ഡിസംബർ 31 : തുഞ്ചൻ ദിനം
3 years, 11 months Ago | 2119 Views
മലയാള ഭാഷയുടെ പിതാവാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. ഡിസംബർ 31 തുഞ്ചൻ ദിനമായി ആഘോഷിക്കുന്നു.
തിരൂരിലെ തുഞ്ചൻപറമ്പിലെ തുഞ്ചൻ സ്മാരകത്തിലാണ് പ്രധാന ആഘോഷങ്ങൾ നടക്കുന്നത്. കേരളത്തിൽ മാത്രമല്ല മലയാളികളുള്ള സ്ഥലങ്ങളിലെല്ലാം ആഘോഷപരിപാടികൾ നടക്കും.
തുഞ്ചത്തെഴുത്തച്ഛൻ
ആധുനിക മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും പിതാവായിട്ടാണ് തുച്ഛത്തെഴുത്തച്ഛനെ വിശേഷിപ്പിക്കുന്നത്. പ്രാചീനവും അർവാചീനവുമായ കവിതാസരണികളെ കൂട്ടിയിണക്കുകയും തമിഴ്പ്രഭാവം കൊണ്ട് വികലമായ പാട്ടിനും സംസ്കൃതാധിക്യം കൊണ്ടു കൃത്രിമമായ മണിപ്രവാളത്തിനുമിടയ്ക്കു മലയാളത്തിൻേറതായ തനതു രചനാരീതി ഉറപ്പിച്ചതാണ് എഴുത്തച്ഛന്റെ പ്രധാന സംഭാവന. സാഹിത്യപരമായി മാത്രമല്ല അദ്ധ്യാത്മികവുമായ ഒരു നവോത്ഥാനത്തിന് എഴുത്തച്ഛൻ തന്റെ സാഹിത്യ കൃതികളിലൂടെ തുടക്കമിട്ടു. വേദ ചിന്തകളെ സാമാന്യ ജനങ്ങളിലെത്തിക്കാൻ എഴുത്തച്ഛനായി.
മലപ്പുറത്ത് തിരൂരിനടുത്താണ് എഴുത്തച്ഛന്റെ ജനനം. അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യക്തമായ തെളിവുകളൊന്നുമില്ല. എ . ഡി .1475 നും 1575 നും ഇടയിലാണ് എഴുത്തച്ഛൻ ജീവിച്ചിരുന്നതെന്നാണ് കണക്കാക്കുന്നത്. എഴുത്തച്ഛന്റെ മാതാപിതാക്കളെ കുറിച്ചും കുടുംബത്തെക്കുറിച്ചും പരിമിതമായ അറിവുകളേയുള്ളൂ. അദ്ദേഹത്തിന്റെ പേരിനെക്കുറിച്ചും കുടുംബത്തെക്കുറിച്ചും ഭിന്ന അഭിപ്രായങ്ങളുണ്ട്.
രാമൻ, രാമാനുജൻ, ശങ്കരൻ, സൂര്യനാരായണൻ, എന്നിങ്ങനെ പല പേരുകളും എഴുത്തച്ഛന്റേതായി പറയുന്നുണ്ട്. എഴുത്തച്ഛന്റെ പേര് ആദ്യമാദ്യം പ്രസിദ്ധീകൃതമായ പുസ്തകങ്ങളിൽ അച്ചടിച്ച് വന്നത് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്നായിരുന്നു. പരമ്പരാഗതമായി മലയാളികൾ ഈ പേരുതന്നെയാണ് പറഞ്ഞു വരുന്നതും. രാമനാമാവിന്റെ അനുജൻ എന്ന അർത്ഥത്തിലാവാം ഈ പേരു വന്നിട്ടുള്ളതെന്നു കരുതുന്നു.
