Wednesday, April 16, 2025 Thiruvananthapuram

വെള്ളക്കരം, റോഡിലെ ടോള്‍, പാചകവാതക വില, വാഹന നികുതി; സര്‍വത്ര വര്‍ധന

banner

3 years Ago | 302 Views

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിനം മുതല്‍ ജനങ്ങള്‍ക്ക് അമിത ഭാരം. വെള്ളക്കരം അടക്കമുള്ളവ  വര്‍ധിക്കും. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റുകളില്‍ പ്രഖ്യാപിച്ച നികുതി, ഫീസ് വര്‍ധന പ്രാബല്യത്തില്‍.  കുടിവെള്ള നിരക്ക്, ജീവന്‍ രക്ഷാ മരുന്നുകളുടെ വില, ഭൂ നികുതി എന്നിവ വര്‍ധിക്കും. വാഹന റീ രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിലെ നിരക്ക് തുടങ്ങിയവയില്‍ അധിക ഫീസ് നല്‍കേണ്ടി വരും.  വാണിജ്യ സിലിണ്ടറുകളുടെ വിലയും കുത്തനെ വര്‍ധിക്കുകയാണ്.

പുതിയ നിരക്ക് വർധനവിൽ ജനങ്ങളെ ബാധിക്കുന്നത് ജല അതോറിറ്റി കുടിവെള്ളത്തിന്റെ നിരക്ക് വർധിപ്പിച്ചതും ജീവൻ രക്ഷാ മരുന്നുകളുടെ വില വർധനവുമാണ്. അഞ്ച് ശതമാനമാണ് കുടിവെള്ളത്തിന്റെ അടിസ്ഥാന നിരക്കിൽ എല്ലാ സ്ലാബുകളിലും വർധനവ് ഉണ്ടായിരിക്കുന്നത്. അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർധനയാണ് വരുത്തുക.

ഇതോടെ ഗാർഹിക ഉപഭോക്താവിന് 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും. 4 രൂപ 20 പൈസയാണ് നിലവിലെ നിരക്ക്. ഇന്ധനം,  പാചകവാതകം തുടങ്ങിയ അവശ്യ സാധന പാചകവാതകം തുടങ്ങിയ അവശ്യ സാധന വിലക്കയറ്റങ്ങൾക്കൊപ്പമാണ് കുടിവെള്ള നിരക്കു വർധിക്കുന്നത്. ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ  സ്ലാബുകളിലും അഞ്ച് ശതമാനമാണ് ജല അതോറിറ്റി നിരക്ക് വർധിപ്പിക്കുന്നത്.

അവശ്യമരുന്നുകളുടെ വിലയും വർധിച്ചു. പാരസെറ്റാമോള്‍ ഉള്‍പ്പെടെ എണ്ണൂറില്‍ അധികം മരുന്നുകളുടെ വില 10.7 ശതമാനമാണ് വര്‍ധിച്ചത്.  ഡ്രഗ് പ്രൈസിങ് അതോറിറ്റിയാണ് മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയത്.

വിവിധ റോഡുകളിൽ ടോൾ നിരക്കും ഇന്നുമുതൽ വർധിച്ചു. പത്ത് ശതമാനം വരെയാണ് ടോൾ നിരക്ക് വർധിച്ചത്. കാറുകൾക്ക് 10 രൂപ വരെയാണ് കൂടിയത്. വലിയ വാഹനങ്ങൾക്ക് 65 രൂപ വരെയാണ് വർധന.

വാണിജ്യ സിലിണ്ടറുകളുടെ വിലയും വർധിച്ചു. 256 രൂപയാണ്  ഒറ്റയടിക്ക് വില വർധിപ്പിച്ചിരിക്കുന്നത്. ഹോട്ടലുടമകളെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ് ഇത്.

 

ഭൂമിയുടെ ന്യായ വിലയിലും വർധനവ്.  10 ശതമാനമാണ് ഭൂമിയുടെ ന്യായവില വർധിപ്പിച്ചിരിക്കുന്നത്. ഇതുമൂലം ഭൂ നികുതിയിൽ ഇരട്ടി വർധനവും. ഗ്രാമപഞ്ചായത്തിലെ ഭൂമി ന്യായവില 8.1 ആർവരെ ആറിന് 5 രൂപയായി ഉയർന്നു. നേരത്തെ ഇത് 2.5 രൂപയായിരുന്നു.

