Sunday, April 13, 2025 Thiruvananthapuram

പത്മശ്രീ തിളക്കത്തിൽ നാരായണക്കുറുപ്പിന്റെ കാവ്യ ജീവിതം

banner

3 years, 2 months Ago | 304 Views

പേരൂർക്കട ഇന്ദിരാനഗറിലെ വസതിയിൽ രാത്രി വൈകി 'പത്മശ്രീ' വാർത്ത എത്തുമ്പോൾ നാരായണക്കുറുപ്പിനും ഭാര്യ വിജയലക്ഷ്‌മിക്കും സന്തോഷം. കുറുപ്പിനെ തേടി ആദ്യമെത്തിയത് മകൾ വൃന്ദയുടെ ഫോൺ കോൾ. ഏഴ് പതിറ്റാണ്ടായി സർഗവൈഭവത്തിന്റെ പ്രഭാവത്തിൽ ഭാഷയേയും സാഹിത്യത്തേയും വിശേഷിച്ച് കവിതയെയും ധന്യമാക്കുന്ന നാരായണക്കുറുപ്പിന് ലഭിച്ച അംഗീകാരമാണ് പത്മ പുരസ്‌കാരം. 

വ്യത്യസ്‌തമായ രചനാശൈലി കൊണ്ട് വേറിട്ടു നിൽക്കുന്ന ഒരനുഭവമാണ് കാവ്യാസ്വാദകർക്ക് നാരായണകുറുപ്പ് സമ്മാനിച്ചിട്ടുളളത്. ധർമ്മത്തിന്റെയും നീതി ബോധത്തിന്റെയും സനാതനങ്ങളായ മൂല്യങ്ങളുടെയും കാവലാളായി സാഹിത്യത്തിന്റെയും സാമൂഹിക ജീവിതത്തിന്റെയും സമസ്‌തമേഖലകളിലും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് ഈ ഓണാട്ടുകരക്കാരൻ.

പരമേശ്വരൻ പിള്ളയുടേയും, എൻ.പാറുക്കുട്ടിയമ്മയുടേയും മകനായി ഹരിപ്പാട് എരുമക്കാട് തറവാട്ടിലാണ് ജനനം.  കരുവാറ്റ എൻ.എസ്. എസ് സ്‌കൂൾ, ആലപ്പുഴ സനാതന ധർമ്മ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.  കേന്ദ്ര സർവീസിൽ ജോലി ലഭിച്ച് ഡൽഹിയിൽ പോയ അദ്ദേഹം ജോലിക്കിടെ ആഗ്ര സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് എം.എ. രണ്ടാംറാങ്കോടെ പാസായി. ഡൽഹിയിൽ താമസിച്ചിരുന്ന വേളയിലാണ് സാഹിത്യത്തിൽ സജീവമായത്. ഡോ. അയ്യപ്പ പണിക്കരായിരുന്നു മാർഗദർശി.  

അസ്ത്രമാല്യം, കുറും കവിത,നാറാണത്തു കവിത, ഭൂപാളം, നിശാഗന്ധി, സാമംസംഘർഷം, ദശപുഷ്പം,ചൂതയ്യന്റെ ദുരന്തപുരാണം, കപോതപുഷ്പം തുടങ്ങിയവയാണ് പ്രശസ്‌ത കൃതികൾ. ദശപുഷ്പം തിരഞ്ഞെടുത്ത 109 കവിതകളുടെ സമാഹാരമാണ്.  നാടകം, കഥകളി, കൂടിയാട്ടം, നാടൻപാട്ടുകൾ, വൃത്തശാസ്ത്രം, അഭിനയ തത്ത്വം, ഭാരതീയ ചിന്ത, പുരാണ വിജ്ഞാനീയം തുടങ്ങി എല്ലാം അദ്ദേഹത്തിന് വശമാണ്. വളളത്തോൾ പുരസ്‌ക്കാരവും കേരള സാഹിത്യഅക്കാഡമി അവാർഡും നേടിയിട്ടുണ്ട്

Read More in Literature

Comments