ചലിക്കുമ്പോള്‍ കടലില്‍നിന്ന് വരുന്ന നിറത്തിന്റെ തീവ്രത ഏറിയും കുറഞ്ഞുമിരിക്കും. ഇതിനനുസരിച്ച് ശബ്ദത്തിലും ഏറ്റക്കുറച്ചിലുണ്ടാകുന്നു. ഇവ കൂടിച്ചേര്‍ന്നപ്പോള്‍ ഹൃദയഹാരിയായ സംഗീതമാണുണ്ടായത്. ഇത് സൃഷ്ടിക്കാന്‍ ഒന്നരവര്‍ഷമെടുത്തു. 2022 ജൂണ്‍ എട്ടിനാണ് നാസ ഇത് (oceanographic symphonic experience) പുറത്തുവിടുന്നത്. ലക്ഷക്കണക്കിന് ആളുകള്‍ സമുദ്രത്തിന്റെ സംഗീതം കേട്ടുകഴിഞ്ഞു.

Read More in Environment

Comments