യു.എ.ഇ കാത്തിരിക്കുന്നു ഏഴ് ആകാശ വിസ്മയങ്ങള്‍ക്ക്

4 years Ago | 409 Views
കണ്ണും കരളും നിറക്കുന്ന എത്രയെത്ര അല്ഭുതങ്ങളാണ് ഓരോ വര്‍ഷവും വാനലോകത്ത് പ്രത്യക്ഷപ്പെടുന്നത്. ശാസ്ത്രതല്പരരും വിസ്മയക്കാഴ്ചകള്‍ തേടിപ്പോകുന്നവരും കണ്ണ്മിഴിച്ചിരുന്ന് കാത്തിരിക്കുന്ന നിരവധി സുന്ദര നിമിഷങ്ങള്‍ ഈ വര്‍ഷവും ആകാശത്ത് വിരുന്നെത്തുന്നുണ്ട്. ചന്ദ്രനും ഗ്രഹങ്ങളും പരകോടി നക്ഷത്രങ്ങളും ചേര്‍ന്ന് വര്‍ണപ്പകിട്ട് തീര്‍ക്കുന്ന കാഴ്ചകള്‍ കാണാനും നിരവധി സംവിധാനങ്ങള്‍ യു.എ.ഇ ഒരുക്കിയിട്ടുണ്ട്. നഷ്ടപ്പെടാതെ നാം കാണേണ്ട കാഴ്ചകളില്‍ ആദ്യമെത്തുന്നത് സൂപ്പര്‍ മൂണ്‍ തന്നെ.
മെയ് 26ന് എത്തുന്ന സൂപ്പര്‍മൂണ്‍ ഈ വര്‍ഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായിരിക്കും. ഭൂമിയോട് ഏറ്റവും അടുത്തായിരിക്കും അന്ന് ചന്ദ്രന്. ഒരു സാധാരണ പൂര്‍ണ്ണചന്ദ്രനേക്കാള്‍ വലുതായി നമുക്ക് അന്ന് ചന്ദ്രനെ കാണാൻ സാധിക്കും. ജൂണ്‍ 24നാണ് ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടുക. മെയ് മാസത്തിലേതിനേക്കാള്‍ ചെറുതായിരിക്കും. പക്ഷേ തിളക്കത്തില്‍ ഇതായിരിക്കും ഏറ്റവും മികച്ചത്. നഗ്നനേത്രങ്ങളാല്‍ ഇതിന്റെ പൂര്‍ണ സൗന്ദര്യം അനുഭവിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.
ശനിഗ്രഹത്തെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗസ്റ്റ് രണ്ടിനാണ് ഏറ്റവും നല്ലദിനം. ഗ്രഹം സൂര്യനും ഭൂമിയുമായി അന്ന് നേര്‍രേഖയിലായിരിക്കും. രാത്രി മുഴുവന്‍ സമയവും ഇത് ദൃശ്യമാകും. ശനിയുടെ വളയങ്ങളും തിളക്കമുള്ള ഏതാനും ഉപഗ്രഹങ്ങളും ഫോട്ടോയില്‍ പകര്‍ത്താന്‍ ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് പറയുന്നു. ടെലസ്കോപ്പ് ഉപയോഗിച്ചാല്‍ അനുഭവം കൂടുതല്‍ അവിസ്മരണീയമാകും. ഏറ്റവും മികച്ച ഉല്‍ക്കാവര്‍ഷ കാഴ്ചകള്‍ ആഗസ്റ്റ് 12,13 തീയതികളിലാണ് പ്രതീക്ഷിക്കപ്പെടുന്നത്. മണിക്കൂറില്‍ 60 ഉല്‍ക്കകള്‍ വരെ ഉത്പാദിപ്പിക്കുമ്പോൾ ആകാശത്തിന് കുറുകെ ഇത് ഫയര്ബോളുകളായി പ്രത്യക്ഷപ്പെടാം. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ കാണാന്‍ ആഗസ്റ്റ് 19നാണ് സാധിക്കുക.
വ്യാഴത്തെയും അതിന്റെ ഏറ്റവും വലിയ നാല് ഉപഗ്രഹങ്ങളെയും കാണാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഉപഗ്രഹങ്ങള്‍ ഗ്രഹത്തിന് അടുത്തായി കുത്തുകളായി ദൃശ്യമാകും. വ്യാഴം ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന സന്ദര്‍ഭം കൂടിയാണിത്. ഉല്കാവര്ഷം പിന്നീട് വീണ്ടും തിരിച്ചെത്തുന്നത് നവംബര്‍ 18നാണ്. ലിയോനിഡ്സ് ഉല്‍ക്കാവര്‍ഷം എന്നാണിത് അറിയപ്പെടുന്നത്. ഇത് ഫയര്‍ബോള്‍ ഉല്പാദിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഡിസംബര്‍ 14ന് ജെമിനിഡ്സ് ഉല്‍ക്കാവര്‍ഷവും ആകാശ നീരീക്ഷകര്‍ ആകാംഷാപൂര്‍വ്വം കാത്തിരിക്കുന്നു. മരുഭൂമിയോട് വാനം മിണ്ടിപ്പറയുന്ന രാത്രികളെ കാത്ത് ലോകത്തിെന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരീക്ഷകര്‍ യു.എ.ഇയില്‍ തമ്പടിക്കുന്ന ദിവസങ്ങള്‍ കൂടിയാകും ഇത്.
Read More in World
Related Stories
കുവൈറ്റ് ദേശീയ പതാക ഗിന്നസ് റെക്കോർഡിലേക്ക്
3 years, 3 months Ago
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം: പുനഃസംഘൽപ്പിക്കുക, പുനഃനിർമ്മിക്കുക, പുനഃസ്ഥാപിക്കുക
3 years, 12 months Ago
ഒരേ ഭൂമി ഒരേ ആരോഗ്യം : ജി 7 ഉച്ചകോടിയില്‍ മോദി
3 years, 11 months Ago
vax-ഓക്സ്ഫഡ് നിഘണ്ടുവിന്റെ ഇക്കൊല്ലത്തെ വാക്ക്
3 years, 7 months Ago
ഇന്ന് അന്താരാഷ്ട്ര രക്തസമ്മര്‍ദ്ദ ദിനം.
4 years Ago
Comments