എല്‍ ഫോര്‍ ലോക്ക്ഡൗണ്‍': കൊറോണ കാലത്തെക്കുറിച്ച് പുസ്തകം പ്രസിദ്ധീകരിച്ച് ഏഴു വയസ്സുകാരി
5 years Ago | 610 Views
കൊറോണ വൈറസ് കാരണം രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ വിഷയമാക്കി പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുകയാണ് ബംഗളൂരു സ്വദേശിയായ ഏഴുവയസ്സുകാരി. മഹാമാരി കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍, ഫിഷിംഗ് പോലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവയെ സംബന്ധിച്ചാണ് പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ജിയ ഗംഗാധര്‍ എന്ന ഏഴുവയസ്സുകാരി എഴുതിയ 'എല്‍ ഈസ് ഫോര്‍ ലോക്ക്ഡൗണ്‍ - ജിയയുടെ ലോക്ക്ഡൗണ്‍ പാഠങ്ങള്‍' എന്ന പേരിലുള്ള ഈ പുസ്തകത്തിന് വായനക്കാരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
പുസ്തകം എഴുതാന്‍ പിന്തുണ നല്കിയ അധ്യാപിക ദിവ്യ എഎസിന് ഈ പുസ്തകം നല്‍കികൊണ്ടാണ് അധ്യാപികയോടുള്ള തന്റെ സ്നേഹം കുട്ടി പ്രകടിപ്പിച്ചത്. ജിയയുടെ പുസ്തകം പ്രസിദ്ധീകരിക്കാന്‍ പ്രസാധകനെ കണ്ടെത്താന്‍ സഹായിച്ചത് അധ്യാപികയായ ദിവ്യയാണെന്ന് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ പുസ്തകം ആമസോണ്‍ ഇന്ത്യയില്‍ ലഭ്യമാണ്. പുസ്തകത്തിന്റെ വില 158 രൂപയാണ്. ആമസോണിന്റെ സൈറ്റിലെ വിവരണത്തില്‍ പുസ്തകത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്, 'ആഗോള വ്യാപകമായ കോവിഡ് മഹാമാരിക്കാലത്ത് ജിയ എന്ന കൊച്ചു കുട്ടിയുടെ കുറിപ്പുകളില്‍ നിന്ന് പകര്‍ത്തിയതാണ് ഈ ചെറിയ പുസ്തകം. പുതിയ ദിനചര്യകളും പുതിയ ഭീതികരമായ അനുഭവങ്ങളും നേരിടുന്ന ഒരു കൊച്ചു പെണ്‍കുട്ടി തന്റെ ചിന്തകളും പഠനങ്ങളും ഒരു ഡയറിയില്‍ കുറിച്ചിരിക്കുന്നതാണ് പുസ്തകത്തിനാധാരം '
ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനിന്ന ഓണ്‍ലൈന്‍ ഹോം-സ്കൂളിംഗ് സമയത്ത് നടന്ന തന്റെ കുടുംബത്തോടൊപ്പമുള്ള രസകരവും അല്ലാത്തതുമായ അനുഭവങ്ങളെയാണ് പുസ്തകത്തിലൂടെ ജിയ വിവരിക്കുന്നത്. കൂടാതെ ഈ പുസ്തകം, സാധാരണ ജീവിതത്തിലെ അനിശ്ചിതത്വത്തിലായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള അവളുടെ വ്യത്യസ്ത വഴികളെക്കുറിച്ചും വ്യക്തമാക്കുന്നുവെന്ന് പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു.