എഴുത്തച്ഛന്റെ കൃതികൾ
അദ്ധ്യാത്മരാമായണം, ഉത്തരരാമായണം, മഹാഭാരതം, ദേവീമാഹാത്മ്യം, ബ്രഹ്മാണ്ഡപുരാണം, ശതമുഖരമായണം (സീതാവിജയം), ഭാഗവതം, ഹരിനാമകീർത്തനം, ചിന്താരത്നം, കൈവല്യാനവനീതം , രാമായണം ഇരുപത്തിനാലു വൃത്തം, കേരളം നാടകം, എന്നിങ്ങനെ 13 കൃതികൾ എഴുത്തച്ചന്റെതായി പറയപ്പെടുന്നുണ്ട്. ഇവയിൽ അദ്ധ്യാത്മരാമായണം, മഹാഭാരതം, ദേവീമാഹാത്മ്യം എന്നിവ എഴുത്തച്ചന്റെതാണ് എന്നതിൽ ഭിന്ന അഭിപ്രായമില്ല.
കഥകളെ സദാചാരപ്രചോദകവും സന്മാർഗോദ്ബോധകവുമായ രീതിയിൽ അവതരിപ്പിക്കുന്ന ശൈലിയായിരുന്നു എഴുത്തച്ചന്റേത്. എഴുത്തച്ഛന്റെ സാഹിത്യസംഭവനകളെ രണ്ടായി തരാം തിരിക്കാം. ഒന്ന് അദ്ധ്യാത്മരാമായണം പോലെയുള്ള പരിഭാഷകൾ. രണ്ട് മഹാഭാരതവും ഹരിനാമകീർത്തനവും പോലെയുള്ള സ്വാതന്ത്ര്യ കൃതികളും. അദ്ധ്യാത്മരാമായണമാണ് എഴുത്തച്ഛന്റെ ആദ്യത്തെ ബൃഹത്കൃതി. സംസ്കൃതത്തിലുള്ള മൂലഗ്രന്ഥം തർജമ ചെയ്‌യുകയായിരുന്നങ്കിലും സ്വാതന്ത്രമായൊരു കൃതിയുടെ മൗലികത അദ്ദേഹം ഇതിൽ പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കൃതികൾ പരിശോധിച്ചാൽ തന്റെ ഭക്തി പ്രഭാവത്തിനു ഒരുപാധിയായിട്ടാണ് എഴുത്തച്ഛൻ സ്വകവിതയെ പരിഗണിച്ചതെന്നു തോന്നിപോകും.
അദ്ധ്യാത്മരാമായണത്തിലും മഹാഭാരതത്തിലും സ്വീകരിച്ചിട്ടുള്ള കിളിപ്പാട്ടിന്റെ ഉപജ്ഞാതാവ് എഴുത്തച്ഛൻ തന്നെയാണോ എന്നത്തിൽ ഭിന്ന അഭിപ്രായമുണ്ട്. എന്നാൽ കിളിയെകൊണ്ട് കഥ പറയിപ്പിക്കുന്ന സമ്പ്രദായം മലയാളത്തിൽ ആദ്യമായി അവതരിപ്പത് എഴുത്തച്ഛനായിരുന്നു.
Read More in Organisation
Related Stories
‘ഉത്തിഷ്ഠതാ ജാഗ്രതാ’ : ബി. എസ്. ബാലചന്ദ്രൻ
4 years, 7 months Ago
വിപ്ലവ കവിത്രയം
4 years, 6 months Ago
മണ്ഡോദരി: തിന്മകൾക്കിടയിലെ നന്മയുടെ വെളിച്ചമെന്ന് ബി.എസ്. ബാലചന്ദ്രൻ
3 years, 11 months Ago
സർ സി. ശങ്കരൻ നായർ: കോൺഗ്രസ്സ് പ്രസിഡന്റായ ഏക മലയാളി
2 years, 8 months Ago
ഗുരു ദക്ഷിണയുടെ പേരിൽ കുത്സിത തന്ത്രം
2 years, 9 months Ago
ഒക്ടോബർ മാസത്തെ പ്രധാന ദിവസങ്ങൾ
3 years Ago
Comments