‘ഉത്തിഷ്ഠതാ ജാഗ്രതാ’ : ബി. എസ്. ബാലചന്ദ്രൻ

4 years Ago | 550 Views
ആർഷ സംസ്കൃതിയുടെ അന്തരാത്മാവിൽ നിന്നും ദാർശനിക ഭാരതം ഒരനർഘ രത്നത്തെ കണ്ടെടുത്തു! അത് പ്രപഞ്ച മഹത്വത്തിന്മേൽ പതിച്ചുവച്ചു. അതാണ് സ്വാമി വിവേകാനന്ദൻ!
സ്വാമി വിവേകാനന്ദനെ ഓർക്കുമ്പോൾ അദ്ദേഹം കേരളത്തിന് നൽകിയ "പ്രശംസാപാത്ര"മായിരിക്കും കേരളീയരുടെ മനസ്സിൽ ആദ്യം തെളിയുക. അദ്ദേഹം പറഞ്ഞു: കേരളം ഒരു ഭ്രാന്താലയമാണ്......; അന്നിവിടെ നടമാടിയിരുന്ന ഉച്ചനീചത്വങ്ങളുടെയും ദുരാചാരങ്ങളുടെയും തീണ്ടൽ-തൊടീലുകളുടെയുമൊക്കെ ഭീകരത ചൂണ്ടിക്കാട്ടി മനുഷ്യനെ ഉണർത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. 1892 - ൽ അദ്ദേഹം നടത്തിയ കേരള പര്യടനം ഹൃദയത്തിലേൽപ്പിച്ച മുറിവുകളുടെ ബഹിർസ്ഫുരണമായിരുന്നു അത്.
ദശാബ്ദങ്ങൾ പിന്നെയുമെത്രയോ ഞെട്ടറ്റു വീണു. ദൗർഭാഗ്യകരമെന്നു പറയട്ടെ, സ്വാമി വിവേകാനന്ദൻ അന്ന് നൽകിയ 'പ്രശംസാ പത്രം' ഇന്നും കൈമോശം വരാതെ സൂക്ഷിക്കുവാൻ നമുക്ക് - കേരളീയർക്ക് - കഴിഞ്ഞിരിക്കുന്നു ! സ്വാമി വിവേകാനന്ദൻ കണ്ട കേരളം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പുതിയ കുപ്പിയിലെ പഴയ വീഞ്ഞായി നിലനിൽക്കുന്നില്ലേ ....? പ്രസക്തമായ ചോദ്യമാണിത് . എങ്കിലും അതവിടെ നിൽക്കട്ടെ. ഇപ്പോൾ അതിലേയ്ക്ക് കടക്കുന്നില്ല.
ഒരു പുരുഷായുസ്സ് കൊണ്ട് ചെയ്യാൻ കഴിയുന്നതിനേക്കാൾ എത്രയോ ഇരട്ടിയാണ് കേവലം 39 വയസ്സിനുള്ളിൽ ചെയ്തു തീർത്ത ശേഷം സ്വാമി വിവേകാനന്ദൻ തന്റെ ഭൗതിക ശരീരം ഉപേക്ഷിച്ച് കടന്നു പോയത്. 39 വയസ്സായപ്പോഴേയ്ക്കും ആ ജ്യോതിസ്സ് സ്വർണ്ണച്ചിറകടിച്ച് സ്വർഗത്തിലേക്ക് മടങ്ങി പോവുകയായിരുന്നു.