ഒരു മാര്‍ക്കറ്റിംഗ് പ്രൊഫഷണലായ ജിയയുടെ അമ്മയാണ്, കുട്ടിയുടെ കുറിപ്പുകള്‍ വായിക്കുകയും പുസ്തകം എഴുതാന്‍ അവളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. തുടര്‍ന്ന് അമ്മ തന്നെ അവളെ എഴുതാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കാന്‍ പഠിച്ചത് എങ്ങനെ? സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ മനസ്സിലാക്കല്‍ എന്നിങ്ങനെ ഈ ഏഴു വയസ്സുകാരി തന്റെ വീട്ടില്‍ ലോക്ക്ഡൗണ്‍ കാലത്ത് ചെയ്ത എല്ലാ വലുതും ചെറുതുമായ അനുഭവങ്ങള്‍ ഈ പുസ്തകത്തില്‍ പങ്കുവെക്കുന്നുണ്ട്.
''ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഞങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചു. ഞാന്‍ വീട്ടിലായിരുന്നതിനാല്‍, എനിക്ക് ധാരാളം സമയം ചെലവഴിക്കാനുണ്ടായിരുന്നു. സ്കൂളില്‍ പോകുകയാണെങ്കില്‍ എനിക്ക് ചെയ്യാന്‍ കഴിയാത്ത ധാരാളം കാര്യങ്ങള്‍ ചെയ്യുന്നതിന് ഈ സമയം എനിക്ക് സഹായകമായി. എന്റെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നതിനാല്‍, അവര്‍ എന്റെ എല്ലാ കാര്യങ്ങളിലും കാര്യമായി സഹായിച്ചു, ''ജിയ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊല്‍ക്കത്തയില്‍ നിന്നുള്ള 10 വയസ്സുള്ള ഒരു കുട്ടി അടുത്തിടെ 'ദി യൂണിവേഴ്സ്: ദ പാസ്റ്റ്, ദ പ്രെസന്റ് ആന്‍ഡ് ദ ഫ്യൂച്ചര്‍' എന്ന പേരില്‍ ഒരു ജ്യോതിശ്ശാസ്ത്ര പുസ്തകം രചിച്ചിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് നടന്ന സമാനരീതിയിലുള്ള മറ്റൊരു സംഭവമാണിത്. റെയാന്‍ഷ് എന്ന ഈ കുട്ടിയ്ക്ക് 5 വയസ്സുള്ളപ്പോള്‍ത്തന്നെ ബഹിരാകാശ വസ്തുക്കളെക്കുറിച്ച് അറിയുന്നത് വലിയ താല്പര്യമായിരുന്നു. ബഹിരാകാശം, നക്ഷത്രങ്ങള്‍, സൂര്യന് എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നത് അവന് തുടര്‍ന്നു കൊണ്ടേയിരുന്നു. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി, റെയാന്‍ഷ് വ്യത്യസ്തങ്ങളായ ജ്യോതിശാസ്ത്ര പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി, അവയെക്കുറിച്ചുള്ള വിശദമായ അറിവ് നേടുന്നതിന് അവന് നിരവധി ബഹിരാകാശ വീഡിയോകള്‍ കണ്ടു. 2019 ല്‍, അവന് ഏഴു വയസ്സുള്ളപ്പോള്‍, പുസ്തകങ്ങളില്‍ നിന്നും വീഡിയോകളില്‍ നിന്നും തന്റെ വായനയിലൂടെയും നേടിയ എല്ലാ അറിവുകളും ഉപയോഗിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയായിരുന്നു.
Read More in Literature
Related Stories
തലയെടുപ്പോടെ പട്ടം
5 years, 5 months Ago
ജെ.കെ. റൗളിങ്; പുസ്തകങ്ങളുടെ മാന്ത്രിക രാജ്ഞി
5 years, 5 months Ago
പത്മശ്രീ തിളക്കത്തിൽ നാരായണക്കുറുപ്പിന്റെ കാവ്യ ജീവിതം
4 years, 6 months Ago
കുഞ്ചന്നമ്പ്യാര് സാഹിത്യപുരസ്കാരം കവി പ്രഭാവര്‍മ്മയ്ക്ക് സമ്മാനിച്ചു
5 years, 4 months Ago
Comments