ബേപ്പൂർ സുൽത്താന്റെ ഓർമ്മകൾക്ക് 27 വയസ്; വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് സാംസ്കാരിക കേരളം
.jpg)
4 years Ago | 446 Views
മലയാളത്തിന്റെ പ്രിയ കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾക്ക് 27 വയസ്. ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു മലയാളികളുടെ സ്വന്തം വൈക്കം മുഹമ്മദ് ബഷീർ .
ബഷീറിന്റെ കഥകൾ മാത്രമല്ല, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയെന്ന സവിശേഷതയുമുണ്ട്. പാത്തുമ്മയും, ബാല്യകാലസഖിയിലെ മജീദും സുഹ്റയും, ന്റുപ്പൂപ്പായ്ക്കൊരു ആനയുണ്ടാർന്ന് എന്ന കഥയിലെ കുഞ്ഞുപാത്തുമ്മയും നിസാർ അഹമ്മദും, ആനവാരിയും പൊൻകുരിശും എന്ന കഥയിലെ രാമൻനായരും തോമയും അങ്ങനെ പോകുന്നു ബഷീർ സൃഷ്ടിച്ച കഥാപാത്രങ്ങൾ. ഇവരൊക്കെ വായനപ്രേമികൾക്ക് ചിരപരിചതരായത് ബഷീറിന്റെ പ്രത്യേകമായ കഥാഖ്യാന ശൈലിയിലൂടെ തന്നെയാണ്.
1908 ജനുവരി 21 ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിൽ ഉൾപ്പെട്ട തലയോലപ്പറമ്പ് ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാൻ, മാതാവ് കുഞ്ഞാത്തുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ
കുട്ടിക്കാലം മുതൽക്കേ സഹോദരങ്ങളുമൊത്തുള്ള ജീവിതം തന്നെ ബഷീറിന്റെ കൃതികളിലെ കഥാപരിസരമായി മാറി. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായി പൂർത്തിയാക്കി.
രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത് (അഞ്ചാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട് ഭഗത് സിംഗ് മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. പിന്നീട് ഭഗത് സിങിന്റെ മാർഗത്തിൽ തീവ്രനിലപാടുകളിലേക്ക് മാറിയ ബഷീർ അക്കാലത്ത് എഴുതിയ മൂർച്ചയേറിയ ലേഖനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്.
ബഷീറിന്റെ ജീവിതം തന്നെയാണ് അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു. പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു.
അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം.ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു. മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും - തീവ്ര ദാരിദ്ര്യവും, മനുഷ്യ ദുരയും നേരിട്ടു കണ്ടു. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റുന്നതിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം.
1982-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു. 1970-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവും അധികം വായിക്കപ്പെട്ട എഴുത്തുകാരിൽ ഒരാൾ എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബഷീർ. ഏത് സാധാരണക്കാര്ക്കും വായിക്കാന് പാകത്തിന് സാധാരണ രീതിയിലായിരുന്നു അദ്ദേഹത്തിന്റെ എഴുത്ത്. വായനക്കാരെ തന്റെ തൂലികയാല് ആകര്ഷിക്കാനും ബഷീര് കൃതികള് വീണ്ടും വീണ്ടും വായിക്കാനും മലയാളികള് ഇഷ്ട്ടപ്പെട്ടു.
1994 ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലെ ബേപ്പൂര് വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.
Read More in Literature
Related Stories
ദൈവത്തിന്റെ ചമ്മട്ടി എന്നു വിശേഷിപ്പിക്കപ്പെട്ട ഭരണാധികാരി - ആറ്റില
4 years, 3 months Ago
നടി സീമ ജി നായര്‍ക്ക് മദര്‍ തെരേസ പുരസ്കാരം
3 years, 9 months Ago
മലയാളി ഗവേഷകയ്ക്ക് ഓസ്ട്രേലിയ സർക്കാരിന്റെ ഗ്ലോബൽ ടാലന്റ് വിസ
3 years, 5 months Ago
ഓടക്കുഴല് അവാര്ഡ് സാറാ ജോസഫിന്
3 years, 6 months Ago
13ാം വയസ്സില് ആദ്യ പുസ്തകം; വിറ്റുകിട്ടിയ പണം യുക്രൈനിലെ കുട്ടികള്ക്ക്
3 years, 1 month Ago
മാറ്റൊലി മനുഷ്യാവകാശ പുരസ്കാരം വിനോദ് കെ ജോസിന്
4 years, 1 month Ago
Comments