സ്വാമി വിവേകാനന്ദൻ പൂർണ്ണമായും എന്താണെന്നും അദ്ദേഹം എന്തൊക്കെ പറയുകയും പ്രവർത്തിക്കുകയും ചെയ്തുവെന്നുമുള്ളതിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമെ നമുക്കറിയൂ. അതും സിസ്റ്റർ നിവേദിത കുറിച്ചുവെച്ചതു കൊണ്ട് മാത്രം! സ്വാമിയുടെ സെക്രട്ടറിയായിരുന്ന നിവേദിത തനിക്ക് നേരിട്ടറിയാവുന്ന കാര്യങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. കേട്ടുകേഴ്വികളും കാഴ്ചക്കപ്പുറം സംഭവിച്ചതുമായ ഏറെ കാര്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവയൊന്നും സിസ്റ്റർ ആധികാരികമായി രേഖപ്പെടുത്തുകയുണ്ടായിട്ടില്ല. വാമൊഴിയിലോ വരമൊഴിയിലോ അവ വെളിപ്പെപ്പടുത്തിയിട്ടുമില്ല. സിസ്റ്റർ നിവേദിതയ്ക്ക് നേരിട്ടറിയാവുന്ന കാര്യങ്ങൾ തന്നെ ഒരു കുന്നോളമുള്ളപ്പോൾ എന്തിനധികം.....?
കേവലം ഒരു സന്യാസി മാത്രമായിരുന്നോ സ്വാമി വിവേകാനന്ദൻ? മരുഭൂമിയിലെ പാന്ഥന്മാർക്ക് തുല്യം ആലംബമില്ലാതലയുന്ന മനുഷ്യക്കോലങ്ങളെയോർത്ത് വേദനിക്കുകയും കണ്ണുനീർ വാർക്കുകയും ചെയ്ത വലിയൊരു മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. ഭാരതീയ സംസ്‌കാരത്തിന്റെ മഹനീയതയും ശ്രേഷ്ഠതയും ലോകത്തിന് മുന്നിൽ സ്വർണ്ണവർണ്ണത്താൽ വരച്ചിട്ടുകൊടുത്ത മഹായോഗി. ഭാരതത്തിന്റെ ആത്മാവിൽ കൊളുത്തിവെച്ച ആ കർപ്പൂരദീപം വിശ്വമാകെ പ്രഭ വിടർത്തി തെളിഞ്ഞു കത്തുന്നു.
അടിമത്തത്തിൽ നിന്ന് ഭാരതത്തെ വിളിച്ചുണർത്തിയ ആ മഹാമനുഷ്യന്റെ മുഖത്തിന് എന്തൊരു തേജസ്സായിരുന്നു.....? എത്ര സൗമ്യമായിരുന്നു ആ ഭാവങ്ങൾ .....? എത്ര ദീപ്തമായിരുന്നു ആ വാക്കുക ൾ? ഊഷര ഭാവിയിലേയ്ക്ക് കണ്ണുംനട്ടിരിക്കുകയായിരുന്ന മനുഷ്യനെ ഊർജ്ജം നൽകി ഉണർത്തെഴുന്നേൽക്കാൻ ആഹ്വനം ചെയ്ത ആ വിപ്ലവകാരിയുടെ ചലനങ്ങൾ എത്ര പ്രൗഢമായിരുന്നു?
സമൂഹത്തിലെ മാറ്റങ്ങളെ വസ്തുനിഷ്ഠമായി നിരീക്ഷിച്ചുകൊണ്ട് ഭാവിയെ കുറിച്ച് അദ്ദേഹം വ്യക്തമായ പ്രവചനങ്ങൾ തന്നെ നടത്തി. രാജ്യത്തുണ്ടായിരുന്ന ദരിദ്രജനലക്ഷങ്ങൾ ആ നെഞ്ചിൽ എന്നും നേരിയ നെരിപ്പോടായിരുന്നു. കൊടിയ ദാരിദ്ര്യം മൂലം രൂപപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാതെ ആത്മീയതയുടെ ചന്ദന വിശറിയെടുത്ത് വീശുന്നത് ചേമ്പിലയിൽ വീഴ്ത്തുന്ന ജലകണങ്ങൾക്ക് തുല്യമായിരിക്കുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുകയും ഉറക്കെ വിളിച്ചുപറയുകയും ചെയ്തു! സാമൂഹിക, സാമ്പത്തിക പുനരുദ്ധാരണത്തിലൂടെ മാത്രമേ ആത്മീയോദ്ധാരണം ഫലവത്താകൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറച്ച അഭിപ്രായം. കുടം കമഴ്ന്നിരിക്കുമ്പോൾ അതിൽ വെള്ളമൊഴിച്ചിട്ടെന്തു ഫലം ? എന്നദ്ദേഹം നിരന്തരം ആരായുമായിരുന്നു.
