Monday, June 22, 2026 Thiruvananthapuram

ആറു കോടി വര്‍ഷം പഴക്കം, വിരിഞ്ഞിറങ്ങാന്‍ പാകത്തില്‍ ദിനോസര്‍ ഭ്രൂണം; അതിശയമെന്ന് ശാസ്ത്രലോകം

banner

4 years, 5 months Ago | 849 Views

ഫോസിലൈസ് ചെയ്ത ദിനോസര്‍ മുട്ടയ്ക്കുള്ളില്‍ നിന്ന് 66 ദശലക്ഷത്തിലധികം വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഭ്രൂണം കണ്ടെത്തിയതായി ഗവേഷകര്‍.

തെക്കന്‍ ചൈനയിലെ ഗാന്‍ഷൗവില്‍ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. മുട്ടക്കുള്ളില്‍ വിരിഞ്ഞിറങ്ങാന്‍ പാകത്തിലുള്ള ഭ്രൂണം നാശം സംഭവിക്കാതെയുണ്ടെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.

പല്ലുകളില്ലാത്ത തെറോപോഡ് ദിനോസറിന്‍റെയോ ഒവിറാപ്റ്റോറൊസര്‍ ദിനോസറിന്‍റെയോ ഭ്രൂണമാകാം ഇതെന്നാണ് നിഗമനം. 'ബേബി യിങ് ലിയാങ്' എന്നാണ് ഭ്രൂണത്തിന് ഇവര്‍ പേരിട്ടിരിക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ ലഭിച്ചതില്‍ വെച്ച്‌ ഏറ്റവും പൂര്‍ണമായതും മികച്ച രീതിയില്‍ സംരക്ഷിക്കപ്പെട്ടതുമായ ഭ്രൂണമാണിതെന്ന് ഗവേഷണ സംഘത്തിലെ ഡോ. ഫിയോണ്‍ വൈസം മായെ ഉദ്ധരിച്ച്‌ എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

തലമുതല്‍ വാലുവരെ 27 സെ.മീ (10.6 ഇഞ്ച്) നീളമുള്ള ദിനോസര്‍ ഭ്രൂണം 6.7 ഇഞ്ച് നീളമുള്ള മുട്ടക്കുള്ളിലാണ് സംരക്ഷിക്കപ്പെട്ടിരുന്നത്. 2000ല്‍ കണ്ടെത്തിയ ഈ ദിനോസര്‍ മുട്ട യിങ് ലിയാങ് സ്റ്റോണ്‍ നേച്ചര്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്നതായിരുന്നു. മ്യൂസിയം നവീകരണത്തിന്‍റെ ഭാഗമായി പഴയ ഫോസിലുകള്‍ വേര്‍തിരിക്കവെയാണ് ഈ മുട്ട വീണ്ടും ശ്രദ്ധയില്‍പെടുന്നത്. മുട്ടക്കുള്ളില്‍ ഭ്രൂണമുണ്ടെന്ന നിഗമനത്തില്‍ നടത്തിയ പഠനത്തിലാണ് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത്. ഇ-സയന്‍സില്‍ ഇതേ കുറിച്ചുള്ള പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മുട്ടയ്ക്കകത്ത് പ്രത്യേക രീതിയില്‍ ചുരുണ്ടുകിടക്കുന്ന നിലയിലാണ് ഭ്രൂണം കണ്ടെത്തിയത്. ടക്കിങ് എന്നറിയപ്പെടുന്ന ഇതേ രീതിയിലാണ് പക്ഷിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്നതിന് തൊട്ടുമുമ്പും കാണപ്പെടുന്നത്. ആധുനിക കാലത്ത് പക്ഷികളുടെ ഇത്തരം സവിശേഷതകള്‍ പൂര്‍വികരായ ദിനോസറുകളില്‍ നിന്ന് തന്നെ പരിണമിച്ചിരുന്നുവെന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും ഡോ. വൈസം മാ പറയുന്നു.

ദിനോസറുകളും ഇന്നത്തെ പക്ഷികളും തമ്മിലുള്ള ബന്ധത്തെ കുറിച്ച്‌ നിര്‍ണായക വിവരങ്ങള്‍ നല്‍കാന്‍ ഇപ്പോള്‍ കണ്ടെത്തിയ ഭ്രൂണത്തിന് കഴിയുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. 'ഏറ്റവും അതിശയകരമായ ദിനോസര്‍ ഫോസിലുകളില്‍ ഒന്ന്' എന്നാണ് ഗവേഷക സംഘത്തിലെ ഫോസില്‍ പഠന ശാസ്ത്രജ്ഞനായ പ്രഫ. സ്റ്റീവ് ബ്രുസാറ്റെ ട്വീറ്റ് ചെയ്തത്.



Read More in Environment

Comments

Related Stories