ഒക്ടോബർ 4, ലോക ജന്തുദിനം (World Animal Day) ജന്തുക്കളോടും അല്പം കരുണയാവാം...
4 years, 6 months Ago | 662 Views
ഒക്ടോബർ നാലായിരുന്നു ലോക ജന്തുദിനം (World Animal Day). പാമ്പുകൾക്ക് മൊബൈൽ ആപ്പ് എന്ന് വാർത്തയുമായാണ് ഈ വർഷത്തെ ലോക ജന്തു ദിനം നമ്മെ വരവേൽക്കുന്നത്. ജന്തുക്ഷേമ പ്രവർത്തനങ്ങളുടെ മൂർത്തമായ ചിന്തകളിലേക്കാണ് ഈ വാർത്ത നമ്മെ കൊണ്ടുചെന്നെത്തിക്കുന്നത്. 'ഈ ഭൂമി മനുഷ്യർക്ക് എന്നപോലെ മൃഗങ്ങൾക്കും മറ്റ് ജീവജാലങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ്. എല്ലാ ജീവജാലങ്ങളോടും കരുണാർദ്രമായ തന്മയീഭാവം പുലർത്തുക.... അവയെ സ്നേഹിക്കുക, സംരക്ഷിക്കുക, എന്ന ലക്ഷ്യത്തോടെയാണ് 1925 മുതൽ (World Animal Day) ആചരിച്ചുപോരുന്നു.
1925 മാർച്ച് 24ന് ബെർലിനിൽ ആ മഹോത്സവത്തിന് ആദ്യമായി കൊടിയേറി. ജന്തു ലോകത്തിന്റെ അന്തസ്സും ക്ഷേമവും ലക്ഷ്യമിട്ട ഈ ദിനാചരണം 1929 മുതലാണ് ഒക്ടോബർ നാലിലേക്ക് മാറ്റപ്പെട്ടത്. ജന്തുലോക രക്ഷാധികാരിയും മൃഗസ്നേഹിയുമായ ഫ്രാൻസിസ് അസീസി പുണ്യവളന്റെ ഓർമ്മ ദിവസമാണ് ഒക്ടോബർ നാല്. മഹാൻ അനുകമ്പയുടെ പാരമ്പര്യമായിരുന്നു അദ്ദേഹം 1931 ആയപ്പോഴേക്കും ലോകം ജന്തു സ്നേഹത്തിനും ജന്തു ക്രൂരതയ്ക്കും എതിരെയും ആയ ജീവസ്സുറ്റ സംരംഭമായി മാറി കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയുമെല്ലാം ജന്തുകാരുണ്യത്തിന്റെ പുത്തനുറവകളാക്കാൻ ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്. ചന്തു കാരുണ്യത്തിന്റെ പട്ടികയിൽ വളർത്തു മൃഗങ്ങളോടൊപ്പം വന്യമൃഗങ്ങളും ഇടംപിടിച്ചത് 2003 ലാണ്. മൃഗാവകാശങ്ങളെക്കുറിച്ച് സംസാരിച്ചു തുടങ്ങുന്നത് 2007 മുതൽ മാത്രമാണ്. ജന്തു ക്ഷേമ മന്ത്രോച്ചാരണം ലോകത്തെ 76 രാജ്യങ്ങളിൽ പ്രതിധ്വനിച്ചു. 2020 ആയപ്പോഴേക്കും പുതിയതായി കൂടുതൽ രാജ്യങ്ങൾ ഇതിലേക്ക് ആകർഷിക്കപ്പെട്ടു. അന്യംനിന്നു തുടങ്ങിയ മൃഗ സംരക്ഷണവും ജന്തു കാരുണ്യത്തോടൊപ്പം കൂട്ടിച്ചേർക്കപ്പെട്ടു. കുട്ടികത്തക്കപ്പെടുന്ന ജന്തുക്കളുടെ പാരാതന്ത്യങ്ങൾക്കെതിരെ പുതിയ ശംഖോലി നാദം ഉയർന്നു. ജന്തുക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായതും ഇക്കാലത്താണ്.