1863 ജനുവരി 12 മകര സംക്രാന്തി ദിനത്തിലായിരുന്നു സ്വാമിയുടെ ജനനം. പണ്ഡിതയായ ഭുവനേശ്വരിദേവിയുടെയും കൊൽക്കത്തയിലെ പ്രമുഖ അഭിഭാഷകനായിരുന്ന വിശ്വനാഥദത്തയുടെയും പുത്രൻ. നരേന്ദ്രനാഥദത്ത എന്നായിരുന്നു നാമധേയം. മാതാപിതാക്കൾ നരേൻ എന്ന് വിളിച്ചു. ഹൈസ്കൂൾ പരീക്ഷയിൽ നരേന്ദ്രനാഥദത്ത ഒന്നാം ക്ലാസ്സോടെയാണ് പാസ്സായത്. 1879 -ൽ തുടർന്ന് പ്രസിഡൻസി കോളേജിൽ ചേർന്നു. പിന്നീട് ലോക ചരിത്രവും പാശ്ചാത്യ തത്വശാസ്ത്രവും പഠിച്ചു. നന്മക്കുവേണ്ടി എത്ര കടുത്ത ഭാഷ ഉപയോഗിക്കുവാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. അതേ സമയം അത് എതിർപക്ഷത്തെ മാനസികമായി വേദനിപ്പിക്കാതിരിക്കുവാനും ശ്രദ്ധിച്ചിരുന്നു.
ഒരിക്കൽ സ്വാമി വിവേകാനന്ദൻ അമേരിക്കക്ക് ഒരു ഉപദേശം നൽകുകയുണ്ടായി. "നിങ്ങൾ ഭാരതത്തിൽ നിന്നും കുറേ ആദ്ധ്യാത്മികത അടിയന്തരമായി ഇറക്കുമതി ചെയ്യുക...." എന്നതായിരുന്നു അത്. അമേരിക്ക മാത്രമല്ല ലോകരാജ്യങ്ങൾപോലും അതേ കുറിച്ച് ചർച്ച ചെയ്തു. അമേരിക്ക കൈവരിച്ച ഭൗതിക നേട്ടങ്ങളിൽ സ്വാമിക്ക് സന്തോഷമായിരുന്നു. അത് അദ്ദേഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതി അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി . 'അമേരിക്ക ആദ്ധ്യാത്മികമായി വളർച്ച നേടിയില്ലായെങ്കിൽ സർവ്വനാശം അവിടെ അതിഥിയായി എത്തുമെന്നത് നിസ്തർക്കം ' എന്ന് തുറന്നടിക്കാനും അദ്ദേഹം മടിച്ചില്ല.