പുതിയ വാഹനങ്ങൾക്ക് ഹരിത നികുതിയും കൂടും. ഇനിമുതൽ ഇരുചക്രവാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീസ് 1000 രൂപയായിരിക്കും. നേരത്തെ ഇത് 300 രൂപയായിരുന്നു. മുച്ചക്ര വാഹനങ്ങൾക്ക് 2500 രൂപയായിരിക്കും റീ രജിസ്ട്രേഷൻ ഫീസ്. 600 രൂപയിൽ നിന്നാണ് 2500 രൂപയായി ഉയർന്നത്.  മറ്റു വാഹനങ്ങൾക്ക് 3000 രൂപയിൽ നിന്ന് 6000 രൂപയായി റീ രജിസ്ട്രേഷൻ ഫീസ് വർധിച്ചു. ഇറക്കുമതി ചെയ്ത  ഇരുചക്രവാഹനങ്ങൾക്ക് 10,000 രൂപയായിരിക്കും ഇനിമുതൽ നിരക്ക്. 2500 രൂപയിൽ നിന്നാണ് പതിനായിരം രൂപയിലേക്ക് എത്തുന്നത്. ഇറക്കുമതി ചെയ്ത കാറിന് 5000 രൂപയുണ്ടായിരുന്നത് 40,000 രൂപയായി വർധിപ്പിച്ചു.  അതേസമയം രജിസ്‌ട്രേഷൻ പുതുക്കാൻ വൈകിയാൽ അധിക നിരക്കായി ഇരുചക്രവാഹനങ്ങൾക്ക് രണ്ടുമാസത്തേക്ക് 300-ഉം മറ്റു വാഹനങ്ങൾക്ക് ഒരോമാസവും 500 വീതവും നൽകണം.

15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിരക്കും വർധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനത്തിന് 1400 രൂപയായി ഉയർന്നു. നേരത്തെ ഇത് 400 രൂപയായിരുന്നു. ഓട്ടോമാറ്റിക് വാഹനങ്ങൾക്ക് 600 രൂപയിൽ നിന്ന് 1500 രൂപയായി ഉയർന്നു. മുച്ചക്ര വാഹനങ്ങൾ 400  രൂപയിൽ നിന്ന് 4300 രൂപയായി ഉയർന്നു. കാർ - 600 രൂപയിൽ നിന്ന് 8300 രൂപയായി വർധിച്ചു. ഓട്ടോമാറ്റിക് കാറിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് 8500  രൂപയായി വർധിച്ചു. 800 രൂപയിൽ നിന്നാണ് ഈ വർധന. ഹെവി വാഹനങ്ങൾക്ക് 800 രൂപയിൽ നിന്നും 13500 രൂപയായി വർധിച്ചു.  ഫിറ്റ്‌നസ് പുതുക്കാൻ വൈകിയാൽ ദിവസം 50 രൂപവീതം പിഴ ഈടാക്കും.

ഹരിത നികുതിയായി പുതിയ ഡീസൽ കാറുകൾക്ക് 1000 രൂപ, മീഡിയം വാഹനങ്ങൾക്ക് 1500 രൂപ,  ബസുകൾക്കും ലോറിക്കും 2000 രൂപ ഒറ്റത്തവണ നികുതി എന്നിങ്ങനെയാണ്.

പാൻ കാർഡും ആധാറും ബന്ധിപ്പിക്കാനും ഫീസ് നൽകണം. ഏപ്രിൽ ഒന്ന് മുതൽ ജൂൺ 31 വരെ 500 രൂപയാണ് ഫീസ്. ജൂലായ് ഒന്നു മുതൽ ഫീസ് 1,000 രൂപയാക്കും. ബന്ധിപ്പിക്കാൻ ഒരു വർഷംകൂടി സമയം. 2023 മാർച്ച് 31-നും ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നമ്പർ പ്രവർത്തന രഹിതമാകും.



Read More in Kerala

Comments

Related Stories