പശ്ചാത്താപം താപമാകരുത്

3 years, 11 months Ago | 374 Views
കഴിഞ്ഞ കാലത്ത് നമുക്ക് പല തെറ്റുകളും പറ്റിയിരിക്കും. പരാജയങ്ങൾ സംഭവിച്ചിരിക്കാം. അവയിൽ നിന്നെല്ലാം അനുഭവപാഠങ്ങൾ ഉൾക്കൊള്ളുന്നത് നല്ലതാണ് . എന്നാൽ അവയെപ്പറ്റി ചിന്തിച്ച് പശ്ചാത്താപത്തിലോ ശോകത്തിലോ മുഴുകിക്കഴിയുന്നത് ഒട്ടും ശോഭനമല്ല. പശ്ചാത്താപം ക്രിയാത്മകമായാൽ മാത്രമേ അതു കൊണ്ട് നമുക്ക് ഉപയോഗമുള്ളൂ. അപ്പോൾ മാത്രമേ നമുക്ക് പരമ ലക്ഷ്യത്തിലെത്താൻ അത് സഹായകമാകുകയുള്ളൂ.
പശ്ചാത്താപം ക്രിയാത്മകമാകുന്നതെങ്ങനെയെന്ന് നോക്കാം. നാം ആർക്കെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അതോർത്ത് വെറുതെ പശ്ചാത്തപിക്കുന്നതുകൊണ്ട് നമുക്കോ അവർക്കോ എന്താണ് പ്രയോജനം ? അതേസമയം നമ്മുടെ തെറ്റ് മനസ്സിലാക്കി നാം ചെയ്ത ദ്രോഹപ്രവൃത്തിയുടെ എത്ര മടങ്ങ് നന്മ അയാൾക്ക് ചെയ്യാൻ കഴിയുമോ, അത് ചെയ്യുന്നതായാൽ നമ്മുടെ പശ്ചാത്താപം ക്രിയാത്മകമാകും .
പാറയെക്കാൾ കഠിനമായ ഹൃദയത്തോടുകൂടി നാം ആത്മാർത്ഥമായി പ്രയത്നിക്കണം. നമ്മുടെ ക്രൂരകർമ്മങ്ങൾ കൊണ്ട് നാം അന്യരെ ദുഃഖിപ്പിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ പ്രേമത്തിന്റെ മധു പകർന്നുകൊടുത്ത് അവരെ ആശ്വസിപ്പിക്കണം.
മേലിൽ ഇത്തരം ദുഷ് പ്രവൃത്തികൾ നമ്മിൽ നിന്ന് ഒരിക്കലും ഉണ്ടാക്കരുതെന്ന് ദൃഢ നിശ്ചയം ചെയ്യുകയും സദാ സത് കർമ്മങ്ങൾ കൊണ്ട് ലോകത്തെ സേവിക്കുകയും ചെയ്യുക. ക്രിയാത്മകമായ പശ്ചാത്താപം ഇതാണ്. അല്ലാതെ ചെയ്തുപോയ ദുഷ് പ്രവൃത്തികളോർത്ത് പരിതപിച്ചു കൊണ്ടിരിക്കുന്നത് സമയത്തിന്റെ ദുർവിനിയോഗമെന്നല്ലാതെ അതുകൊണ്ട് യാതൊരു വിശേഷവുമില്ല.
മിന്നുന്നതെല്ലാം പൊന്നല്ല
രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയം ജർമ്മൻ പട്ടാള വിഭാഗത്തിലെ ഒരു സംഘം കൂട്ടം വിട്ടുപോയി. അവർ ചെന്നു പെട്ടത് മരുഭൂമിയിൽ. ആഹാരവും കുടിവെള്ളവും കിട്ടാതെ അവർ വലഞ്ഞു.
മണലാരണ്യത്തിൽ അലഞ്ഞു തിരിയവേ അവർ ബ്രിട്ടീഷുകാരുടെ ഒരു താവളം കണ്ടെത്തി. അതിൽ ആരുമില്ല. ജർമ്മൻ പട്ടാള സംഘം അതിൽ പാഞ്ഞു കയറി ബ്രിട്ടീഷുകാർ ജലം കൊണ്ട് പോകാൻ പണിത പൈപ്പുലൈനുകളായിരുന്നു അതിനകത്ത് .
അവർ അത് വെടിവെച്ച് തകർത്തു. ജലം കുത്തിയൊഴുകി. ആർത്തിയോടെ അവരത് കുടിച്ച് സത്യം തിരിച്ചറിഞ്ഞപ്പോഴും വളരെ വൈകിയിരുന്നു. ദാഹം വർധിപ്പിക്കാനായി രാസവസ്തു ചേർന്ന ജലമായിരുന്നു അതിലൂടെ ബ്രിട്ടീഷുകാർ ഒഴുക്കിയിരുന്നത് . ആ ജലം കുടിച്ചതോടെ അവരുടെ ദാഹം കലശലായി അങ്ങനെ ബ്രിട്ടീഷ് പട്ടാളം ഒരുക്കിയ കെണിയിൽ ജർമ്മൻ പട വീണു നശിച്ചു.
മിന്നുന്നതെല്ലാം പൊന്നല്ല. ക്ലേശങ്ങളിൽ വലയുമ്പോൾ കിട്ടുന്ന ഏതിലും നാം എത്തിപ്പിടിക്കാൻ ശ്രമിക്കും. അതരുത് . ഇത്തരം അവസരങ്ങളിലാണ് കൂടുതൽ വിവേചന ശക്തിയും ബുദ്ധിയും ഈശ്വര വിശ്വാസവും പ്രാവർത്തികമാകേണ്ടത്. പെട്ടെന്ന് തുറന്നു കിട്ടുന്ന സുഖങ്ങൾക്കടിയിൽ അപകടം ഒളിച്ചിരിപ്പുണ്ടോ എന്ന് തിരയണം. എന്നിട്ട് കരുതലോടെ സ്വീകരിക്കണം.
Read More in Organisation
Related Stories
ഇന്ത്യൻ ദേശീയതയുടെ വാനമ്പാടി സരോജിനി നായിഡു
2 years, 7 months Ago
സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് കൃഷ്ണപിള്ള
3 years, 7 months Ago
മേയ് ഡയറി
3 years, 11 months Ago
മറവിരോഗം : ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
3 years, 4 months Ago
ആഗസ്റ്റ് മാസത്തെ വിശേഷങ്ങൾ
3 years, 7 months Ago
Comments