ആദ്ധ്യാത്മികതയെ എവിടെയൊക്കെ കൂട്ടിയിണക്കണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് വ്യക്തമായ കാഴ്ച്ചപ്പാടുണ്ടായിരുന്നു. സ്വാമിയെപ്പോലെ പ്രായോഗികതയിലൂന്നി നിന്നുള്ള ദർശനം അധികമാരിലും കാണാൻ കഴിഞ്ഞിട്ടില്ല. ജാതി-മത ചിന്തകൾക്കതീതമായി ആത്മീയതയിലൂന്നി മുന്നോട്ടുപോകാൻ മനുഷ്യരെ തുണയ്ക്കുന്ന പ്രായോഗികത; അവയിലൂന്നി നിന്നുള്ള ദർശനം; ആരിലും വിശ്വാസമുണർത്തുന്ന ദർശനമാണത്. നവോത്ഥാന ഘട്ട നേട്ടങ്ങളിൽ നിന്നും നാം തിരിച്ചു നടക്കുന്നുണ്ടെങ്കിൽ ഒരു തിരുത്തലിന്റെ വഴികാട്ടിയായി നമുക്ക് സ്വാമിവിവേകാനന്ദനെ കാണാം. സമൂഹത്തെ ഭിന്നിപ്പിച്ചു നിറുത്താനാഗ്രഹിച്ചവർ ദുർചാരങ്ങളെ ഒരു ആയുധമായും കവചമായും ഉപയോഗിച്ചപ്പോൾ അതിന്റെ സ്ഫോടനാത്മകമായ അപകടത്തെ അൽപ്പം കലഹത്തോടെ തന്നെ വിളിച്ചറിയിച്ചതായിരുന്നു സ്വാമിയുടെ 'ഭ്രാന്താലയ'മെന്ന പ്രയോഗം. അതേപോലെ സ്വാർത്ഥ താൽപര്യങ്ങളെ മാത്രം താലോലിച്ച് അതിലേക്ക് ഒതുങ്ങുന്നവർക്കുള്ള ഉണർത്തുപാട്ടായിരുന്നു 'എഴുന്നേൽക്കുക,പ്രവർത്തിക്കുക, ലക്ഷ്യപ്രാപ്തിവരെ തുടരുക' എന്ന ആഹ്വാനം.
സന്തോഷവും സന്താപവും മനുഷ്യജീവിതമെന്ന നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് സ്വാമി ഓർമ്മിപ്പിച്ചു. സന്തോഷമനുഭവിക്കുന്നവർ ദുരിതങ്ങളേറ്റുവാങ്ങാനും സന്നദ്ധരായിരിക്കണം. എന്നാൽ നാം എപ്പോഴും കാംഷിക്കേണ്ടത് സന്തോഷം തന്നെയാണ്. ദുരിതങ്ങളുണ്ടാവുമ്പോൾ തളരുവാൻ പാടില്ല. അദ്ദേഹം ഉപദേശിച്ചു. സാമ്പത്തിക ഉച്ചനീചത്വങ്ങൾക്ക് തടയിടാതെ സാമൂഹത്തിൽ സ്ഥിതി സമത്വമുണ്ടാവില്ലെന്ന് സ്വാമിജി ഉറച്ചു വിശ്വസിച്ചു. അത് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.
'എന്റെ വിശ്വാസം യുവതലമുറയിലാണ്. എന്റെ പ്രവർത്തകർ അവരിൽ നിന്നും വരും; അവർ സിംഹക്കുട്ടികളെ പോലെ പ്രശ്ങ്ങളെല്ലാം പരിഹരിക്കും എന്നെനിക്ക് ഉറപ്പുണ്ട്'. എന്ന് ഉറച്ച ആത്മവിശ്വാസത്തോടെ പറഞ്ഞ സ്വാമി അൽപ്പം കടുപ്പിച്ചും പറയാതിരുന്നില്ല. 'ആദ്യമായി നമ്മുടെ യുവ സമൂഹം കരുത്താർജ്ജിക്കണം. മതം പിന്നീട് വന്നുകൊള്ളും. ഗീത പഠിച്ചിട്ടെന്നതിലുമധികം ഫുട്ബോൾ കളിച്ചിട്ട് സ്വർഗ്ഗത്തോടടുക്കാം .....കുറേ കടന്ന വാക്കുകളാണെന്നറിയാം. എങ്കിലും നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ട് എനിക്കിത് പറയാതിരിക്കാൻ വയ്യ. എനിക്കറിയാം, എവിടെയാണ് കുഴപ്പമെന്ന്, കുറച്ചൊക്കെ അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്. ബാഹുബലവും ശരീരബലവും കുറച്ചുകൂടിയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ഗീത കൂടുതൽ നന്നായി മനസ്സിലാവും.....'
