സ്നേഹമയിയായ അമ്മയുടെ സ്നേഹമാണ് ഈശ്വരന്റേതും

2 years, 10 months Ago | 329 Views
ഇവിടെ നാം മനസ്സിലാക്കേണ്ടതായ ഒരു പ്രധാന കാര്യമുണ്ട്. നാം ഈശ്വരനോട് എന്ത് ചോദിച്ചാലും എത്ര ചോദിച്ചാലും ആലോചിക്കുന്നതെല്ലാം നമുക്ക് കിട്ടിയെന്ന് വരില്ല. നമുക്കാവശ്യമുള്ളതും നന്മ ചെയ്യുന്നതും മാത്രം ഈശ്വരൻ തരികയുള്ളൂ. സ്നേഹമതിയായ ഒരമ്മ, തന്റെ കുഞ്ഞു മൂർച്ചയുള്ള ഒരു കത്തി ചോദിച്ചാൽ ഉടനെ അത് എടുത്തു കൊടുക്കുകയല്ല ചെയ്യുന്നത്. മറ്റൊരു തരത്തിൽ കുഞ്ഞിനെ സാനത്വാന പ്പെടുത്തുകയോ തീരെ നിവൃത്തിയില്ലെങ്കിൽ കുഞ്ഞിന്റെ കൈ മുറിയാതിരിക്കാൻ തക്കവണ്ണം അതിന്റെ വായ് തലയിൽ പിടിച്ചു കൊള്ളുകയോ ചെയ്യും. അതുപോലെ തന്റെ ഭക്തൻ അവനു ഹാനികരങ്ങളായ കാര്യങ്ങളാണ് ആവശ്യപ്പെടുന്നതെങ്കിൽ ഈശ്വരൻ അവനെ ആ ആഗ്രഹത്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ ആയിരിക്കും ആദ്യം ശ്രമിക്കുക. വിവേകമുള്ള ഭക്തൻ ഈശ്വര ഹിതം മനസ്സിലാക്കി അത്തരം ആഗ്രഹങ്ങളിൽ നിന്നും പിന്മാറുകയും ചെയ്യും. എന്നാൽ അജ്ഞതകൊണ്ട് ഒരു ഭക്തൻ അരുതാത്ത ഒന്നിനുവേണ്ടി വീണ്ടും വീണ്ടും ഭഗവാനെ പ്രാർത്ഥിക്കുന്നതായാൽ വാത്സല്യ നിധിയായ മാതാവിനെപ്പോലെ അതിന്റെ അനിഷ്ട്ടാംശത്തെ എടുത്തു മാറ്റിയിട്ട് ഭഗവാൻ അത് അയാൾക്ക് നൽകി എന്നും വരും. അത് ഭക്തന്റെ വിശ്വാസത്തിന്റെ ദൃഢതയും പ്രാർത്ഥനയിലെ ആത്മാർത്ഥതയും അനുസരിച്ചായിരിക്കും എന്ന് മാത്രം. ഈശ്വരീയ ശക്തിക്ക് അസാധ്യമായി ഒന്നുമില്ല എന്നുള്ളതാണ് സത്യം. അഘടിത ഘടന - ചേരാത്തതിനെ ചേർക്കുക എന്നത് അവിടത്തെ ഒരു വിനോദമാണ്. എന്നാൽ സംശയാലുക്കളായ നമ്മുടെ ബുദ്ധിക്ക് ഇതൊന്നും വിശ്വസനീയമായി തോന്നുന്നില്ല. ഈശ്വരന്റെ അളവറ്റ ഭക്തി പ്രഭാവത്തെ കാണാനോ അറിയാനോ കഴിയാത്ത നാം അതിനെ കൊണ്ട് അന്യഥാകരിക്കുവാൻ ശ്രമിക്കുകയും ചെയ്യും.
