മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള
3 years, 7 months Ago | 483 Views
മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ള, 1911 ഒക്ടോബർ 11-ാം തീയതി ഇടപ്പള്ളിയിൽ ചങ്ങമ്പുഴവീട്ടിൽ ശ്രീമി പാറുക്കുട്ടി അമ്മയുടെ പ്രഥമപുത്രനായി ജനിച്ചു. മട്ടാഞ്ചേരിയിൽ തെക്കേടത്തു വീട്ടിൽ ശ്രീ നാരായണമേനോനായിരുന്നു പിതാവ്. നിർദ്ധനാവസ്ഥമൂലം ബാല്യകാല വിദ്യാഭ്യാസംപോലും ക്ലേശകരമായിട്ടാണ് "ചങ്ങമ്പുഴ' നിർവഹിച്ചത്. പ്രാഥമിക വിദ്യാഭ്യാസം ഇട പള്ളിയിൽത്തന്നെയായിരുന്നു. ഇടപ്പള്ളി ശ്രീകൃഷ്ണവിലാസം ഇംഗ്ലീഷ് മിഡിൽ സ്കൂൾ, ആലുവാ സെന്റ് മേരീസ് സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ് ആൽബെർട്ടസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പഠിച്ച് അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചങ്ങമ്പുഴ ഇൻറർമീഡിയറ്റ് പരീ ക്ഷ ജയിച്ചത് എറണാകുളം മഹാരാജാസ് കോളജിൽ നിന്നാണ്. പിന്നീട് തിരു വനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ചേർന്ന് ബി.എ ഓണേഴ്സ് പരീ ക്ഷയും പാസായി.
പ്രതിഭാശാലിയായ ചങ്ങമ്പുഴ ഒമ്പതാം വയസ്സുമുതൽ കവിത എഴുതിത്തുടങ്ങി. അക്കാലം മുതൽ ജീവിതാന്ത്യം വരെ അദ്ദേഹത്തിന്റെ തൂലിക ഒരിക്കലും അലസമായിരുന്നിട്ടില്ല. ഹൈസ്കൂൾ വി ദ്യാഭ്യാസം പൂർത്തിയാക്കിയ അവസരത്തിലാണ് അദ്ദേഹത്തിന്റെ ആത്മ സുഹൃത്തും വരിഷ്ഠകവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള ഒരു പ്രേമ നൈരാശ്യത്തിന്റെ മൂർദ്ധന്യതയിൽ ആത്മഹത്യചെയ്തത്. ആ സംഭവം ചങ്ങമ്പുഴയുടെ ലോല ഹൃദയത്തിൽ ഉളവാക്കിയ ആഘാതത്തിന്റെ കാവ്യാത്മകമായ ആവിഷ്കാരമാണ് പിൽക്കാലത്ത് മലയാളത്തിലെ മഹാത്ഭുതമായിത്തീർന്ന രമണൻ'!
കോളേജ് വിദ്യാഭ്യാസം പൂർത്തി യാകുന്നതിന് മുമ്പുതന്നെ ശ്രീമതി എസ്.കെ. ശ്രീദേവിയമ്മയെ വിവാഹം കഴിച്ചു. വിദ്യാഭ്യാസാനന്തരം സാമ്പത്തിക പരാധീനതകളിൽ നിന്ന് മോചനം നേടാൻ ചങ്ങമ്പുഴ രണ്ടുകൊല്ലം പൂന, കൊച്ചി എന്നിവിടങ്ങളിൽ മിലിറ്ററി അ ക്കൗണ്ട്സ് ഡിപ്പാർട്ടുമെൻറിൽ സേവനമനുഷ്ഠിച്ചു. പിന്നീടത് രാജിവെച്ച് മദിരാശി ലോകോളേജിൽ ചേർന്നുവെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ അതും വേണ്ടെന്നുവെച്ച് നാട്ടിലേക്ക് മടങ്ങി.
പ്രശസ്തിയുടെ ഉന്നതശൃംഗങ്ങളിലേക്ക് ചങ്ങമ്പുഴയെ നയിച്ച പല കൃതി കളും ഇക്കാലത്താണ് രചിക്കപ്പെട്ടത്. കേരളീയർ അദ്ദേഹത്തിന്റെ കൃതികളെ ആദരാത്ഭുതങ്ങളോടെ സ്വീകരിച്ചു. ഇ തിനിടെ തൃശൂരിലെ മംഗളോദയം മുദ്രണാലയവുമായി അദ്ദേഹം മമതയിലായി. മംഗളോദയം മാസികയുടെ പത്രാധി പരായും കുറേക്കാലം സേവനമനുഷ്ഠിച്ചു. അനന്തരം സാഹിതീസപര്യയുമായി ജന്മദേശമായ ഇടപ്പള്ളിയിൽത്തന്നെ സകുടുംബം കഴിച്ചുകൂട്ടി.