1893 സെപ്റ്റംബർ 11 തിങ്കളാഴ്ച ചിക്കാഗോയിൽ നടന്ന ലോക മത സമ്മേളനത്തിൽ 30 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സ്വാമി വിവേകാനന്ദൻ നടത്തിയ പ്രസംഗം ലോകത്തെയാകമാനം പിടിച്ചിരുത്തി ചിന്തിപ്പിച്ചുവെന്നത് വസ്തുതയാണ്.
കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതിന്റെ 400-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട വിശ്വമേളയുടെ ഭാഗമായിരുന്നു പ്രസ്തുത മത സമ്മേളനം. വിവിധ രാജ്യങ്ങളിൽ നിന്നും വ്യത്യസ്ത മതങ്ങളെ പ്രതിനിധീകരിക്കുന്ന 60 ഓളം മത പ്രഭാഷകർ അന്നവിടെയെത്തിയിരുന്നു. എല്ലാവരും ഉജ്ജ്വല വാഗ്മികൾ. അക്കൂട്ടത്തിൽ ഒട്ടേറെ ക്ലേശങ്ങൾ സഹിച്ച് ഇന്ത്യയിൽ നിന്നുമെത്തിയ മുപ്പതുകാരനും - സ്വാമി വിവേകാനന്ദൻ - ഉണ്ടായിരുന്നു. അധ്യക്ഷൻ പേരുവിളിച്ചപ്പോൾ കാവി വസ്ത്രം ധരിച്ച് പ്രൗഢിയോടെയുള്ള തലയിൽ കെട്ടുമായി എഴുന്നേറ്റ യുവാവ് ഒരു നിമിഷം മൗനമായി കണ്ണടച്ചു നിന്ന് സരസ്വതീ ദേവിയെ പ്രാർത്ഥിച്ചു. അതിനുശേഷം 'അമേരിക്കയിലെ സഹോദരീ സഹോദരന്മാരെ....." എന്ന സംബോധനയോടെ ആരംഭിച്ചു. തുടർന്നവിടെ മണിക്കൂറുകൾ നീണ്ടുനിന്ന ഒരു തീമഴയാണ് പെയ്തത്. പ്രസംഗമവസാനിച്ചശേഷവും ഏതാണ്ട് രണ്ട് മിനിറ്റോളം സമയം സദസ്സിൽ ഗാഢ നിശബ്ദമായ നിമിഷങ്ങൾ. സ്വാമിയുടെ വാക്കുകളുടെ ലഹരിയിലും മാസ്മരികതയിലും സദസ്യർ സ്വയം മറന്നിരുന്നുപോയി. മറ്റ് മതപ്രഭാഷകർ സ്വന്തം മതത്തിന്റെ മാഹാത്മ്യങ്ങൾ വിവരിച്ചപ്പോൾ "എല്ലാമതങ്ങളും സത്യമാണ്"എന്നാണ് ഇന്ത്യയിൽ നിന്നെത്തിയ ആ യുവാവ് ഉച്ചൈസ്തരം ഉദ്ഘോഷിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ അവിടെ സന്നിഹതരായിരുന്നവരുടെ ചെവിയിലൂടെ ഹൃദയത്തിലേക്ക് തന്നെ തുളച്ചു കയറുകയായിരുന്നു. തുടർന്ന് അത് മാനവ സമൂഹ ചിന്താമണ്ഡലത്തിൽ കൂറ്റൻ തിരമാലകൾ സൃഷ്ടിച്ചു.
