കേരളത്തിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് ആലപ്പുഴ ബീച്ചില്‍
4 years, 2 months Ago | 507 Views
വിനോദസഞ്ചാരികള്‍ക്ക് നവ്യാനുഭവം പകര്‍ന്ന് കടല്‍പരപ്പിലൂടെ ഒഴുകിനടക്കുന്ന സംസ്ഥാനത്തെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് ആലപ്പുഴ ബീച്ചില്‍ ഈ മാസം അവസാനം പ്രവര്‍ത്തനസജ്ജമാകും.
തുറമുഖ വകുപ്പിന്റെ അനുമതിയോടെ തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ക്യാപ്ചര്‍ ഡേഴ്സ്' സ്വകാര്യ കമ്പനിയാണ് പദ്ധതി ആവിഷ്കരിച്ചത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഹൈ-ഡെന്‍സിറ്റി പോളി എത്തലിന്‍ (എച്ച്.ഡി.പി.ഇ) പ്ലാസ്റ്റിക് ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം.
ആലപ്പുഴ കടപ്പുറത്തെ തീരത്തുനിന്ന് രണ്ടു മീ. വീതിയില്‍ 150 മീ. നീളത്തിലാണ് തിരമാലകള്‍ക്കൊപ്പം ഉയര്‍ന്നുപൊങ്ങുന്ന പുതിയ പാലം നിര്‍മിക്കുന്നത്. നീലനിറത്തിലെ ചതുരാകൃതിയിലുള്ള കട്ടിയുള്ള പ്ലാസ്റ്റിക് ബ്ലോക്കിന്റെ ഓരോ വശത്തെയും കൊളുത്തുകള്‍ സംയോജിപ്പിച്ചും അവയുടെ മുകളില്‍ കൈവരികള്‍ സ്ഥാപിച്ചുമാണ് പാലം തീര്‍ക്കുന്നത്. നടപ്പാതയുടെ ജോലിയാണ് പുരോഗമിക്കുന്നത്. ഇതിനുപിന്നാലെ കൈവരികള്‍ ഘടിപ്പിച്ചാല്‍ പാലം പൂര്‍ത്തിയാകും. ഇതിന് ഒരാഴ്ചകൂടി വേണ്ടിവരും. 'ഫ്ലോട്ടിങ് ബ്രിഡ്ജ്' നിര്‍മാണരീതി നേരില്‍ കാണാന്‍ നിരവധി പേരാണ് എത്തുന്നത്.
പാലത്തിന്റെ അവസാന ഭാഗത്ത് കയറിനിന്ന് കുടുതല്‍ കടല്‍കാഴ്ച ആസ്വദിക്കാന്‍ വലിയ പ്ലാറ്റ്ഫോം നിര്‍മിക്കും. കടലിന് നടുവില്‍ പുതിയ അനുഭൂതി സൃഷ്ടിക്കുന്ന പാലത്തിന് ഒരുസ്ക്വയര്‍ മീറ്ററില്‍ 350 കി.ഗ്രാം ഭാരം വരെ താങ്ങാന്‍ കഴിയുന്ന ബ്ലോക്കുകളാണുള്ളത്. ആകെ 356 സ്ക്വയര്‍മീറ്റര്‍ ദൂരത്തിലുള്ള പാലത്തിന് ഒരുലക്ഷത്തിന് മുകളില്‍ കി.ഗ്രാം ഭാരം താങ്ങാന്‍ ശേഷിയും ഒരേസമയം 1000 പേര്‍ക്ക് കയറാനുള്ള കരുത്തുമുണ്ട്. എന്നാല്‍, തുടക്കത്തില്‍ ഒരേസമയം 100 പേര്‍ക്ക് വീതം മാത്രമായിരിക്കും പ്രവേശനം. രാവിലെ 10 മുതല്‍ രാത്രി ഏഴുവരെയാണ് പ്രവര്‍ത്തനം.
സുരക്ഷക്കായി ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ, റിങ്, ഡ്രൈവര്‍മാര്‍, റെസ്ക്യൂ ബോട്ട് എന്നിവയുണ്ടാകും. ഒരാള്‍ക്ക് 200 രൂപയാണ് നിരക്ക്. ആലപ്പുഴ പോര്‍ട്ട് അധികൃതരുമായി ആലോചിച്ചശേഷം അന്തിമനിരക്ക് പ്രഖ്യാപിക്കും. 50 ലക്ഷം രൂപയാണ് മുതല്‍മുടക്ക്.
ആലപ്പുഴ തുറമുഖവുമായി ചേര്‍ന്നുള്ള പദ്ധതിയുടെ ലാഭത്തിന്റെ 15 ശതമാനം വിഹിതം സര്‍ക്കാറിനാണ്. വരുന്ന മേയ് 31 വരെയാണ് സ്വകാര്യ കമ്പനിയുമായി കരാറുള്ളത്. കടല്‍തീരത്ത് നിര്‍മാണം ആരംഭിച്ചപ്പോള്‍തന്നെ ആലപ്പുഴയില്‍നിന്ന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. പദ്ധതി വിജയിച്ചാല്‍ കേരളത്തിലെ മറ്റ് കടല്തീരങ്ങളിലേക്ക് വ്യാപിപ്പിക്കും.
Read More in Kerala
Related Stories
രണ്ട് ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് പുരസ്കാരങ്ങള്‍ നേടി സംസ്ഥാനം
4 years, 4 months Ago
ഭക്ഷണം പാക്ക് ചെയ്യുന്ന കണ്ടെയ്നർ ആകാം; നിരോധിച്ച പ്ലാസ്റ്റിക് പട്ടിക പ്രസിദ്ധീകരിച്ചു
3 years, 7 months Ago
സംസ്ഥാനത്ത് 11 വിഭാഗങ്ങള്‍ക്ക് കൂടി വാക്സിന് മുൻഗണന
4 years, 10 months Ago
വിദ്യാ തരംഗിണി പദ്ധതി; വിദ്യാര്‍ഥികള്‍ക്കായി പലിശ രഹിത വായ്പ
4 years, 9 months Ago
ഈ മാവിന്റെ ഇലയ്ക്ക് മാങ്ങയേക്കാള്‍ വിലയുണ്ട്
4 years Ago
Comments