വാതരോഗവും പിന്നീട് ഭയങ്കരമായ രാജയക്ഷമാവും ആ ജീവിതത്തെ ഗ്രസിക്കാൻ തുടങ്ങി. എന്തുവന്നാലും മുന്തിരിച്ചാറുപോലുള്ള ഈ ജീവിതമാസ്വദിക്കാൻ അതിയായ വ്യഗ്രതകാട്ടിയ ആ മഹാകവി അനുക്ഷണം മരണവുമായി അടുക്കുകയായിരുന്നു. കേരളത്തിലെ സഹൃദയലോകത്തെ ആകമാനം ദുഃഖത്തിലാഴ്ത്തിക്കൊണ്ട് 1948 ജൂൺ 17ന് ഉച്ചതിരിഞ്ഞ് തൃശിവപേരൂർ മംഗ ളോദയം നഴ്സിങ് ഹോമിൽ വെച്ച് അ ദ്ദേഹം ഈ ലോകത്തോട് അവസാന മായി യാത്രപറഞ്ഞു.
കവിയുടെ ഭാര്യയും ഒരനുജനും ഒരു പുത്രനും രണ്ട് പുത്രിമാരും വൃദ്ധയായ മാതാവും ഇപ്പോഴും ജീവിച്ചിരിക്കുന്നു.
വിശ്വോത്തരങ്ങളായ ഏതാനും കാവ്യങ്ങളുൾപ്പെടെ കവിതാ സമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലുകളുമെല്ലാമായി അമ്പത്തിയേഴ് കൃതികൾ ചങ്ങമ്പുഴ കൈരളിക്ക് സമർപ്പിച്ചിട്ടുണ്ട്. ആരേയും ആശ്ചര്യപരതന്ത്രരാക്കുന്ന, വൈവിധ്യപൂർണ്ണങ്ങളായ നൂറുനൂറായിരം അനുഭവങ്ങൾ പകർന്നുതരുന്ന ആ കാവ്യപ്രവാഹത്തിൽ ആമഗ്നരാകാത്ത സഹൃദയരുണ്ടാവില്ല.
മലയാളമുള്ളിടത്തോളംകാലം എല്ലാ അർത്ഥത്തിലും ഒരു കവിയായി ജീവി ച്ച ചങ്ങമ്പുഴ ഒരു മഹാത്ഭുതം തന്നെ യായിരിക്കും.
മഹാകവി ഉള്ളൂരിന്റെ വാക്കുകളിൽ പറഞ്ഞാൽ “അനന്യസുലഭമായ സിദ്ധി വിശേഷങ്ങളോടുകൂടിയ ഒരു വരിഷ്ഠകവി തന്നെയായിരുന്നു ചങ്ങമ്പുഴ. അദ്ദേ ഹത്തിന്റെ പേരും പെരുമയും മലയാള ഭാഷ ഉള്ളകാലത്തോളം നിലനിൽക്കും. ആധുനിക കാലത്തെ ഭാഷാ കവിതയുടെ നവോത്ഥാനത്തിന് അദ്ദേഹം നൽകിയിട്ടുള്ള ഉത്തേജനം മഹനീയമാണ്. അത്തരം കവിതയുടെ ഉപജ്ഞാതാവും പ്രവാചകനും മാർഗദർശിയുമാണ് അദ്ദേഹം.
Read More in Organisation
Related Stories
ആരാണ് ഹനുമാന്റെ പിതാവ്
4 years, 10 months Ago
സദ്ഭാവനാ ട്രസ്റ്റ് പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
3 years, 5 months Ago
നാട്ടറിവ് - വീട്ടുവളപ്പിലെ ഔഷധ സസ്യങ്ങൾ
4 years, 10 months Ago
നവതിയുടെ നിറവിൽ സി.വി.പത്മരാജൻ
2 years, 9 months Ago
നെല്ലിക്ക : വിറ്റാമിൻ സിയുടെ കലവറ
3 years, 4 months Ago
ഗാന്ധിജിയും സത്യാഗ്രഹസമരവും
2 years, 2 months Ago
രാമായണവും മഹാഭാരതവും എക്കാലവും സമകാലികം എന്ന് എം. എ. ബേബി.
4 years, 5 months Ago
Comments