ചിക്കാഗോയിലെ മത സമ്മേളനത്തിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താൻ കഴിയാതിരുന്നപ്പോൾ സ്വാമിയെക്കൊണ്ട് തീരുമാനമെടുപ്പിച്ചതിലെ പ്രധാന കണ്ണികളിലൊന്ന് ഡോ. പൽപ്പുവായിരുന്നു. ബംഗളുരുവിൽ വച്ച് സ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ പൽപ്പു ദീർഘനേരം അദ്ദേഹവുമായി സംവദിച്ചു. മെഡിക്കൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ തനിക്ക് ജാതിയുടെ പേരിൽ തിരുവിതാംകൂർ സർക്കാർ ജോലി നിഷേധിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ സംഭാഷണ വിഷയമായി. ഇത് കേട്ട് സ്വാമി വിവേകാനന്ദൻ ഞെട്ടി എന്നാണ് ഡോ. പൽപ്പു പിന്നീട് വ്യക്തമാക്കിയിട്ടുള്ളത് . അതേപോലെ തന്നെ അമേരിക്കൻ സന്ദർശനത്തിന് സ്വാമിയെ പ്രേരിപ്പിക്കുകയും സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്ത വ്യക്തിയാണ് ഖെത്രി രാജാവ്. നരേന്ദ്രന്റെ ശിഷ്യനായിരുന്നു അദ്ദേഹം. വിവേകാനന്ദനെ തലപ്പാവ് കെട്ടാൻ പഠിപ്പിച്ചതും ഖെത്രി രാജാവാണ്
അമേരിക്കൻ യാത്രക്കുള്ള പണമുണ്ടാക്കാൻ സ്വാമിയുടെ ശിഷ്യന്മാർ പിരിവു നടത്തി. തുക സംഭാവനയായി ലഭിച്ചു. അതുമായി എത്തിയ ശിഷ്യരോട് സ്വാമി പറഞ്ഞു. 'ഈ തുക പാവപ്പെട്ടവർക്ക് നൽകുക. അവർക്കത് ആശ്വാസമാകും. ഞാൻ മറ്റേതെങ്കിലും വഴി കെണ്ടെത്താം.....'
1893 മെയ് 31 ന് ഖെത്രി രാജാവ് നൽകിയ ടിക്കറ്റിലാണ് എസ്.എസ്.പെൻസുലാർ എന്ന കപ്പലിൽ മുംബൈ തുറമുഖത്തു നിന്നും സ്വാമി യാത്ര പുറപ്പെടുന്നത്. കാനഡയിൽ നിന്നും തീവണ്ടി മാർഗ്ഗം ചിക്കാഗോയിൽ എത്തി. സമ്മേളന നഗരിയിൽ തിരക്കിയപ്പോൾ തനിക്കിനിയും പ്രസംഗിക്കാൻ അനുമതി ലഭിച്ചിട്ടില്ലെന്നാണറിയാൻ കഴിഞ്ഞത്. കയ്യിൽ പണമില്ലാതെ അലഞ്ഞ അദ്ദേഹത്തെ വഴിയിൽ വച്ച് പരിചയപ്പെട്ട ഒരു വനിത ഹാർവാർഡ് സർവ്വകലാശാലയിലെ പ്രൊഫസറായ ജെ എച്ച് റൈറ്റിനെ പരിചയപ്പെടുത്തി. ഇരുവരും ഏറെനേരം സംസാരിച്ചു. തുടർന്ന് പ്രൊഫ.ജെ എച്ച് റൈറ്റ് വിശ്വമത സമ്മേളന ഭാരവാഹികൾക്ക് ഒരു അടിയന്തിര സന്ദേശമെത്തിച്ചു.
