Saturday, May 24, 2025 Thiruvananthapuram

റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തലൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി

banner

10 months, 2 weeks Ago | 167 Views

റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ആണ് ‘ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്‌തൽ’ ഔദ്യോഗികമായി നൽകി നരേന്ദ്രമോദിയെ ആദരിച്ചത്. 2019-ൽ മോസ്‌കോയിലെ ക്രെംലിനിൽ നടന്ന ചടങ്ങിൽ ആണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി നൽകാനായി തീരുമാനിച്ചിരുന്നത്. അഞ്ചു വർഷങ്ങൾക്ക് ശേഷമുള്ള മോദിയുടെ റഷ്യൻ സന്ദർശന വേളയിൽ റഷ്യൻ പ്രസിഡന്റ് ബഹുമതി നേരിൽ നൽകി ആദരിക്കുകയായിരുന്നു.

1698-ൽ മഹാനായ സർ പീറ്റർ സ്ഥാപിച്ച ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്‌തൽ ബഹുമതി മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികളെ അംഗീകരിക്കുന്നതിനായി റഷ്യ നൽകി വരുന്നതാണ്. സിവിലിയൻ അല്ലെങ്കിൽ സൈനിക മേഖലകളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങൾക്കാണ് ഈ ബഹുമതി സമ്മാനിക്കാറുള്ളത്. റഷ്യയുടെ രക്ഷാധികാരിയായ വിശുദ്ധ ആൻഡ്രൂവിൻ്റെ പേരിലുള്ള പരമോന്നത സിവിലിയൻ ബഹുമതി ഏറ്റുവാങ്ങാൻ കഴിഞ്ഞതിൽ വളരെ കൃതാർത്ഥൻ ആണെന്നും പുരസ്കാരം രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിക്കുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്തമാക്കി.

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദബന്ധം വളർത്തുന്നതിലും തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിലും പ്രധാനമന്ത്രി മോദിയുടെ നിർണായക പങ്കിനുള്ള ആദരവായാണ് റഷ്യ അദ്ദേഹത്തിന് പരമോന്നത സിവിലിയൻ ബഹുമതി നൽകിയിരിക്കുന്നത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നരേന്ദ്രമോദിയുടെ ശ്രമങ്ങളെ ഏറെ വിലമതിക്കുന്നതായി റഷ്യ പുരസ്കാരദാന ചടങ്ങിൽ എടുത്തു പറഞ്ഞു.



Read More in World

Comments