എൻ.വി: 'ലോകം എന്റെ രാജ്യം' എന്ന ആശയം ഉൾക്കൊണ്ട വ്യക്തി: മുൻ മന്ത്രി എം എ ബേബി.
4 years, 5 months Ago | 635 Views
എൻ. വി. സാഹിത്യ വേദി ഏർപ്പെടുത്തിയ എൻ. വി. വൈജ്ഞാനിക സാഹിത്യ പുരസ്കാരം മുൻ മന്ത്രി എം എ ബേബി പുരസ്കാര ജേതാവായ എം എൻ ആർ നായർ സമ്മാനിച്ചു.
ഡോ. എം ആർ തമ്പാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. വി. സാഹിത്യ വേദി സെക്രട്ടറി ബി. എസ് ശ്രീലക്ഷ്മി സ്വാഗതമാശംസിച്ചു. ബി. എസ്. എസ്. ദേശീയ ചെയർമാൻ ബി. എസ്. ബാലചന്ദ്രൻ എൻ. വി. അനുസ്മരണ പ്രസംഗം നടത്തി. ഡോ. ജോൺ വർഗ്ഗീസ് അവാർഡ് കൃതി പരിചയപ്പെടുത്തി.
'ലോകം എന്റെ രാജ്യം' എന്ന ആശയം ഉൾക്കൊണ്ട വ്യക്തിയാണ് എൻ. വി. കൃഷ്ണവാര്യരെന്ന് മുൻ മന്ത്രി എം. എ. ബേബി. പ്രസ്താവിച്ചു.
മലയാള ഭാഷയ്ക്കോ കേരളീയ സമൂഹത്തിനോ മികച്ച സംഭാവന സംഭാവനകൾ നൽകിയ വ്യക്തി എന്നതിലുപരി മാനവരാശിക്ക് തന്നെ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തി എന്ന നിലയിൽ വേണം കൃഷ്ണവാര്യർ സ്മരിക്കപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ. വി. വൈജ്ഞാനിക സാഹിത്യ പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു എം. എ. ബേബി.
സ്വാതന്ത്ര്യം എന്നാൽ വ്യക്തിയുടെ സ്വാതന്ത്ര്യം എന്നല്ല. മറിച്ച് മനുഷ്യകുലത്തിന്റെ മുഴുവൻ സ്വാതന്ത്ര്യം എന്ന നിലയിൽ വേണം കാണേണ്ടത്. മാനവികബോധമാണ് നമുക്ക് വേണ്ടതും- എംഎ ബേബി പറഞ്ഞു.
എൻ. വി. കൃഷ്ണവാര്യരെപോലെ വിഷയ വൈവിധ്യം അവാർഡിനർഹനായ എം. എൻ. ആർ. നായരുടെ കൃതിയിലും കാണാൻ കഴിയുമെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ഡോ. എം. ആർ. തമ്പാൻ ചൂണ്ടിക്കാട്ടി. ശാസ്ത്രത്തെയും സാഹിത്യത്തെയും സമന്വയിപ്പിച്ചുകൊണ്ട് ഒരു ന്യൂതന ശൈലി കാഴ്ചവെച്ചിരുന്നു എന്നതാണ് എൻ. വി.യുടെ സവിശേഷത എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലമെത്രകഴിഞ്ഞാലും എൻ. വി. കൃഷ്ണവാര്യരുടെ സ്മരണ നിലനിൽക്കുമെന്ന് ബി എസ് ബാലചന്ദ്രൻ അനുസ്മരണ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. 1975 അടിയന്തരാവസ്ഥ കാലത്താണ് താൻ എൻ. വി. കൃഷ്ണവാര്യരെ ആദ്യമായി പരിചയപ്പെടുന്നത് എന്ന് സ്മരിച്ചുകൊണ്ട് അന്ന് കോളേജ് യൂണിയൻ ഉദ്ഘാടനത്തിന് അദ്ദേഹം എത്തിയപ്പോഴായിരുന്നു അതെന്ന് ബി. എസ് ബാലചന്ദ്രൻ പറഞ്ഞു.
