Wednesday, April 16, 2025 Thiruvananthapuram

ഏപ്രിൽ 27 വാഗ്ഭടാനന്ദ ഗുരുവിൻറെ നൂറ്റിമുപ്പത്തിയാറാം ജന്മദിനം

banner

3 years, 11 months Ago | 412 Views

"ഉണരുവിൻ അഖിലേശനെ സ്‌മരിപ്പിൻ , 

ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിര്‍പ്പിന്‍''.-

“നാലണ സൂക്ഷിക്കുന്നവൻ വേറൊരാളെ പട്ടിണിക്കിടുന്നു

അനവധി പണം സൂക്ഷിക്കുന്നവൻ അനവധി ജനങ്ങളെ പട്ടിണിക്കിടുന്നു”

“ഏവരുംബതഹരിക്കുമക്കളാണാവഴിക്ക് സഹജങ്ങൾ സർവരും.”

ഇരുപതാം ശതകത്തിൽ കേരളത്തിൽ ഉണ്ടായ നവോത്ഥാനത്തിൽ പങ്കുവഹിച്ച പ്രമുഖ ആത്മീയാചാര്യന്മാരിൽ ഒരാളാണ്  വാഗ്ഭടാനന്ദൻ. കേരളമെങ്ങും മതാന്ധതക്കും അനാചാരങ്ങൾക്കുമെതിരെ വാഗ്ഭടാനന്ദൻ പ്രവർത്തിച്ചു. പൂജാദികർമ്മങ്ങളും മന്ത്രവാദവുമെല്ലാം അർത്ഥശൂന്യങ്ങളാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും മതത്തിന്റെ പേരിലുള്ള എല്ലാ അനാചാരങ്ങളേയും ശക്തിയായി എതിർത്തു.

വയലേരി ചീരു അമ്മയുടെയും തേനന്‍കണ്ടി വാഴവളപ്പില്‍ കോരന്‍ ഗുരുക്കളുടെയും സീമന്തപുത്രനായിട്ടാണ്‌ ഗുരുദേവന്റെ ജനനം. ജന്മനാതന്നെ അതിതേജസ്വിയായിരുന്ന കുഞ്ഞിന്‌, കുഞ്ഞിക്കണ്ണന്‍ എന്ന്‌ നാമകരണം ചെയ്യപ്പെട്ടു. സംസ്‌കൃതത്തിലും വൈദ്യത്തിലും പണ്ഡിതനും പുരോഗമന ചിന്താശീലനും അനാചാരങ്ങളോട്‌ എതിര്‍പ്പുള്ള ആളുമായിരുന്ന പിതാവിന്റെ കീഴിലാണ്‌ കുഞ്ഞിക്കണ്ണന്‍ ബാല്യകാല വിദ്യാഭ്യാസം നടത്തിയത്‌. 

മഹാപണ്ഡിതനായ പാലക്കാട്‌ വിക്ടോറിയ കോളേജിലെ മലയാളം അധ്യാപകന്‍ പാരമ്പത്ത്‌ രൈരുനായര്‍ കുഞ്ഞിക്കണ്ണന്റെ ഗുരുനാഥനായിരുന്നു. കുഞ്ഞിക്കണ്ണന്റെ അസാമാന്യമായ പ്രതിഭാവിലാസം കണ്ട്‌ രൈരുനായര്‍ അത്ഭുതപ്പെട്ടിട്ടുണ്ട്‌. “കുഞ്ഞിക്കണ്ണന്‌ ഒന്നും പുതുതായി പഠിക്കേണ്ടതില്ല. ഓര്‍മ്മിക്കുകയേ വേണ്ടൂ” എന്ന്‌ രൈരുനായര്‍ അഭിപ്രായപ്പെടുകയുണ്ടായി.

16 വയസ്സ്‌ ആയപ്പോഴേക്കും യുക്തിക്കും ബുദ്ധിക്കും നിക്കാത്ത എല്ലാറ്റിനേയും അദ്ദേഹം ചോദ്യം ചെയ്‌തു. നൂറ്റാണ്ടുകളായി മനുഷ്യമനസ്സിലും സമൂഹത്തിലും വേരൂന്നിയ അന്ധവിശ്വാസങ്ങളേയും അനാചാരങ്ങളേയും വെല്ലുവിളിച്ചു. 

പത്രപ്രവര്‍ത്തനത്തെ ധര്‍മ്മപ്രചാരണത്തിനുവേണ്ടി വിനിയോഗിച്ച പൈതൃകം കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയത്‌ വാഗ്‌ഭടാനന്ദനാണ്‌. 1929-ല്‍ ആരംഭിച്ച ‘ആത്മവിദ്യാകാഹളം’ പത്രം, മതം, രാഷ്‌ട്രീയം, സാമൂഹികം, സാംസ്‌കാരികം, സാഹിത്യം തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കി. ആത്മവിദ്യാസംഘം പ്രവര്‍ത്തകരായ ധാരാളം ചെറുപ്പക്കാര്‍ ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കാന്‍ മുന്നോട്ടുവന്നു. 1932-ല്‍ ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ സത്യാഗ്രഹം ആരംഭിച്ചപ്പോള്‍ ഗുരുദേവന്‍ അതിന്‌ നിരുപാധികം പിന്തുണ നല്‍കുകയുണ്ടായി. സത്യാഗ്രഹത്തെ എതിര്‍ത്തു കേരളത്തിനകത്തും പുറത്തുമുള്ള യാഥാസ്ഥിതിക പണ്‌ഡിതന്മാരെ വെല്ലുവിളിച്ചുകൊണ്ട്‌ കേരളത്തിലങ്ങോളമിങ്ങോളം ഗുരുദേവര്‍ നടത്തിയ പ്രസംഗങ്ങളും വാദപ്രതിവാദങ്ങളും പ്രസിദ്ധമായിരുന്നു.

"അഭിനവ കേരളം", "ആത്മവിദ്യാകാഹളം", "ശിവയോഗി വിലാസം" ,"ഈശരവിചാരം" തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അഞ്ചു ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. അദ്ദേഹത്തിന്റെ വാഗ്മി കഴിവുകൾ കണ്ട് ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയാണ് അദ്ദേഹത്തെ "വാഗ്ഭടാനന്ദൻ" എന്ന് നാമകരണം ചെയ്തത്. 

ബ്രഹ്മാനന്ദ ശിവയോഗിയുടെ ആശയങ്ങളെ ഖണ്ഡിച്ചുകൊണ്ട് വാഗ്ഭടാനന്ദൻ എഴുതിയ കൃതിയാണ് ആധ്യന്മ യുദ്ധം. 1917 -ൽ ഇദ്ദേഹം ആത്മവിദ്യാ സംഘം സ്ഥാപിച്ചു. ജാതിവ്യവസ്ഥക്കും വിഗ്രഹാരാധനക്കുമെതിരേയുള്ള പോരാട്ടമാണ് വാഗ്ഭടാനന്ദ ഗുരുവും ആത്മവിദ്യാസംഘവും നടത്തിയത്. 



Read More in Kerala

Comments