അതിൽ അദ്ദേഹം പറഞ്ഞു: "നമ്മുടെ നാട്ടിലുള്ള എല്ലാ പ്രൊഫസർമാരെയും ഒന്നിച്ചു ചേർത്താലും ഈ ഭാരതീയ സന്യാസി അവരെക്കാൾ ഉയർന്ന പണ്ഡിതനായിരിക്കും എനിക്കത് ഉറപ്പായിട്ടുണ്ട്. ഏത് വിധേനയും ഇദ്ദേഹത്തെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണം. അല്ലെങ്കിൽ അതൊരു തീരാനഷ്ടമാവും". അങ്ങനെയാണ് സ്വാമി വിവേകാനന്ദന് സമ്മേളനത്തിൽ പ്രസംഗിക്കാൻ അവസരം ലഭിച്ചത്. തുടർന്നായിരുന്നു സമ്മേളനവേദിയിൽ വിജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും വിപ്ലവത്തിന്റെയും സാഹോദര്യത്തിന്റെയും ഗംഗാപ്രവാഹമുണ്ടായി .
ഡോ. പൽപ്പുവുമായുള്ള സംഭാഷണത്തെ തുടർന്നാണ് കേരളം സന്ദർശിക്കുവാനും അവിടെ നടമാടുന്ന 'ജാതി പിശാചു'ക്കളെക്കുറിച്ചറിയുവാനുള്ള മോഹം സ്വാമിയുടെ മനസ്സിലുദിച്ചത്. ഷൊർണൂരിലെത്തിയ സ്വാമി അവിടെ നിന്നും തൃശൂരിലെത്തി. കാളവണ്ടിയിലായിരുന്നു യാത്ര. കൊച്ചി ദിവാൻ ശങ്കരയ്യർക്കൊപ്പം കുറച്ചുനാൾ താമസിച്ചു. തുടർന്ന് തിരുവനന്തപുരത്ത് സുന്ദര രാമയ്യർക്കൊപ്പവും ഒൻപത് ദിവസം താമസിച്ചു. മഹാരാജാവിന്റെ മരുമകന്റെ അധ്യാപകനായിരുന്നു സുന്ദരരാമയ്യർ. സ്വാമി വിവേകാനന്ദൻ തന്നോടൊപ്പമുണ്ടായിരുന്ന ഒൻപത് ദിവസങ്ങളെ ഒൻപത് ദിവസത്തെ വിസ്മയം (Nine days of wonder ) എന്നാണ് സുന്ദര രാമയ്യർ വിശേഷിപ്പിച്ചിട്ടുള്ളത്. സ്വാമിയുടെ ആ യാത്ര ഹിമാലയം വരെ നീണ്ടു. അതോടെ അദ്ദേഹം പരിവ്രാജകനായിത്തീർന്നു.
സ്വാമിജിയെ കുറിച്ച് ഫ്രഞ്ച് സാഹിത്യകാരനായ റൊമെയ്ൻ റോളാങ് പറഞ്ഞു. "തികച്ചും അപരിചിതനായ ആ മുപ്പതുവയസ്സുകാരൻ പ്രസംഗവേദിയിലെണീറ്റു നിന്നപ്പോൾ അവിടെയുണ്ടായിരുന്ന സകലമാനപേരും സവിശേഷതയോടെയാണ് ശ്രദ്ധിച്ചത്. ഗാംഭീര്യവും സൗന്ദര്യവും വിനയവും എല്ലാം ഒത്തു ചേർന്ന പ്രൗഢമായ ആ രൂപം വശ്യമായിരുന്നു. സംസാരിക്കാൻ തുടങ്ങിയ നിമിഷം മുതൽ സദസ്സ് നിശബ്ദമായി. വർണ്ണഭേദം നിമിത്തം നേരത്തെ അനുകൂലമല്ലാത്ത മനോഭാവം പുലർത്തിയവരെല്ലാം നിമിഷങ്ങൾകൊണ്ട് അദ്ദേഹത്തിന്റെ സ്വാധീനവലയത്തിലായി. അത്ഭുത നിമിഷങ്ങളായിരുന്നു അത്...."