മാറുന്ന സാഹചര്യത്തെ കുറിച്ചും പുതിയ കണ്ടുപിടിത്തങ്ങളെ കുറിച്ചും മാറ്റങ്ങൾക്കനുസൃതമായി സമൂഹത്തിന്റെ വേഗത്തിലുള്ള സഞ്ചാരത്തെക്കുറിച്ചും ആയതിൽ വിദ്യാർത്ഥികൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും എല്ലാമായിരുന്നു അദ്ദേഹം സംസാരിച്ചത്. 1977 ഗ്രന്ഥശാലാസംഘം കൺട്രോൾ ബോർഡ് പിരിച്ചുവിടുന്നതിനെക്കുറിച്ചും ആ വേളയിലെ 'കാൻഫെഡ്' രൂപീകരണത്തെക്കുറിച്ചും അന്ന് പി. എൻ. പണിക്കർ, എൻ.വി.കൃഷ്ണവാര്യർ, പി.ടി.ഭാസ്കര പണിക്കർ തുടങ്ങിയുള്ള മഹാപ്രതിഭകളുമായി ഒരുമിച്ച് പ്രവർത്തിക്കാൻ ലഭിച്ച അവസരങ്ങളെ കുറിച്ചുമെല്ലാം ബി. എസ് ബാലചന്ദ്രൻ സ്മരിച്ചു. അന്ന് നവ സാക്ഷരതാ സാഹിത്യ ശില്പശാലകൾ സംഘടിപ്പിച്ചിരുന്ന കാര്യവും അതിന്റെ സംഘടന സംഘാടകൻ എന്ന നിലയിൽ എൻ.വി. കൃഷ്ണവാര്യർ നടത്തിയ അവിസ്മരണീയ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം നൽകിയ സംഭാവനകളെ കുറിച്ച് ബി. എസ് ദേശീയ ചെയർമാൻ വിശദീകരിക്കുകയുണ്ടായി. പുരസ്ക്കാരദാന ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട എൻ. വി. കവിതാലാപനം ഡോ. എഴുമറ്റൂർ രാജരാജവർമ്മ ഉദ്ഘാടനംചെയ്തു.
ആധുനിക കവികളുടെ അഹങ്കാരം ശമിക്കണമെങ്കിൽ അവർ എൻ. വി. കൃഷ്ണ വാര്യരുടെ ജീവചരിത്രം പഠിക്കണമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ എഴുമറ്റൂർ രാജരാജവർമ്മ അഭിപ്രായപ്പെട്ടു.
എൻ. വി. കൃഷ്ണയ്യർക്ക് 20 ഭാഷകളിലാണ് പ്രാവീണ്യം ഉണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. എൻ വി കൃഷ്ണവാര്യരുടെ 'കവിപൂജ' എന്ന കവിതയും അദ്ദേഹം ആലപിക്കുകയുണ്ടായി. തുടർന്ന് കാര്യവട്ടം ശ്രീകണ്ഠൻ നായർ 'പുസ്തകങ്ങൾ' എന്ന കവിതയും ദേവൻ പകൽകുറിയും ജി. വിശ്വംഭരൻ നായരും 'ഗാന്ധിയും ഗോഡ്സേയും' എന്ന കവിതയും ആലപിക്കുകയുണ്ടായി.
Read More in Literature
Related Stories
ഓംചേരി എന്.എന് പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
4 years, 8 months Ago
ജെ.കെ. റൗളിങ്; പുസ്തകങ്ങളുടെ മാന്ത്രിക രാജ്ഞി
5 years, 1 month Ago
രാമൻകുട്ടി പിന്നീട് കുളത്തിൽ ഇറങ്ങിയിട്ടില്ല
5 years Ago
Comments