ഓരോ വർഷത്തെയും ലോക ജന്തുദിനം വ്യത്യസ്തങ്ങളായ പ്രമേയങ്ങളാണ് പുനർവിചാരണക്കായി ജനസമക്ഷം സമർപ്പിച്ചുവരുന്നത്. വനങ്ങളും ഉപജീവനവും: മനുഷ്യരുടെയും മൃഗങ്ങളുടെയും പരിപാലനം(Forest and Livelihoods: Sustaining People and Planet) എന്നതാണ് ഇത്തവണത്തെ പ്രമേയം. ഒറ്റദിവസ ദിനാചരണമാണ് ഈ വർഷം. കഴിഞ്ഞവർഷത്തെ പ്രമേയം നായയും മനുഷ്യനുമായിരുന്നു. മനുഷ്യൻ ആദ്യമായി മെരുക്കി വളർത്തിയ നിരുപാധിക സ്നേഹതിന്റെ ഉടമയായ നായയും മനുഷ്യനും തമ്മിലുള്ള സഹവർത്തിത്തത്തിന്റെ കഥകളാണെവിടെയും. നായയെ കെട്ടിത്തൂക്കി മൃഗീയമായി അടിച്ചുകൊല്ലുന്ന രക്തപങ്കിലമായ ചിത്രങ്ങൾ ചാട്ടുളിപോലെ നെഞ്ചിലേറ്റുമ്പോൾ 'മാനിഷാദ' പറയുവാൻ പുതിയ ജന്മങ്ങൾ ഉദയം ചെയ്യുക തന്നെ ചെയ്യും. കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെങ്കിലും ജന്തുക്കളോടു ക്രൂരത തടയുന്ന നിലവിലെ ശിഥിലമായ നിയമങ്ങൾ പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കപട സ്നേഹികൾക്ക് കാലം കാത്തുവെച്ചിരിക്കുന്നത് സ്വർണ്ണ പദക്കങ്ങളല്ല, കൈവിലങ്ങുകളാകും. എസ്. പി. സി. എ, മൃഗക്ഷേമ ബോർഡ് ഇവയുടെ ഒക്കെ പ്രവർത്തനങ്ങളിൽ കാലികമായ അഴിച്ചുപണി അനിവാര്യമാണ്.
റാബിസ് പോലുള്ള ജന്തുജന്യരോഗങ്ങൾ പരത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന നായകൾക്കും പൂച്ചകൾക്കും ഇപ്പോൾ ലൈസൻസ് നിർബന്ധമാക്കിയിട്ടുണ്ട്. നായകളെ കെട്ടിയിട്ട് വളർത്തുവാൻ നിഷ്കർഷിക്കുന്നതോടൊപ്പം ചെറു നായകുട്ടി വന്ധ്യംകരണം ദത്തെടുക്കൽ പദ്ധതി (ശ്വസന സാന്ത്വന പദ്ധതി) ശക്തി പകരുകയും വേണം.
മൃഗസ്നേഹികൾ ദൈവതുല്യരെങ്കിലും ദൈവങ്ങളാകരുത്. കാരുണ്യം ബ്രാൻഡ് ചെയ്തു വിപണിയിലെത്തിച്ച് അവ വിൽക്കുവാനുള്ള അദമ്യമായ ദാഹത്തിനുടമകളായ കള്ളനാണയങ്ങളെ ഈ ദിനത്തിൽ തിരിച്ചറിയേണ്ടതുണ്ട്.
കോവിഡ്മഹാമാരിയുടെ ദ്രുതതാണ്ഡവത്തിനിടയിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്ന അവസരത്തിലാണ് ഈ വർഷത്തെ ലോക ജന്തു ദിനം കടന്നു പോയത്. ഭൂമിയുടെ അവകാശികൾ എന്ന് സ്വയം പ്രഖ്യാപിച്ച മനുഷ്യരെല്ലാം കൂപ മണ്ഡൂകങ്ങളെപ്പോലെ അവരവരുടെ മാളങ്ങളിൽ ഒതുങ്ങുമ്പോൾ നദികൾ, വന്യജീവികൾ, പക്ഷിമൃഗാദികൾ എല്ലാം അവരുടെ നഷ്ടപ്പെട്ട ഇടങ്ങൾ തിരിച്ചു കിട്ടിയ സന്തോഷത്തിലാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും എങ്ങും വന്യമൃഗങ്ങളുടെ വികാരകേന്ദ്രങ്ങളായി മാറിയിരുന്നു. "തെരുവിൽ ഒരു നായയും പട്ടിണി കിടക്കാൻ പാടില്ല" എന്ന് ആഹ്വാനപ്പെട്ടിരുന്ന ഒരു നാട്ടിൽ കോവിഡാനന്തര നവ സാധാരണതയിൽ ഇനി ഏറെ ചർച്ച ചെയ്യപ്പെടുക ഏകരോഗ്യം (One Health) തന്നെയായിരിക്കും. കോവിഡ് മഹാമാരിയുടെ അനുരണങ്ങൾ മനുഷ്യ-മൃഗ-പ്രകൃതി ബന്ധിതമാണെന്ന തിരിച്ചറിവിന്റെ പുലരൊളികൾ ഉണ്ടാകാതെ വയ്യ. ആലസ്യത്തിന്റെ ലാസ്യതയിൽ ജീവിതം തന്നെ നഷ്ടമാകാതെ നോക്കുകയാണ് ഇപ്പോൾ വേണ്ടത്.
Read More in Organisation
Related Stories
മറുകും മലയും
4 years, 1 month Ago
സംസ്കാരഭാരതം കാവ്യസദസ്സ്
5 years, 1 month Ago
ഫെബ്രുവരി ഡയറി
3 years, 1 month Ago
നവംബർ ഡയറി
4 years, 4 months Ago
ജനശക്തിയാണ് നമ്മുടെ ശക്തി ജനസംഖ്യാ നിയന്ത്രണം വേണ്ട
11 months, 1 week Ago
സമൂഹത്തിലെ ഓരോ വിഭാഗവും ഓരോതരം ലഹരിയിലെന്ന് ബി.എസ്. ഗോപകുമാർ
3 years, 2 months Ago
Comments