പരമദുഃഖം അകറ്റാനും പ്രാർത്ഥനകൊണ്ട് കഴിയും
നമ്മുടെ സ്വന്തം ദുഃഖനിവാരണത്തിന് മാത്രമല്ല നമ്മുടെ ബന്ധുമിത്രാദികളുടെയോ മറ്റുള്ളവരുടെയോ ദുഃഖശാന്തിക്ക് വേണ്ടിയും നമുക്ക് മുൻ പറഞ്ഞ ഭാവനയോടു കൂടി ഈശ്വരനെ ആശ്രയിക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്ന പക്ഷം ഏതൊരാളുടെ നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നാം ഈശ്വരനോട് പ്രാർത്ഥിക്കുന്നുവോ ആ വ്യക്തിയുടെ അഥവാ വ്യക്തികളുടെ രൂപം നമ്മുടെ മനസ്സിൽ ഉറപ്പിച്ചു നിർത്തിക്കൊണ്ട് ആ രൂപങ്ങളിലേക്ക് മുൻപറഞ്ഞ പ്രകാരം ഈശ്വരന്റെ അനന്ത വൈഭവങ്ങളും ആനന്ദവും ശാന്തിയും പ്രവഹിക്കുന്നതായി ഭാവന ചെയ്യണം. ആ ഭാവന ബലപ്പെടുമ്പോൾ നമ്മുടെ മനസ്സിൽ ഉള്ള വ്യക്തിയുടെ രൂപവും അയാളുടെ ആസ്ഥിത്വവും സ്മരണയും ക്രമേണ മറഞ്ഞു, കേവലം ഈശ്വരന്റെ അഖണ്ഡ സച്ചിദാനന്ദ ബോധവും ആനന്ദ സ്വരൂപവും അളവറ്റ ശാന്തിയും മാത്രം അവശേഷിക്കും. ആ സ്ഥിതിയിൽ നിന്ന് നാം ഉണർന്നു നോക്കുമ്പോൾ നാം ആർക്കു വേണ്ടി പ്രാർത്ഥിച്ചുവോ അയാളുടെ പരിതസ്ഥിതികൾ ആശ്ചര്യകരമായ വിധത്തിൽ അറിയിക്കുന്നതായും അയാളുടെ മനസ്സിൽ ശാന്തിയും സമാധാനവും വിളയാടുന്നതായും നമുക്ക് കാണാൻ കഴിയും.
ഇതൊക്കെ കേൾക്കുമ്പോൾ അസംഭവ്യങ്ങളായ കാര്യങ്ങളാണെന്നോ കേവലം മനസ്സിന്റെ പ്രമമാണെന്നോ പറഞ്ഞ് പുച്ഛിക്കുന്നവർ ഉണ്ടായേക്കാം. എന്നാൽ ഈശ്വര ശക്തിയിൽ അടിയുറച്ച വിശ്വാസവും പ്രാർത്ഥനയിൽ പൂർണ്ണമായ ശ്രദ്ധയും ഏകാഗ്രതയും നമുക്കുണ്ടെങ്കിൽ ഇതൊന്നും അസംഭവ്യങ്ങളല്ലെന്ന് എത്രയോ പേരുടെ അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
Read More in Organisation
Related Stories
ഇ. കെ. നായനാർ : നമ്മുടെ നാടിന്റെ നന്മ മുഖം
2 years, 1 month Ago
സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് കൃഷ്ണപിള്ള
3 years, 7 months Ago
സ്ത്രീകളോടും കുട്ടികളോടുമുള്ള മാന്യത ആർഷ സംസ്കൃതിയുടെ ഉൽകൃഷ്ട ഭാവം: ബി. എസ്. ബാലചന്ദ്രൻ
3 years, 9 months Ago
ഫെബ്രുവരി ഡയറി
2 years Ago
കാര്യവിചാരം
3 years Ago
ഒക്ടോബർ ഡയറി
2 years, 4 months Ago
Comments