1892 ഡിസംബറിൽ അന്ന് മലബാറെന്നുമറിഞ്ഞിരുന്ന എറണാകുളത്തുവച്ച് പരമഭട്ടാരക ചട്ടമ്പി സ്വാമികളും സ്വാമി വിവേകാനന്ദനും തമ്മിൽ കാണുകയും സുദീർഘ സംഭാഷണം നടത്തുകയുമുണ്ടായി. ചട്ടമ്പി സ്വാമികളുടെ ഡയറിയിൽ തന്റെ മേൽവിലാസമെഴുതവെ വിവേകാനന്ദസ്വാമികൾ പറഞ്ഞു: "മലബാറിൽ ഞാൻ ഒരു യഥാർത്ഥ മനുഷ്യനെ കണ്ടുമുട്ടി ...." ഇക്കാര്യം ഓർമ്മിപ്പിച്ചപ്പോൾ ചട്ടമ്പിസ്വാമികൾ പറഞ്ഞ മറുപടി ഇങ്ങനെ: "അദ്ദേഹം പക്ഷിരാജനായ ഗരുഡനാണ്; ഞാനോ വെറുമൊരു കൊതുക്....."!
സ്വാമിവിവേകാനന്ദൻ യുവതലമുറയോടായി പറഞ്ഞു: "നിങ്ങൾ യഥാർത്ഥത്തിൽ എന്റെ പ്രിയപ്പെട്ടവരാണെങ്കിൽ നിങ്ങൾക്ക് ഭയമെന്നതേ ഉണ്ടാവില്ല; ഒന്നിനെയും ഭയക്കില്ല. ഒന്നുകൊണ്ടും മുന്നോട്ടുവച്ചകാൽ പിന്നോട്ട് വലിക്കുകയുമില്ല. നിങ്ങൾ സിംഹസാദൃശ്യരായിരിക്കും. നമുക്ക് ഭാരതത്തെയും ലോകത്തെ മുഴുവൻ തന്നെയും ഉണർത്തണം. വേണ്ടിവന്നാൽ എന്റെ കുട്ടികൾ ലക്ഷ്യപ്രാപ്തിക്കായി അഗ്നിയിലേയ്ക്ക് എടുത്തു ചാടാനും മടിക്കരുത്. എല്ലാവരോടും പോയി പറയൂ....., ഉണരുക - ഉയരുക - ഇനി ഉറങ്ങാതിരിക്കുക' എന്ന് സകല തരത്തിലുള്ള ദുഃഖങ്ങളും ഇല്ലായ്മകളും നീക്കം ചെയ്യുവാനുള്ള കരുത്തും ശക്തിയും നിങ്ങളുടെ ഉള്ളിൽ തന്നെ കുടികൊളുന്നുണ്ട്. ഈ തത്വത്തെ ഉറച്ച് വിശ്വസിക്കുക! എന്നാൽ ശക്തി താനെ ഉയർന്നു വരും. ഉയരുവിൻ; ഉണരുവിൻ; ഉണർന്ന് സകലരെയും ഉണർത്തുവിൻ ; മരണത്തിനു മുൻപ് മാനവ ജന്മം സഫലമാക്കുവിൻ. ഉത്തിഷ്ഠത; ജാഗ്രത; പ്രാപ്യവരാൻ നിബോധത!"
Read More in Organisation
Related Stories
കെ.കരുണാകരനെക്കുറിച്ച് കെ. കരുണാകരൻ
2 years, 10 months Ago
പാതിവ്രത്യ ശക്തി അപാരം
1 year Ago
സുമിത്രയ്ക്ക് സമം സുമിത്ര മാത്രം
3 years, 7 months Ago
ബാങ്കുകൾ -ഇടപാടുകൾ
3 years, 2 months Ago
കനൽ വഴികളിൽ ജ്വലിച്ചുയർന്ന അഗ്നിശോഭ -പ്രൊഫ.ജി,ബാലചന്ദ്രൻ
3 years, 5 months Ago
സമൂഹത്തിലെ ഓരോ വിഭാഗവും ഓരോതരം ലഹരിയിലെന്ന് ബി.എസ്. ഗോപകുമാർ
2 years, 2 months Ago
Comments